ETV Bharat / state

കോടികളുടെ മെഡിക്കൽ ഉപകരണങ്ങൾ നശിക്കുന്നു; ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഓഫിസിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം

പത്ത് വർഷം മുൻപാണ് സെൻ്ററിൽ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീനും, എക്‌സ്-റേ മെഷീനും എത്തിച്ചത്. തൊഴിലാളികൾക്ക്, തൊഴിൽജന്യ രോഗങ്ങളുടെ പരിശോധന നടത്താനാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അത്യാധുനിക ഉപകരണങ്ങൾ വാങ്ങി നൽകിയത്.

ASRAMAM FACTORIES AND BOILERS  MINISTER BINDHU KRISHNA  KERALA GOVERNMENT INITIATIVE  MEDICAL EQUIPMENTS RUINED KOLLAM
Minister Bindhu Krishna (ETV Bharat)
author img

By ETV Bharat Kerala Team

Published : July 5, 2026 at 9:13 AM IST

2 Min Read
Choose ETV Bharat

കൊല്ലം: ആശ്രാമം ഫാക്‌ടറീസ് ആൻഡ് ബോയിലേർസ് ജോയിൻ്റ് ഡയറക്‌ടർ ഓഫിസിൽ കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിൻ്റെ കാലത്ത് വാങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്. ഫാക്‌ടറീസ് ആൻഡ് ബോയിലേർസ് ജോയിൻ്റ് ഡയറക്‌ടർ ഓഫിസിൽ മന്ത്രി ബിന്ദു കൃഷ്‌ണ മിന്നൽ സന്ദർശനം നടത്തി. ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ ഏഴിന് ചേരുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് റിസർച്ച് സെൻ്ററും മന്ത്രി പരിശോധിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കോടികൾ മുടക്കി തൊഴിൽജന്യ രോഗങ്ങളുടെ പരിശോധന നടത്താനായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നശിക്കുന്നു എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ലഭിച്ച വിവരം ശരിയാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. പത്ത് വർഷം മുൻപ് സെൻ്ററിൽ എത്തിച്ച അൾട്രാസൗണ്ട് സ്‌കാനിങ് മെഷീനും, എക്‌സ്-റേ മെഷീനും ഉപയോഗിക്കാതെ പൊടിപിടിച്ചു നശിക്കുന്നതായി കണ്ടു.

ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഓഫിസിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം (ETV Bharat)

ജീവനക്കാർ ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാതെ പോയതെന്ന് ഉദ്യോഗസ്ഥർ

തൊഴിലാളികൾക്ക്, തൊഴിൽജന്യ രോഗങ്ങളുടെ പരിശോധന നടത്താനാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അത്യാധുനിക ഉപകരണങ്ങൾ വാങ്ങി നൽകിയത്. ജീവനക്കാർ ഇല്ലാത്തതുകൊണ്ടാണ് ഇവ ഉപയോഗിക്കാതെ പോയത് എന്നാണ് ഉദ്യോഗസ്ഥർ മന്ത്രിക്ക് നൽകിയ മറുപടി. മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമേ പുതുക്കിപ്പണിത എസി ഹാൾ ഉപയോഗശൂന്യമായി നശിച്ചതായും മന്ത്രിയുടെ പരിശോധനയിൽ ബോധ്യപ്പെട്ടു. സന്ദർശനത്തിൽ തന്നെ കാര്യങ്ങൾ മനസിലായതിൻ്റെ അടിസ്ഥാനത്തിൽ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ ഏഴ് ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു.

'അൾട്രാസൗണ്ട് സ്‌കാനിങ് അടക്കമുള്ള ഉപകരണങ്ങൾ വർഷങ്ങളായി പൂട്ടിവച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉപകരണം പ്രവർത്തിപ്പിക്കാൻ സാങ്കേതിക വൈദഗ്‌ധ്യമുള്ള ആളുകളെ നിയമിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ ഗൗരവതരമായ നടപടി സ്വീകരിക്കും', എന്ന് മന്ത്രി പറഞ്ഞു.

വിഷയത്തിൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മന്ത്രി

വിഷയത്തിൽ ഗൗരവകരമായ അന്വേഷണം ഉണ്ടാവുമെന്നും വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കാനിങ് മെഷീനും എക്‌സ്-റേ മെഷീനും ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന് വിദഗ്‌ധരെ കൊണ്ട് അടിയന്തരമായി പരിശോധിപ്പിക്കണമെന്ന് മന്ത്രി നിർദേശം നൽകി. കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങളെ കഴിഞ്ഞ പത്ത് വർഷക്കാലവും വകുപ്പ് ലാഘവത്തോടെ കണ്ടത് അത്യന്തം ഖേദകരമാണെന്നും, തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്ന സഹായം ഇല്ലാതെ ആക്കിയത് ന്യായീകരിക്കാനാകില്ലെന്നും മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു.

Also Read: 'കുട്ടിക്ക് ഷിഗെല്ല ബാധിച്ചത് പഴകിയ പൊറോട്ടയിൽ നിന്ന്'; പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി പിസി വിഷ്‌ണുനാഥ്