നേരമ്പോക്കിന് തുടങ്ങി, ഇപ്പോൾ വമ്പൻ ബിസിനസ്; ഗൂഗിൾ നോക്കി പഠിച്ചു, സിതാരയുടെ 'മുത്തു' വിദ്യ സൂപ്പർഹിറ്റ്
കുഞ്ഞു മുത്തുകൾ (Seed beads) കൊണ്ട് വിസ്മയം തീർക്കുന്ന സിതാര ആൽവിൻ്റെ കരകൗശല ആഭരണങ്ങൾ ശ്രദ്ധേയമാകുന്നു. 2016-ൽ ഒരു വിനോദമായി തുടങ്ങിയ സംരംഭം ഇന്ന് രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്തിയിരിക്കുകയാണ്.

Published : January 9, 2026 at 7:08 PM IST
കെ ശശീന്ദ്രൻ
കോഴിക്കോട്: കുഞ്ഞു മുത്തുകൾ കൊണ്ട് കരകൗശലത്തിൽ വിസ്മയം തീർക്കുന്ന വീട്ടമ്മ. ഒരു നേരമ്പോക്കിന് തുടങ്ങിയ പ്രവൃത്തി ഇന്ന് രാജ്യത്തും രാജ്യത്തിന് പുറത്തും അലങ്കാരമണിയുകയാണ്. ആരെയും ആകർഷിപ്പിക്കുന്ന കമ്മലുകൾ, മാലകൾ, വളകൾ തുടങ്ങി കുഞ്ഞു മുത്തുകളെ നൂലിൽ കോർത്തെടുത്ത വ്യത്യസ്തമായ ആഭരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
കരകൗശല പ്രവർത്തനങ്ങളോട് ചെറുപ്പത്തിലേ വലിയ താത്പര്യമായിരുന്നു സിതാരക്ക്. പൂക്കൾ നിർമിച്ച് അലങ്കരിക്കുന്നതിനോടായിരുന്നു കൂടുതൽ താത്പര്യം. പഠനവും മറ്റ് തിരക്കുകളും കാരണം വിചാരിച്ചതുപോലെ ആ കൗശലത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല. കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞ് ഒരു മാസക്കാലം ജോലിക്ക് പോയി. വിവാഹം കഴിഞ്ഞ് ഇടപ്പള്ളിയിൽ എത്തി. അപ്പോഴാണ് കുറെ സമയം വീണു കിട്ടിയത്. അപ്പോൾ എന്ത് ചെയ്യണമെന്നുള്ള ചിന്തയായി. എന്ത് കിട്ടിയാലും ഒരു കൈ നോക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് കുറച്ച് കുഞ്ഞു മുത്തുകൾ കിട്ടുന്നത്. പിന്നെ ഗൂഗിളിൽ തിരഞ്ഞു.



2016 കാലത്താണിത്. ഗൂഗിൾ സെർച്ചിലേക്ക് കടന്നപ്പോൾ നമ്മളെ അമ്പരപ്പിക്കുന്ന പല ഡിസൈനുകളും കണ്ടുതുടങ്ങി. എന്തുകൊണ്ട് എനിക്കും ഇത് ചെയ്യാൻ പറ്റില്ല എന്ന ചിന്തയിൽ നിന്നാണ് തുടക്കം. ആദ്യം ഒന്നിനും വിചാരിച്ച പരിപൂർണത കിട്ടിയില്ല. എന്നാൽ തോറ്റു കൊടുക്കാൻ തയാറുമായിരുന്നില്ല. നല്ല ഡിസൈനുകൾ കൈവന്നതോടെ നിർമാണം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മനസിന് തൃപ്തി തോന്നുന്ന ഒരു രീതിയിലേക്ക് എത്തി. പിന്നാലെ മുത്തുകളിലേക്ക് ഇറങ്ങുകയായിരുന്നു. പലരും നിർമാണത്തിന് ഉപയോഗിക്കുന്നത് വളരെ വിലകൂടിയ മുത്തുകൾ ആയിരുന്നു. അങ്ങനെ ആ വഴിക്ക് ലോകത്തിൻ്റെ പലഭാഗത്തു നിന്നും മുത്തുകൾ വരുത്തിച്ചു. അങ്ങനെയുള്ള നിരവധി വലിപ്പത്തിലുള്ള ആകൃതിയിലുള്ള മുത്തുകൾ ഇപ്പോൾ കൈവശമുണ്ടെന്ന് സിതാര പറയുന്നു.



