വോട്ടര്‍മാരുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്ന 'ചാട്ടുളി ശബ്‌ദം'; വേണുഗോപാലിൻ്റെ അനൗണ്‍സ്‌മെൻ്റ് കേട്ടാല്‍ ആരുമൊന്ന് കാതോർക്കും...
തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വേണുഗോപാലിനെ സമീപിക്കും. നാട്ടിലെ ഉത്സവങ്ങളിലും ഇദ്ദേഹം തിളങ്ങും, അനൗണ്‍സ്‌മെൻ്റ് ആവശ്യം പറഞ്ഞാല്‍ ബാക്കിയെല്ലാം വേണുഗോപാല്‍ നോക്കിക്കോളും.

Published : December 8, 2025 at 8:45 PM IST
കോഴിക്കോട്: നല്ല ഗാംഭീര്യമുള്ള ശബ്‌ദത്തിൽ എന്തെങ്കിലുമൊന്ന് കേൾക്കുന്നത് തന്നെ മനസിന് സുഖമുള്ള അനുഭവമാണ്. ഓരോ പരിപാടികൾക്കിടയിലും അത്തരത്തിൽ നല്ല ശബ്‌ദത്തിൽ അനൗൺസ്മെൻ്റുകൾ കേൾക്കുമ്പോൾ ആരുമൊന്ന് കാത്കൂർപ്പിക്കും. അങ്ങിനെയുള്ള ശബ്‌ദം മാത്രം മതി ആ പരിപാടിയുടെ വിജയത്തിൻ്റെ ആദ്യ ചുവടാവാൻ.
ചാത്തമംഗലം നായർകുഴിയിലെ വേണുഗോപാലിനും ശബ്‌ദം എന്നത് വെറും മറ്റുള്ളവരോട് സംസാരിക്കാനുള്ള ഒരു ഉപാധി മാത്രമല്ല. നാട്ടിലെ എന്ത്പരിപാടികൾ ഉണ്ടെങ്കിലും വേണുഗോപാലിൻ്റെ ശബ്‌ദം മനുഷ്യ ഹൃദയങ്ങളിലേക്ക് തുളച്ചുകയറും.
ഉത്സവങ്ങളുടെ വരവറിയിക്കുന്നതും ആഘോഷങ്ങളുമെല്ലാം വേണുഗോപാലിൻ്റെ ശബ്‌ദ സൗഭാഗ്യത്തിലാണ് നാടറിയുന്നത്. തെരഞ്ഞെടുപ്പ് കാലമെത്തിയാൽ പിന്നെ പറയുകയേ വേണ്ട. നിന്ന് തിരിയുവാൻ പോലും വേണുഗോപാലിന് സമയമില്ല. ജില്ലക്ക് അകത്തും പുറത്തുമുള്ള എല്ലാ സ്ഥാനാർഥികൾക്കും മുന്നണികൾക്കും വേണുഗോപാലിൻ്റെ ശബ്‌ദം കഴിഞ്ഞേയുള്ളൂ മറ്റൊരാൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വിവിധ ക്ലബ് പരിപാടികള്‍ക്കും അനൗണ്‍സ്‌മെൻ്റ് ചെയ്യാറുണ്ട്. നാട്ടിലെ ഉത്സവ സീസണുകളിലും ഞാന്‍ സജീവമാണ്. ഉത്സവ സമയങ്ങളിലും കമ്മിറ്റിക്കാര്‍ മുന്നോട്ട് വയ്ക്കുന്ന രീതിയില്‍ സ്‌ക്രിപ്റ്റ് എഴുതി അനൗണ്‍സ് ചെയ്യും. എന്നില്‍ അധിഷ്‌ഠിതമായ ജോലി എങ്ങനെ ഭംഗിയായി ചെയ്‌ത് കൊടുക്കാം എന്ന് മാത്രമാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്. അവിടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉത്സവം എന്ന വേർതിരുവൊന്നും ഇല്ലെനിക്ക്" വേണുഗോപാല്‍ പറഞ്ഞു.

