കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്, മന്ത്രി ഐസിയുവില്‍
മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അരമണിക്കൂറിനകം മുഖ്യമന്ത്രി ജില്ലാ ആശുപത്രിയില്‍ എത്തി വീണ ജോര്‍ജിനെ സന്ദര്‍ശിച്ചു. പൊതുപരിപാടികള്‍ക്കായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു

Published : February 25, 2026 at 3:56 PM IST
|Updated : February 25, 2026 at 4:44 PM IST
കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന് സമീപം വെച്ച് കരിങ്കൊടി പ്രതിഷേധവുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി കയറുന്നതിനിടെ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയും ഇത് വലിയ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഉന്തും തള്ളിനുമിടയിലാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയിൽ ആരുടെയോ കൈമുട്ട് കൊണ്ട് ഇടിച്ചതിനെത്തുടർന്നാണ് കഴുത്തിന് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
രാവിലെ മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും റെയിൽവേ സ്റ്റേഷനുള്ളിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുമെന്ന കാര്യത്തിൽ പൊലീസിന് മുൻകൂട്ടി സൂചന ലഭിച്ചിരുന്നില്ല.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സ്റ്റേഷനുള്ളിൽ നിലയുറപ്പിച്ച പ്രവർത്തകർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വി.ഐ.പി വിശ്രമമുറിയിൽ എത്തിയ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി മന്ത്രിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അരമണിക്കൂറിനകം മുഖ്യമന്ത്രി ജില്ലാ ആശുപത്രിയില്‍ എത്തി വീണ ജോര്‍ജിനെ സന്ദര്‍ശിച്ചു. പൊതുപരിപാടികള്‍ക്കായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു.
മന്ത്രിയെ ആക്രമിച്ചത് രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണുക- മുഖ്യമന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു ആക്രമണം കോൺഗ്രസിന്‍റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പ്രകടനമല്ല; മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച്, അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപമുണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്.
ഇതിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിന്‍റെയും യു.ഡി.എഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെ.എസ്.യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.
പെരിങ്ങോത്ത് എംഎസ്എഫ് പ്രവർത്തകർക്ക് നേരേ സിപിഎം അക്രമം
രാവിലെ മൂന്നു സ്ഥലങ്ങളിൽ കരിങ്കൊടി പ്രതിഷേധത്തിന് ശേഷം ഉച്ചയോടെ പെരിങ്ങോത്ത് നടന്ന പൊതുപരിപാടികളിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകർക്ക് നേരേ സിപിഎം പ്രവർത്തകർ ക്രൂരമായ ആക്രമമാണ് അഴിച്ചു വിട്ടത്.ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധം കെഎസ്‌യുവും എംഎസ്എഫ് ശക്തമാക്കിയത്

