മനുഷ്യ-വന്യജീവി സംഘർഷം തടയൽ; കേന്ദ്ര മന്ത്രിയോട് അടിയന്തര സഹകരണം ആവശ്യപ്പെട്ട് മന്ത്രി ഷിബു ബേബി ജോൺ
സംസ്ഥാന സർക്കാർ നൽകുന്ന സഹായത്തിന് ആനുപാതികമായ പരിഗണന കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിൻ്റെ ആവശ്യകത കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി.

Published : July 8, 2026 at 7:38 PM IST
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിലെ വനമേഖലകളോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലെ രൂക്ഷമായ വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന വനം വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തര സഹകരണം ആവശ്യമാണെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ബാധിതരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെ നേരിൽക്കണ്ട് ചർച്ച നടത്തിയ ശേഷം ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന സർക്കാർ നൽകുന്ന സഹായത്തിന് ആനുപാതികമായ പരിഗണന കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിൻ്റെ ആവശ്യകത കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. നിലവിൽ വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും നൽകിവരുന്ന നഷ്‌ടപരിഹാരം അപര്യാപ്‌തമാണ്. അതിനാൽ, കേന്ദ്രസർക്കാർ പദ്ധതിയായ ആർഡബ്ല്യുവിസിഐഎസിൽ (RWVCIS) വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്‌ടപരിഹാരം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ആരംഭിക്കണം
വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്നും കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും, ഇരകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിനായി പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ആരംഭിക്കണം. വനമേഖലകൾക്ക് പുറത്ത് വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും, നാടൻ കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റി അവയുടെ എണ്ണം ഫലപ്രദമായി നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര മന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണം
കേരളത്തിലെ വനങ്ങളുടെ കാരിയിങ് കപ്പാസിറ്റി സർവ്വേ നടത്തുന്നതിന് കേന്ദ്രത്തിൻ്റെ സഹകരണം ഉണ്ടാകും. കൂടാതെ, ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ എണ്ണത്തിൽ കൂടുതലുള്ള വന്യജീവികളെ ഏരിയൽ ട്രാൻസ്ലൊക്കേഷൻ വഴി മാറ്റുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി സംഘർഷം രൂക്ഷമായതും ദുരന്തസാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ നിന്ന് ആദിവാസി കോളനികളെയും മറ്റ് ജനവാസ കേന്ദ്രങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജും മന്ത്രി കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകിയതായി മന്ത്രി അറിയിച്ചു.
Also Read: നിയമസഭാ പ്രവൃത്തികളിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് എ എൻ ഷംസീർ