സ്ഥാനാർഥികളും മുന്നണികളും ഏതുമാവട്ടെ അവർ മനസിൽ കരുതുന്ന കാര്യങ്ങൾ അതിനെക്കാൾ ഗൗരവത്തിൽ കേൾക്കുന്നവരുടെ മനസിലേക്ക് കയറി പറ്റുന്ന വിധത്തിൽ വേണുഗോപാലിൻ്റെ ചാട്ടുളി പോലെയുള്ള ശബ്‌ദത്തിൽ പുറത്തുവരും. നന്നെ ചെറുപ്പത്തിൽ ആദ്യം ഫിസിക്കൽ ട്രെയിനർ ആയാണ് പ്രവർത്തനം ആരംഭിച്ചത്. അതിനുശേഷം മജീഷ്യനായും ഗാന രചയിതാവായും കലാ പ്രവർത്തനവും തുടങ്ങി. പിന്നീട് മെല്ലെയത് അനൗൺസർ എന്ന ചുവടുമാറ്റത്തിലെത്തി.
ഓരോ മുന്നണികളും തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ ആവശ്യം പറഞ്ഞാൽ മാത്രം മതി. അനൗൺസ്മെൻ്റിന് ആവശ്യമായ വാക്കുകളും വരികളും ആശയങ്ങളുമെല്ലാം വേണുഗോപാൽ തന്നെ എഴുതി തയ്യാറാക്കും. ക്യാസറ്റും, സിഡിയും ഡിവിഡിയും പെൻഡ്രൈവുമൊക്കെ ഇറങ്ങുന്നതിന് മുമ്പേ ഓരോ ദിവസവും വേണുഗോപാലിനു വേണ്ടി മുന്നണികൾ കാത്തിരിക്കുമായിരുന്നു വാഹനങ്ങളിലെ അനൗൺസ്മെൻ്റിനു വേണ്ടി .
ഇന്ന് യുഡിഎഫിന് ആണെങ്കിൽ നാളെ അത് എൽഡിഎഫിൽ ആയിരിക്കും മറ്റന്നാൾ ബിജെപിക്കും വേണ്ടത് വേണുഗോപാലിനെ തന്നെ. ചിലർക്ക് നൽകാൻ സമയമില്ലെങ്കിൽ അവർ തെറ്റിപ്പോയ കാലഘട്ടമൊക്കെ വേണുഗോപാലിന് ഉണ്ടായിരുന്നു.
"ഇന്ന് അക്കാലം ഒക്കെ ഓർമ്മകൾ മാത്രമായി കഴിഞ്ഞു. ഓരോരുത്തർക്ക് വേണ്ടിയും വീട്ടിലിരുന്ന് എഴുതി തയ്യാറാക്കി റെക്കോർഡിങ് സ്റ്റുഡിയോയിലെത്തി ശബ്‌ദം നൽകിയാൽ മാത്രം മതി എല്ലാവരും ഡബിൾ ഹാപ്പി. തൻ്റെ നാൽപ്പത് വർഷത്തെ അനൗൺസ്മെൻ്റ് ജീവിതത്തിൽ നിരവധി രസകരമായ അനുഭവ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്" വേണുഗോപാല്‍ പറഞ്ഞു.
കൊട്ടിക്കലാശ ദിവസങ്ങളിൽ ഓരോ അങ്ങാടികളിലും മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി കൾക്ക് വേണ്ടി വേണുഗോപാൽ നായർകുഴി നൽകിയ ശബ്‌ദത്തിൽ അവസാന പ്രചാരണം പൊട്ടി പൊടിക്കുമ്പോൾ അത് പലപ്പോഴും വലിയ തമാശയാവാറുണ്ട്. എന്നാൽ അതിനെയെല്ലാം ഒരു സ്പോർട്‌സ്‌മാൻ സ്‌പിരിറ്റിൽ കാണുകയാണ് പതിവ്.

അങ്ങനെ ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുമ്പോൾ സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവർക്കൊപ്പം വേണുഗോപാൽ നായർ കുഴിയെ പോലുള്ളവരുടെ ശബ്‌ദം ഗാംഭീര്യവും മുന്നിലുണ്ടാവും.
Also Read:നാട്ടുകാരെ പാട്ടിലാക്കാൻ ഇശൽ പെരുമണ്ണ; മുന്നണി ഏതായാലും ജലീലിൻ്റെ പാട്ടുകള്‍ക്ക് വൻ ഡിമാൻഡ്

