ഇത് ചിത്രങ്ങളുടെയും ആല! ചുവര് നിറയെ സ്വന്തം കൈപ്പടയില്‍ വരച്ച ചിത്രങ്ങള്‍, വ്യത്യസ്‌തം രവിയുടെ തൊഴിലിടം
കണ്ണൂർ ചപ്പാരപ്പടവിലെ രവിയും ആലയുമാണ് ചർച്ചാ വിഷയം. കൺമഷി, ഹൈബ്രോപെൻസിൽ, സൈനർ, ഇനാമൽ പെയിന്‍റ് , വാട്ടർ കളർ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് ചുവർ നിറയെ ഉള്ളത്.

Published : January 2, 2026 at 7:48 PM IST
കണ്ണൂർ: ചുട്ടുപൊള്ളുന്ന തീക്കനലുകളാല്‍ ചൂടും പുകയും നിറഞ്ഞ ആലകളാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ കണ്ണൂർ ചപ്പാരപ്പടവിലെ രവിയുടെ ആല ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമാണ്. രാകി മിനുക്കലിന്‍റെയും അടിച്ച് പരത്തലിന്‍റെയും ശബ്‌ദങ്ങൾക്ക് അപ്പുറം മനോഹരമായ ചിത്രങ്ങൾ തൂക്കിയ ചുവരുകളാണ് ഈ ആലയുടെ പ്രത്യേകത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ നിന്ന് 35 വർഷം മുമ്പാണ് രവി കണ്ണൂരിലെ ചപ്പാരപ്പടവിൽ എത്തിയത്. ചപ്പാരപ്പടവിനടുത്ത് വെള്ളാട് താമസിക്കുന്ന രവി 25 വർഷമായി ഇരുമ്പ് ഉപകരണ നിർമാണത്തിൽ തുടരുകയാണ്. ക്ഷേത്ര ആയുധങ്ങൾ ഉൾപ്പടെ രവി നിർമിച്ച് നൽകുന്നുണ്ട്. സ്വന്തം തൊഴിലിനപ്പുറം ചിത്രകലയും ആർട്ട് വർക്കും ഭക്തി ഗാനവുമൊക്കെ ചേർത്ത് പിടിക്കുന്ന രവി ഒരു സമയവും വെറുതെ കളയാറില്ല.

അച്‌ഛൻ്റെ മരണവും കലാരംഗത്ത് നിന്നുള്ള പിന്മാറ്റവും
1989ലാണ് രവിയുടെ പിതാവ് മരിച്ചത്. കുട്ടികാലം മുതൽ ചിത്ര രചനയോട് താത്പര്യമുള്ള രവി മൂന്ന് വർഷം ചിത്ര രചന പഠിച്ചിരുന്നു. എന്നാൽ അച്‌ഛൻ്റെ വിയോഗം അതില്‍ നിന്നെല്ലാം പിൻവാങ്ങാൻ നിർബന്ധിതനാക്കി. പിന്നീട് സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് രവി ചിത്രകലയിൽ വീണ്ടും സജീവമായത്. കഴിഞ്ഞ വർഷം അമ്മയും രവിയെ വിട്ട് പോയിരുന്നു

കൈയ്യിൽ കിട്ടിയവയെല്ലാം ചിത്രം വരക്കാനുള്ള ആയുധം
രവിയുടെ ചിത്രകാലയോടുള്ള അടങ്ങാത്ത താത്പര്യത്തിൻ്റെ നേർ സാക്ഷ്യമാണ് വാടക മുറിയായ തൊഴിലിടം. കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ ഇടമില്ലാതെ വന്നതോടെയാണ് തൻ്റെ ആലയിൽ തന്നെ താൻ വരച്ച ചിത്രങ്ങൾ ഒരുക്കാൻ ആരംഭിച്ചത്. കൺമഷി, ഹൈബ്രോപെൻസിൽ , സൈനർ, ഇനാമൽ പെയിന്‍റ് , വാട്ടർ കളർ എന്നിവ ഉപയോഗിച്ചാണ് രവി ചിത്രങ്ങൾ വരക്കുന്നത്. എന്തിന് പറയുന്നു, പച്ചില കൊണ്ട് വരച്ച ചിത്രങ്ങൾ പോലും രവിയുടെ ആലയിലുണ്ട്. ഇതിനോടകം നിരവധി ചിത്രങ്ങളാണ് രവി വരച്ച് തീർത്തത്. ആവശ്യക്കാർക്ക് രവി ചിത്രങ്ങൾ വരച്ച് നൽകുകയും ചെയ്യുന്നുണ്ട്. കൊല്ലപ്പണിക്ക് ശേഷം ഒഴിവ് വരുന്ന സമയമാണ് രവി ചിത്രങ്ങൾ വരയ്ക്കാറുള്ളത്.

ഭക്തി ഗാനത്തിലും പേരെടുത്ത രവി സംഗീതം
രാവിലെ ആറ് മണിയോടുകൂടി ആലയിൽ എത്തുന്ന രവി വൈകുന്നേരം വരെ ഇവിടെയുണ്ടാകും. രാത്രിയിലെ ഒഴിവ് സമയമാണ് ചിത്ര രചനയ്ക്കായി ഉപയോഗിക്കുന്നത്. എന്നാൽ മണ്ഡല- മകരവിളക്ക് കാലം തുടങ്ങി കഴിഞ്ഞാൽ ചിത്രം വരയിൽ നിന്ന് പതിയെ രവി പിന്നോട്ട് വലിയും. കാരണം ഭക്തി ഗാന ട്രൂപ്പിനൊപ്പം രവി സജീവമാകാറുണ്ട്. രവിയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി ഭജന സന്ധ്യകൾ ഭക്തി സാന്ദ്രമാക്കുകയും ഏറെ പ്രശംസ നേടുകയും ചെയ്‌തിരുന്നു.



