'വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസം'; അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ പിടിയിൽ
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Published : June 8, 2026 at 9:15 AM IST
കൊല്ലം: അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികള്‍ കൊല്ലത്ത് പിടിയിൽ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഗർഹട്ട് ജില്ലയിൽ ഗുൽഷാ ഗലി, വാർഡ് നാല് സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എം. ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൊല്ലം ചവറയിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2026 ജൂൺ ആറിന് വൈകിട്ട് നടത്തിയ പരിശോധനയിൽ ആവശ്യമായ പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടെയുള്ള നിയമാനുസൃത യാത്രാരേഖകളോ ഇന്ത്യയിൽ താമസിക്കാനുള്ള അനുമതിപത്രമോ ഇല്ലാതെ പ്രതികൾ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതായി കണ്ടെത്തുകയായിരുന്നു. ഇരുവരും വർഷങ്ങളായി ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് ആക്രി പെറുക്കി ജീവിച്ചുവരികയായിരുന്നു.
പത്തുവർഷം മുൻപ് കേരളത്തിൽ എത്തിയ ഇവർ ഏഴുവർഷം ചാലക്കുടിയിലും തുടർന്നുള്ള മൂന്നുവർഷമായി കരുനാഗപ്പള്ളിയിലും ചവറയിലും മാറിമാറി താമസിച്ചു വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചവറ പൊലീസ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത ശേഷം പ്രതികളെ അറസ്റ്റ് ചെയ്‌തു.
വിദേശ പൗരന്മാർ നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നതും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതും ഗുരുതര കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

