ETV Bharat / state

'സിസിടിവി നോക്കി' നിരപരാധിയെ 54 ദിവസം ജയിലിലിട്ടു; പൊലീസിന് ഹൈക്കോടതിയുടെ പ്രഹരം, 14 ലക്ഷം നൽകണം

യഥാർഥ പ്രതി പിടിയിലായതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ജയിൽവാസം കാരണം പ്രവാസിക്ക് ജോലി നഷ്ടമായി. തുക ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കാം.

Kerala police wrongful arrest news High Court awards compensation Thalassery expat Tajuddeen case Chakkarakkal police negligence
ഹൈക്കോടതി (ETV Bharat)
author img

By ETV Bharat Kerala Team

Published : January 8, 2026 at 5:00 PM IST

3 Min Read
Choose ETV Bharat

എറണാകുളം: മാലമോഷണക്കേസിൽ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലിലടച്ച സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിൻ്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്ന തലശേരി സ്വദേശി വികെ താജുദ്ദീനാണ് നീതി ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജീവിക്കാനുള്ള അവകാശത്തിൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സ്വദേശി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്. പൊലീസിൻ്റെ നിരുത്തരവാദിത്തപരമായ നടപടികൾ ആവർത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി കുറ്റപ്പെടുത്തി. നിയമാനുസൃത നടപടികൾ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിന് വേണമെങ്കിൽ ഈടാക്കാവുന്നതാണ്. പൊലീസുദ്യോഗസ്ഥർക്കെതിരെ സിവിൽ നടപടികൾ സ്വീകരിക്കുന്നതിന് ഹർജിക്കാർക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും ഹൈക്കോടതി എടുത്തുപറഞ്ഞു.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ, എഎസ്ഐ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് താജുദ്ദീനെ മാലമോഷണക്കേസിൽ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോൾ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയിൽ പുതഞ്ഞുകിടക്കുന്നത് കാണാനിടയായി. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദനയുള്ളതിനാൽ അദ്ദേഹം കാറിൽ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. ഇതിൽ പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലിൽ ഫോട്ടോ എടുക്കുകയും ഇയാൾ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലൈ അഞ്ചിന് ചോരക്കളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്ഐ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ ആവർത്തിച്ചിട്ടും ചക്കരക്കൽ പൊലീസ് അത് ചെവിക്കൊള്ളാൻ തയാറായില്ല.

കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളിൽ കൊണ്ടുപോവുകയും ചെയ്തു. താൻ കുടുംബത്തോടൊപ്പം മകളുടെ നിക്കാഹ് ആവശ്യങ്ങൾക്കായി പുറത്തുപോയി വരികയായിരുന്നെന്നും തൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീൻ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിശോധനകൾക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു.

നിയമപോരാട്ടവും ദുരിതവും

മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയേണ്ടി വന്നു. ഖത്തറിൽ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. ജയിലിൽ കിടന്നതുകാരണം ഗൾഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു.

നാട്ടിൽ കേസ് നിലനിൽക്കുന്നതിനാൽ അബ്സ്കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലിൽ കിടക്കേണ്ടി വരികയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടർന്ന് ഖത്തറിൽ 23 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പേരുദോഷവും ഇവരെ വല്ലാതെ ബാധിച്ചു. കേസ് നടത്താനായി ഭാര്യയുടെ സ്വർണം ഉൾപ്പെടെ വിൽക്കേണ്ടി വന്നു.

സത്യം തെളിഞ്ഞത് സമാന്തര അന്വേഷണത്തിൽ

പിന്നീട് കോടതിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാർഥ പ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസിൽ പീതാംബരൻ എന്നയാൾ പിടിയിലായതോടെയാണ് യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീൻ്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീൻ കോടതിയെ സമീപിച്ചത്.

കേവലം സംശയത്തിൻ്റെ പേരിൽ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ അസന്നിഗ്ധമായി വ്യക്തമാക്കി. പൊലീസിൻ്റെ കൃത്യവിലോപത്തിന് സർക്കാർ ഉത്തരവാദികളാണെന്നും അതിനാൽ നഷ്ടപരിഹാരത്തുക സർക്കാർ ഉടൻ താജുദ്ദീന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനൊപ്പം, താജുദ്ദീന് 25,000 രൂപ കോടതി ചെലവായും നൽകാൻ ഉത്തരവുണ്ട്.

നിരപരാധിയായ ഒരു മനുഷ്യനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നീതി വൈകിയെങ്കിലും പൊലീസിൻ്റെ അധികാര ദുർവിനിയോഗത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ ഈ വിധി. നഷ്ടപ്പെട്ട കാലത്തിനും അനുഭവിച്ച വേദനയ്ക്കും 14 ലക്ഷം രൂപ പകരമാകില്ലെങ്കിലും താൻ കള്ളനല്ല എന്ന് സമൂഹത്തിന് മുന്നിൽ തലയുയർത്തി പറയാൻ ഈ വിധി താജുദ്ദീന് കരുത്തേകും.

Also Read:- തളിപ്പറമ്പിൽ ഇത്തവണ പോരാട്ടം കടുക്കും; ചര്‍ച്ചകളില്‍ നികേഷ് കുമാർ മുതൽ ജോൺ ബ്രിട്ടാസ് വരെ, പ്രതീക്ഷയോടെ യുഡിഎഫും