നിർമാണത്തിന് നല്ല തികവ് വന്നപ്പോൾ അത് എല്ലാവരും വന്ന് വാങ്ങിക്കുമെന്ന് ഒരു ചിന്തയായിരുന്നു ആദ്യം. ഫേസ്ബുക്കിൽ ആയിരുന്നു ആദ്യത്തെ വർക്കുകൾ പോസ്റ്റ് ചെയ്തിരുന്നത്. പക്ഷേ ഒരു ചലനവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഭർത്താവ് പക്ഷേ പിന്നോട്ട് അടിച്ചില്ല. വലിയ തരത്തിലുള്ള ഊർജം തന്നു. "നിൻ്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വർക്കല്ലേ ചെയ്യുന്നത്; തുടരുക" എന്നു പറഞ്ഞു. ആ വാക്ക് ശരിക്കും ഊർജമായി. പിന്നാലെ ആവശ്യക്കാർ വന്നു തുടങ്ങി. കൂടുതലായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ആദ്യ ഓർഡറുകൾ ലഭിച്ചത്.


പിന്നാലെ കരകൗശല മേഖലയിലെ കൂടുതൽ പേരുമായി പരിചയപ്പെട്ടു. പല ഗ്രൂപ്പുകളിലും അംഗമായി. അങ്ങനെ മാർക്കറ്റ് അന്താരാഷ്ട്ര തലം വരെ എത്തി. അതിനൊപ്പം കേരളത്തിലും ആവശ്യക്കാർ വന്നു. നൂലുകളിൽ തുന്നിച്ചേർത്ത് ഉണ്ടാക്കുന്ന അലങ്കാര പ്രവർത്തികൾ ആയിരുന്നു കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത്. പക്ഷേ അതും പിന്നീട് ചെയ്ത് വിജയിപ്പിക്കാൻ കഴിഞ്ഞു. അണിയാനുള്ള ആവശ്യം എന്താണോ, അത് അറിയിച്ചാൽ സിതാര ആൽവിൻ അതിനെ മുത്തുകൾ കോർത്ത് ആഭരണമാക്കി തരും. ഇപ്പോൾ ഏത് നിറത്തിലുള്ള അലങ്കാര മാലകളും ഉപഭോക്താക്കൾക്ക് യഥേഷ്ടം കൊടുക്കാനുള്ള ആത്മവിശ്വാസമുണ്ടെന്ന് സിതാര പറയുന്നു.


ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല
ആഭരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന നിരവധി കുഞ്ഞു മുത്തുകൾ ഉണ്ട്. ചെക്ക് റിപ്പബ്ലിക് പോലുള്ള രാജ്യങ്ങളിൽ നിന്ന് എത്തിച്ച വ്യത്യസ്ത കടൽ മുത്തുകൾ ഉപയോഗിച്ചാണ് നിർമാണങ്ങൾ നടത്തുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. മുത്തായാലും അതിൽ ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ ആയാലും ഏറ്റവും ഗുണനിലവാരം ഉള്ളതാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ഉപഭോക്താവിൻ്റെ കൈയിൽ എത്തിയാൽ അത് ജീവിതകാലം ഉപയോഗിക്കാൻ കഴിയണം എന്നതാണ് എൻ്റെ ചിന്ത. കളർ മങ്ങാത്ത തുരുമ്പെടുക്കാത്ത വസ്തുക്കൾ ആണ് കൈയൊപ്പ്, സിതാര പറയുന്നു.


മാല, കമ്മൽ, വള അതിൽ തന്നെ വിവിധ വെറൈറ്റികൾ. ഓണത്തിൻ്റെ സമയത്ത് ചെയ്ത മുത്തുകൾ കൊണ്ടുള്ള മുല്ലപ്പൂ മാലയാണ് ഏറ്റവും കൂടുതൽ ചെലവായത്. ഭർത്താവും രണ്ടു മക്കളും അമ്മയും അച്ഛനുമെല്ലാം അടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഈ കരകൗശല നിർമാണത്തിന് വലിയ തരത്തിൽ പിന്തുണ നൽകുന്നു എന്നതാണ് തൻ്റെ വിജയ രഹസ്യം. സ്വന്തമായി വെബ്സൈറ്റ് ഇല്ലെങ്കിലും ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകൾ വഴി നിരവധി ഓർഡറുകൾ ആണ് സിതാരയ്ക്ക് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. salsartisau എന്ന ഇൻസ്റ്റഗ്രാം പേജിൽ എല്ലാം ലഭ്യമാണ്.



