കേരളത്തില്‍ സ്വര്‍ണ വില പിടിച്ചുകെട്ടും, വമ്പൻ പ്രഖ്യാപനം, പുതിയ മാനദണ്ഡങ്ങള്‍ വരുന്നു
ഏറ്റവും കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം ബുക്ക് ചെയ്‌താല്‍ 30 ദിവസത്തേക്ക് കാലാവധി. വമ്പൻ മാറ്റത്തിന് ജ്വല്ലറി അസോസിയേഷൻ..

Published : March 3, 2026 at 7:51 PM IST
|Updated : March 3, 2026 at 7:57 PM IST
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൻ്റെ ഫലമായി സ്വർണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണ്. ആഗോള വിപണിയില്‍ സ്വർണ വിലയില്‍ ഉണ്ടായ ചാഞ്ചാട്ടം കേരളത്തെയും കാര്യമായി ബാധിച്ചു. സ്വര്‍ണം വാങ്ങാൻ ആളുകള്‍ മടിച്ചു, ജ്വല്ലറി ഉടമകളും കനത്ത നഷ്‌ടമാണ് നേരിടുന്നത്. ഇതെല്ലാം മുന്നില്‍കണ്ട് കുതിച്ചുയരുന്ന സ്വര്‍ണ വിലയ്ക്ക് തടയിടാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ജ്വല്ലറി അസോസിയേഷനുകള്‍.
സംസ്ഥാനത്തെ സ്വര്‍ണ വില സംരക്ഷിക്കുന്നതിനായി കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ് അസോസിയേഷന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സ്വർണ വില വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ജ്വല്ലറി അസോസിയേഷനുകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി വില സംരക്ഷിക്കാനാണ് തീരുമാനമെന്ന് കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ് അസോസിയേഷന്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30 ശതമാനം 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താനാണ് അസേസിയേഷൻ്റെ തീരുമാനം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതായത്, സ്വര്‍ണത്തിൻ്റെ ഏറ്റവും കുറഞ്ഞ വിലയില്‍ 30 % ശതമാനം നല്‍കി ബുക്ക് ചെയ്‌താല്‍ 30 ദിവസം വരെ കാലാവധിയുണ്ടാകുമെന്ന് കേരള ഗോള്‍ഡ് ആൻ്റ് സില്‍വര്‍ മെര്‍ച്ചൻ്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ നാസർ ഇടിവി ഭാരതിനോട് പറഞ്ഞു. സംസ്ഥാനത്ത് സ്വർണവിലയില്‍ സുതാര്യമായ മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്തിയാണ് സ്വര്‍ണ വില സംരക്ഷണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കാൻ സുതാര്യമായ കൂടുതല്‍ മാനദണ്ഡങ്ങള്‍ ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഈ ഒരു മാസത്തിനിടയിലാണ് മാനദണ്ഡം നടപ്പിലാക്കുന്നത്. ഇന്ന് എത്ര പവന്‍ സ്വര്‍ണമാണോ നിങ്ങള്‍ക്ക് ബുക്ക് ചെയ്യേണ്ടത് അതിൻ്റെ 30% നല്‍കി ബുക്ക് ചെയ്യാം. അതിന് 30 ദിവസത്തെ കാലാവധി ഉണ്ടാകും. ഈ ഒരു മാസത്തിനിടയില്‍ എപ്പോള്‍ വന്നാലും ബുക്ക് ചെയ്യുന്ന വിലയ്‌ക്ക് ആഭരണ നല്‍കും എന്നതാണ് മാനദണ്ഡം. സ്വര്‍ണവില അപ്രതീക്ഷിതമായി കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഈ ഒരു മാസത്തിനിടയില്‍ സ്വര്‍ണം ബുക്ക് ചെയ്യുന്ന ആളുകള്‍ക്കാണ് ഇതിൻ്റെ ഫലം ഉണ്ടാകുന്നത്" അബ്‌ദുൾ നാസർ പറഞ്ഞു.

ഉദാഹരണത്തിനായി പറഞ്ഞാല്‍ ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 17000 രൂപയാണെന്ന് വിചാരിക്കുക. ഈ വിലയ്ക്ക് ബുക്ക് ചെയ്‌താല്‍ 30 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ രൂപയ്‌ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയുമെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ടു നില്‍ക്കുകയാണെങ്കില്‍ വില ക്രമാതീതമായി കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. "വിലയില്‍ എപ്പോഴും ചാഞ്ചാട്ടം ഉണ്ടാകുന്നുണ്ട്. ഇന്നലെ രാവിലെ ഉച്ചയ്‌ക്കും വില ഉയര്‍ന്നിരുന്നു. ഇത് ആഗോളവപണിയിലെ വില ചാഞ്ചാട്ടത്തിൻ്റെ ഉദാഹരണമാണ്. ഇന്നലെ അന്താരാഷ്‌ട്ര വിണിയില്‍ സ്വർണവില 5415 ഡോളര്‍ വരെ പോയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ 5300 ഡോളര്‍ വരെ താഴ്‌ന്ന സാഹചര്യമായിരുന്നു. ഇന്ന് ആഭരണവില നിശ്ചയിച്ച സമയത്ത് അന്താരാഷ്‌ട്ര വില 3265 ഡോളറിലേക്ക് താഴ്‌ന്നു" അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണത്തിന് വില കൂടുന്നത് കല്യാണ ആവശ്യങ്ങള്‍ക്ക് ആഭരണമെടുക്കുന്നവരെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "സ്വർണത്തിൻ്റെ വില ക്രമാതീതമായി ഉയരുന്നത് സ്വർണത്തിൻ്റെ അളവ് കുറയ്‌ക്കുന്നു. അതായത് പണ്ട് 25 ലക്ഷത്തിന് 25 പവൻ ലഭിച്ചെങ്കില്‍ ഇന്ന് അതേ 25 ലക്ഷത്തിന് 18 അല്ലെങ്കില്‍ 19 പവന്‍ സ്വർണമാണ് ലഭിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു.

സ്വര്‍ണ വില നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് കേരള ജ്വല്ലറി ഫെഡറേഷൻ ഇന്ന് നടത്തിയ യോഗത്തില്‍ ചെയർമാൻ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്‌ദുല്‍ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ,എ.കെ. നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം ഫിലിപ്പ് ജോസ്കോ, വിപിൻദാസ് റീഗൽ, ജലീൽ മിറാൾഡ, നൗഷാദ് രാജകുമാരി, ഷെഫീക്ക് എജിഡി, ദിനേശ് കമ്പാരത്ത്, അബ്ദുൽ കരീം സിറ്റി ഗോൾഡ്,അശോക് പോത്തീസ്, കൃഷ്‌ണ കുമാർ ഉണ്ണി, ഷിനോ മാത്യൂ എന്നിവർ പ്രസംഗിച്ചു.
Also Read: യുദ്ധഭീതിയിൽ കേരളത്തിലെ കയറ്റുമതി വിപണി; സാരമായി ബാധിച്ചെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം

