പാലക്കാട് തമിഴ്‌നാട് അതിർത്തിയിൽ വൻ സ്‌പിരിറ്റ് വേട്ട. എക്സൈസിൻ്റെ പരിശോധനയിൽ കണ്ടെത്തിയത് 736 ലിറ്റർ സ്‌പിരിറ്റ്
ആർവിപി പുതൂർ കുളപ്പുരയിൽ കനാലിനകത്ത് കന്നാസുകൾ വച്ച് അതിനു മുകളിലായി തെങ്ങോലകൾ വച്ച് മറച്ച നിലയിലായിരുന്നു സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്

Published : July 7, 2026 at 7:06 PM IST
പാലക്കാട്: തമിഴ്‌നാട് അതിർത്തിയിൽ വൻ സ്‌പിരിറ്റ് വേട്ട. എക്സൈസിൻ്റെ പരിശോധനയിൽ കണ്ടെത്തിയത് 736 ലിറ്റർ സ്‌പിരിറ്റ്. ആർവിപി പുതൂർ കുളപ്പുരയിൽ കനാലിനകത്ത് കന്നാസുകൾ വച്ച് അതിനു മുകളിലായി തെങ്ങോലകൾ വച്ച് മറച്ച നിലയിലായിരുന്നു സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ പി കെ മുഹമ്മദ് ഷെഫീക്കിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു കോരയാർ പുഴയിൽ നിന്നു കൃഷിക്കു വെള്ളമെത്തിക്കുന്ന കനാലിൽ 23 കന്നാസുകളിലായി സൂക്ഷിച്ച നിലയിൽ സ്‌പിരിറ്റ് കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് മുന്നരയോടെയാണു സംഭവം നടക്കുന്നത്. സ്‌പിരിറ്റ് കണ്ടെത്തിയതിനു സമീപത്തായി കള്ളുചെത്തുന്ന ഒട്ടേറെ തോപ്പുകളുള്ളതിനാൽ കലക്കുകള്ള് ഉണ്ടാക്കുന്നതിനായി എത്തിച്ച സ്‌പിരിറ്റാകാമെന്നും തോപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും സ്‌പിരിറ്റ് എത്തിച്ചവരെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ കൂട്ടിചേർത്തു.
ഒരിടവേളയ്ക്കു ശേഷമാണു ചിറ്റൂർ മേഖലയിൽ നിന്നു വലിയ തോതിൽ സ്‌പിരിറ്റ് പിടികൂടുന്നത്. കഴിഞ്ഞ നവംബറിൽ മീനാക്ഷിപുരം സർക്കാർപതി തോപ്പിലെ ഷെഡിൽ സുക്ഷിച്ച നിലയിൽ 1260 ലിറ്റർ സ്‌പിരിറ്റ് മീനാക്ഷിപുരം പൊലീസ് പിടികൂടിയിരുന്നു. അന്ന് കേസിൽ 8 പേരാണു പിടിയിലായത്. ശേഷം ഡിസംബറിൽ തുടർച്ചയായി നല്ലേപ്പിള്ളിയിലെ ശ്മശാനത്തിൽ ഒളിപ്പിച്ച നിലയിലും പന്നിപെരിന്തലയിൽ വീട്ടുവളപ്പിലെ ഷെഡിൽ സൂക്ഷിച്ച നിലയിലുമായി 675 യിലെ സ്പിരിറ്റും പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ 4 പേർ അറസ്‌റ്റിലുമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാസങ്ങൾക്കു ശേഷമാണു വീണ്ടും സ്‌പിരിറ്റ് പിടികൂടുന്നത്. ലഹരികടത്തിനും അനധികൃത മദ്യവിൽപനയ്ക്കുമെതിരെ എക്സൈസ് നടപ്പാക്കി വരുന്ന സംസ്‌ഥാനതല പരിശോധനയായ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായിട്ടായിരുന്നു പരിശോധന. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ പി കെ മുഹമ്മദ് ഷെഫീഖ്, ഇൻസ്പെക്‌ടർമാരായ യു കെ ജിതിൻ, കെ അഭിലാഷ്, അസിസ്‌റ്റൻ്റ് ഇൻസ്പെക്‌ടർമാരായ ജി സിജിത്ത്, ബി ശ്രീജിത്ത്, കെ ദിലീപ്, ഗിരീഷ്, മുസപ്പ, പ്രദീപ്, രാകേഷ്, പ്രസാദ്, യാസിർ എന്നിവരടങ്ങുന്ന സംഘമാണു സ്‌പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ജില്ലയിലെ ലഹരി വിപണനത്തിനെതിരെ എക്സൈസ് നടപ്പിലാക്കുന്ന ലഹരി പദാർത്ഥങ്ങൾക്കെതിരായ സുരക്ഷാ പദ്ധതിയാണ് ഓപ്പറേഷൻ തണ്ടർ. പ്രോഗ്രാമിൻ്റെ ഭാഗമായായി സംസ്ഥാനത്ത് നടത്തിയ നിർണായക പരിശോധനയിൽ നിരവധി ലഹരി സംബന്ധമായ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

