'ഭാഷയിൽ ആശങ്ക': ബുൾഡോസർ രാജിന് പിന്നാലെ ഭാഷയിൽ ഇടഞ്ഞ് കേരള-കർണാടക സർക്കാരുകൾ
കന്നഡ-തമിഴ് ഭാഷ ന്യൂന പക്ഷങ്ങൾ അവർക്ക് അവരുടെ ഭാഷയിൽ പഠിക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ.

Published : January 10, 2026 at 2:57 PM IST
കാസർകോട്: സ്‌കൂളുകളിലെ മലയാള ഭാഷാ വിവാദത്തിൽ കർണാടകയ്‌ക്ക് മറുപടിയുമായി സംസ്ഥാന സർക്കാർ. സ്‌കൂളുകളിൽ മലയാള ഭാഷ ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്ന കേരള നിയമസഭ പാസാക്കിയ ബില്ലിൽ കർണാടക ഇടപെട്ടതോടെയാണ് മന്ത്രി പി രാജീവ് വ്യക്തതയുമായി രംഗത്തെത്തിയത്.
കാസർകോട് ജില്ലയിൽ താമസിക്കുന്ന കന്നഡ മാതൃഭാഷയായവരെ ഇത് ബാധിക്കുമെന്നും ഭരണഘടനാവിരുദ്ധ നടപടിയാണെന്നുമായിരുന്നു കർണാടക സർക്കാരിൻ്റെ ആരോപണം. കർണാടക മുഖ്യമന്ത്രി കാര്യങ്ങൾ പഠിക്കാതെ തെറ്റായ നിലപാട് ആണ് സ്വീകരിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി.

മലയാള ഭാഷ ബില്ല് എന്നുള്ളത് പൊതു വികാരമാണ്. നമ്മൾ നേരത്തെ ഒരു ബില്ല് പാസാക്കി രാഷ്ട്രപതിക്ക് അയച്ചു. അതിന് അംഗീകാരം കിട്ടിയില്ല. തുടർന്ന് എല്ലാ ഭാഗവും പരിശോധന നടത്തിയ ശേഷമാണ് ബില്ല് പാസാക്കിയത്. ആ ബില്ലിൽ ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കന്നഡ-തമിഴ് ഭാഷ ന്യൂന പക്ഷങ്ങൾ അവർക്ക് അവരുടെ ഭാഷയിൽ പഠിക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചു കൊണ്ടാണ് ബില്ല് പാസാക്കിയത്. പഴയ ബില്ല് നോക്കിയിട്ടാണ് കർണാടക മുഖ്യമന്ത്രി യുടെ അഭിപ്രായ പ്രകടനം എന്നും പി രാജീവ് പറഞ്ഞു.
എന്താണ്ട് 169 ഓളം കന്നഡ മീഡിയം സ്‌കൂളുകൾ കാസർകോട് പ്രവർത്തിക്കുന്നുണ്ട്. പുതിയ ബില്ല് ഈ സ്‌കൂളുകളെ എല്ലാം ബാധിക്കുമെന്നാണ് കർണാടക സർക്കാരിൻ്റെ വിലയിരുത്തൽ. കാസർകോട്ട് താമസിക്കുന്ന കന്നഡ മാതൃഭാഷയായവർ സ്‌കൂളുകളിൽ ഒന്നാം ഭാഷയായി പഠിക്കുന്നത് കന്നഡയാണ്.
പുതിയ ബിൽ നിയമമായാൽ ഇവിടെയുള്ള കന്നഡ മീഡിയം സ്‌കൂളുകളെയും ഇത് ബാധിക്കുമെന്നാണ് കർണാടക സർക്കാരിൻ്റെ ആശങ്ക. ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണം. നിയമ നിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്നും അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഗവർണറെ നേരിൽ കണ്ട് കർണാടക പ്രതിനിധികൾ
ബില്ലിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കർണാടക പ്രതിനിധികൾ നേരിട്ടെത്തി ചർച്ച നടത്തി. കാസർകോട് വെച്ചായിരുന്നു ഗവർണറുമായുള്ള കൂടിക്കാഴ്‌ച നടന്നത്. ബില്ലിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കന്നഡ സംഘടനകൾ. മലയാള ഭാഷ ബില്ലിനെതിരെ ബിജെപിയും കാസർകോട് പ്രതിഷേധം നടത്തി. ഭാഷ ന്യൂനപക്ഷമുള്ള കാസർകോട്ടെ സ്‌കൂളുകളെ ഒഴിവാക്കണമെന്നാണ് ബിജെപിയുടെ നിലപാട്.
അതേസമയം ഭാഷ ന്യൂനപക്ഷങ്ങളുടെ ഈ പ്രശ്‌നത്തിൽ ജില്ലയിലെ എംഎൽഎമാർ ഇടപെട്ടിട്ടില്ലെന്നു ബിജെപി കോഴിക്കോട് സോൺ പ്രസിഡൻ്റ് അഡ്വ. ശ്രീകാന്ത് പറഞ്ഞു. ബിൽ നിയമസഭ പാസാക്കുമ്പോൾ മഞ്ചേശ്വരം എംഎൽഎ സഭയിൽ ഉണ്ടായില്ല. തീരുമാനം സർക്കാർ പുനപരോശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കന്നഡ ഭാഷയ്ക്ക് പ്രാധാന്യം കുറയുമെന്ന് ഭാഷ സ്നേഹികൾ പറയുന്നു. ഒന്ന് മുതൽ മുതൽ പത്തുവരെ സർക്കാർ എയിഡഡ് സ്‌കൂളുകളിൽ മലയാളം നിർബന്ധമാകും. കന്നഡ മീഡിയത്തിലും ഇതേ അവസ്ഥ വരും. കന്നഡ ഭാഷ പഠിച്ചു വളർന്ന കുട്ടികൾക്ക് ഇത് പ്രയാസം സൃഷ്‌ടിക്കുമെന്നും അവർ പറയുന്നു. കാസർകോട് ജില്ലയെ ആണ് ഇത് കൂടുതൽ ബാധിക്കുന്നതും വിമർശനമുണ്ട്. ബുൾഡോസർ രാജിന് പിന്നാലെയാണ് ഭാഷാ പ്രശ്‌നത്തിൽ കേരള-കർണാടക സർക്കാരുകൾ ഇടയുന്നത്.
ഭാഷാ സംഭവ വികാസങ്ങൾ
ഭാഷ സ്നേഹികളുടെ മണ്ണ് എന്നാണ് കർണാടകയെ വിശേഷിപ്പിക്കുന്നത്. അതിൽ ഒരു ഉദാഹരണമായിരുന്നു 2024ൽ നടന്ന സംഭവ വികാസങ്ങളും. കടകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡഭാഷ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു സംഘടന രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ ബെംഗളൂരുവില്‍ കച്ചവടസ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ നിര്‍ബന്ധമായും കന്നഡയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം, കച്ചവടം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നുമായിരുന്നു ആ സംഘടനയുടെ ആഹ്വാനം.
നഗരത്തിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും കുറഞ്ഞത് 60 ശതമാനം ഉള്ളടക്കമുള്ള കന്നഡയിലുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കഴിഞ്ഞ വർഷം കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള
കമല്‍ ഹാസൻ്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ചെന്നൈയിൽ നടന്ന തൻ്റെ പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ കന്നഡക്ക് ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന പരാമർശമാണ് വിവാദമായത്. കന്നഡക്ക് ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന പരാമർശത്തില്‍ കമല്‍ ഹാസന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കർണാടക ബിജെപി രംഗത്ത് എത്തിയിരുന്നു.

