മഞ്ചേശ്വരത്ത് സിപിഎമ്മിൽ പൊട്ടിത്തെറി; ഷാനവാസ് പാദൂരിനെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധം
കെ.ആർ ജയാനന്ദയെയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡിവൈഎഫ്ഐ. കെ സുരേന്ദ്രനും എകെഎം അഷറഫുമാണ് മറ്റ് മുന്നണി സ്ഥാനാർഥികൾ.

Published : March 9, 2026 at 5:39 PM IST
കാസർകോട്: മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ കണ്ണുംനട്ട് യുഡിഎഫും ബിജെപിയും കാത്തിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടുകൾ മണ്ഡലത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രധാന കാരണം. അതിനാൽ തന്നെ മൂന്ന് മുന്നണികളും വളരെ കരുതലോടെയാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്.
മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം ഉയർന്നുവന്ന പേര് ഷാനവാസ് പാദൂരിൻ്റേതായിരുന്നു. എന്നാൽ മഞ്ചേശ്വരത്തെ സ്ഥാനാർഥി തീരുമാനം വന്നപ്പോൾ ഷാനവാസ് പാദൂരിൻ്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആർ ജയാനന്ദയുടെ പേരാണ് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്. ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം മണ്ഡലത്തിൽ രൂപപ്പെടുമെന്ന വിലയിരുത്തലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.


പ്രവർത്തകരുടെ പ്രതിഷേധം
സ്ഥാനാർഥി തീരുമാനം വന്നതിനു പിന്നാലെ ശക്തമായ എതിർപ്പുമായി പ്രാദേശിക പ്രവർത്തകർ രംഗത്തെത്തി. ഷാനവാസ് പാദൂർ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ വലിയ വിജയസാധ്യത ഉണ്ടെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ. ഇരുപത് വർഷത്തിന് ശേഷം മണ്ഡലം സിപിഎമ്മിന് തിരിച്ചുപിടിക്കാമെന്നും അവർ വിശ്വസിക്കുന്നു. ഇതിൻ്റെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നേരിട്ടെത്തി പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചു. ഷാനവാസ് പാദൂരിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ശക്തമായ ആവശ്യം.
വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് ഡിവൈഎഫ്ഐ കത്തും നൽകിയിട്ടുണ്ട്. യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. ഇതിനുപുറമെ സമൂഹമാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി വ്യാപക പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഏതായാലും മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർഥിയായി കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർഥിയായി എകെഎം അഷറഫും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
സിപിഎമ്മിൻ്റെ മഞ്ചേശ്വരം
എഴുപതുകളിലും എൺപതുകളിലും ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരം. എന്നാൽ ഇപ്പോൾ അവർ ഇവിടെ പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്ന കാഴ്ചയാണുള്ളത്. 2006ൽ എൽഡിഎഫ് ജയിച്ച മണ്ഡലം കൂടിയാണിത്. ഇരുപത് വർഷത്തിന് ശേഷം ചെങ്കൊടി വീണ്ടും ഉയർന്നാൽ അത് ഇടതുപക്ഷത്തിന് വലിയൊരു വിജയമായി മാറും. അന്ന് സിഎച്ച് കുഞ്ഞമ്പു ആണ് ഇവിടെ നിന്ന് ജയിച്ചത്. പാർട്ടി വോട്ടുകൾക്കു പുറമേ ഭാഷാന്യൂനപക്ഷ, വിശ്വാസി വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയവഴിയാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയവും വികസനവും സാമുദായിക നിലപാടുകളും ഭാഷാവൈവിധ്യവും കൂടിക്കുഴഞ്ഞ മണ്ണിൽ സ്വന്തം വിജയത്തിനു പറ്റിയ ചേരുവ തേടുകയാണ് മൂന്ന് മുന്നണികളും.



മഞ്ചേശ്വരത്തിൻ്റെ നിയമസഭാ മണ്ഡല ചരിത്രം
1957ൽ സ്വതന്ത്ര സ്ഥാനാർഥി എം ഉമേഷ് റാവു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിൽ നിന്നാണ് മഞ്ചേശ്വരത്തിൻ്റെ നിയമസഭാ മണ്ഡല ചരിത്രം തുടങ്ങുന്നത്. 1960ൽ കർണാടക സമിതിയുടെ കെ മഹാബല ഭണ്ഡാരിക്കായിരുന്നു ഇവിടെ വിജയം. 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായും 1967ൽ സ്വതന്ത്രനായും ഭണ്ഡാരി തന്നെ മഞ്ചേശ്വരത്തു നിന്നു ജയിച്ചു കയറി. പിന്നീടങ്ങോട്ട് 1970, 1977, 1980, 1982 വർഷങ്ങളിൽ സിപിഐയുടെ കീഴിലായിരുന്നു മണ്ഡലം.



1987ൽ ചേർക്കളം അബ്ദുല്ലയിലൂടെ മുസ്‌ലിം ലീഗ് മഞ്ചേശ്വരം പിടിച്ചെടുത്തു. 1991, 1996, 2001 വർഷങ്ങളിലും അദ്ദേഹമായിരുന്നു മണ്ഡലത്തിൻ്റെ ജനപ്രതിനിധി. തുടർന്ന് 2006ൽ സിഎച്ച് കുഞ്ഞമ്പുവിൻ്റെ അട്ടിമറി ജയത്തിലൂടെ സിപിഎം ആദ്യമായി മഞ്ചേശ്വരത്ത് വിജയിച്ചു. 2011ലും 2016ലും പിബി അബ്ദുൽ റസാഖിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. അദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എകെഎം അഷറഫ് ജയിച്ചു. ഇതിന് പിന്നാലെ 2021ൽ നടന്ന തെരഞ്ഞെടുപ്പിലും എകെഎം അഷറഫിനായിരുന്നു മണ്ഡലത്തിൽ വിജയം.

Also Read:- ഭൗതികശാസ്‌ത്രത്തെ ഭയക്കേണ്ട, ഇവയൊന്ന് ശ്രദ്ധിക്കൂ, രസതന്ത്രം രസമാക്കാം, ജീവശാസ്‌ത്രം ജീവസോടെ പഠിക്കാം

