ETV Bharat / state

"സഭ ഭിന്നിക്കരുത്, ഐക്യം വേണം", മോദിയുടെ നിലപാട് ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലങ്കര ഓർത്തഡോക്‌സ് സഭ

പാത്രിയർക്കീസ് ബാവായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം...

പ്രധാനമന്ത്രി നരേന്ദ്ര മോദി  കാതോലിക്കാ ബാവാ  ക്രൈസ്‌തവ സഭ  യക്കോബായ ഓര്‍ത്തഡോക്സ് സഭ
Catholica Bava (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 1:37 PM IST

2 Min Read
Choose ETV Bharat

കോട്ടയം: സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്‌സ് സഭയുമായി ദീർഘകാലമായി തർക്കത്തിലുള്ള യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം.

കോട്ടയം പഴയ സെമിനാരിയിൽ നടന്ന വട്ടശ്ശേരിൽ തിരുമേനിയുടെ ചരമവാർഷിക പെരുന്നാളിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നടന്ന ചർച്ചകളോട് പ്രതികരിച്ച കാതോലിക്കാ ബാവാ, സഭയുടെ ഐക്യത്തെക്കുറിച്ച് 1958, 1995, 2017 വർഷങ്ങളിലെ സുപ്രീം കോടതി വിധികൾ ഇതേ തത്വം തന്നെയാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്ന് പറഞ്ഞു. വട്ടശ്ശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയുടെ ഈ നിലപാട് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചരിത്രപരമായ പാരമ്പര്യത്തെക്കുറിച്ചും ബാവ പരാമർശിച്ചു. ബിജെപിയും ആർഎസ്എസും ഈ സഭയെ "പുരാതന പൈതൃകമുള്ള യഥാർത്ഥ ഇന്ത്യൻ സഭ" എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഭയെ വിഭജിക്കണമെന്ന ഒരു ആവശ്യത്തോടും പ്രധാനമന്ത്രി യോജിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സഭയുടെ നിലനിൽപ്പിന് വിരുദ്ധമായ നിലപാട് ആരും സ്വീകരിക്കില്ലെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഖ്യാ കൗൺസിൽ വിളിച്ചുകൂട്ടിയ കോൺസ്റ്റൻ്റൈൻ ചക്രവർത്തി പോലും സഭകൾക്കിടയിലെ ഐക്യത്തെക്കുറിച്ച് ചർച്ച ചെയ്‌തിട്ടുണ്ടെന്ന് ചരിത്രം ഉദ്ധരിച്ചുകൊണ്ട് കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി. "സഭാ സമാധാനത്തിനായി മറ്റെവിടെയും പോകേണ്ടതില്ല. വ്യക്തിത്വവും സത്യവും മനസ്സിലാക്കിയാൽ മതി," അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1970 മുതൽ കേരളത്തിലെ ചില പള്ളികളുടെ നിയന്ത്രണത്തെച്ചൊല്ലി ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 2017-ലെ സുപ്രീം കോടതി ഉത്തരവിലൂടെ കേരളത്തിലെ നിരവധി പള്ളികളുടെ അധികാരം ഓർത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.

വെള്ളിയാഴ്‌ച ന്യൂഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രി മോദി പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായുമായി കൂടിക്കാഴ്‌ച നടത്തിയത്. യാക്കോബായ സഭയുടെ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ (ജോസഫ്), ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ തെയോഫിലോസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൻഡിഎ സഖ്യകക്ഷിയായ ട്വൻ്റി 20 പ്രസിഡൻ്റ് സാബു ജേക്കബ് എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തൻ്റെ എക്‌സില്‍ കുറിച്ചു. "വിവിധ വിഷയങ്ങളിൽ ഞങ്ങൾ മികച്ച ചർച്ചകൾ നടത്തി," പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും ഇതിനായി കേന്ദ്ര സർക്കാരിൻ്റെ പിന്തുണ വാഗ്‌ദാനം ചെയ്‌തതായും യാക്കോബായ സഭ വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

Read Also: 'കേരള സ്റ്റോറി 2' കാണാൻ ആളില്ല; സംസ്ഥാനത്ത് ഷോകൾ വ്യാപകമായി റദ്ദാക്കി