പൊലൂഷൻ സർട്ടിഫിക്കറ്റിൽ പോര് തുടര്‍ന്ന് എംവിഡിയും പൊലീസും; വെഹിക്കിൾ ഇൻസ്പെക്‌ടര്‍ക്ക് ജാമ്യമില്ലാ വകുപ്പിന് കേസ്
പൊലീസ് ജീപ്പിന് എം വി ഡി പിഴയിട്ടതോടെയാണ് തർക്കം തുടങ്ങിയത്. പൊലീസ് വാഹനം പരിശോധിച്ച് പിഴയിട്ട എം വി ഡിയുടെ കാറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് പൊലീസ്.

Published : July 8, 2026 at 6:19 PM IST
തൃശൂർ: പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിൽ തർക്കം തുടരുന്നു. പൊലീസ് വാഹനം പരിശോധിച്ച് പിഴയിട്ട എം വി ഡിയുടെ കാറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് പൊലീസ്. എൻഫോസ്മെൻ്റ് എം വി ഐ ബിജുവിൻ്റെ കാറിനാണ് പൊലൂഷൻ സർട്ടിഫിക്കറ്റ് മൂന്നുമാസം മുൻപ് അവസാനിച്ചതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ്റെ ജീപ്പാണ് എം വി ഐ ബിജു തടഞ്ഞുനിർത്തി പരിശോധിച്ചു പിഴ ഇട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. പിഴയിട്ട ഉദ്യോഗസ്ഥൻ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിൽ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

പൊലീസ് ജീപ്പിന് എം വി ഡി പിഴയിട്ടതോടെയാണ് തർക്കം തുടങ്ങിയത്. തൃശൂർ വടക്കാഞ്ചേരിയിൽ നൈറ്റ് പട്രോളിങ് ജീപ്പിന് പുക പരിശോധന സർട്ടിഫിക്കറ്റും, ഇൻഷുറൻസും പുതുക്കില്ലെന്ന് കാട്ടിയാണ് എം വി ഡി പിഴ ഇട്ടത്. വടക്കാഞ്ചേരി എസ് ഐ ബദറുദ്ദീൻ്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് മോട്ടർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം വാഹനം കുറുകെയിട്ട് തടയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ പൊലീസ് എം വി ഡിയ്‌ക്ക് നേരെ തിരിയുകയായിരുന്നു. എന്നാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന് എം വി ഡി ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെ പകരം വീട്ടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസ് ജീപ്പ് പരിശോധിച്ച് പിഴ ചുമത്തിയ എം വി ഡി ഉദ്യോഗസ്ഥൻ പി വി ബിജുവിനെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അപവാദ പ്രചരണം നടത്തിയിനുമാണ് നടപടി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പൊലീസ് സംഘത്തിൻ്റെ വാഹനം തടഞ്ഞ് പരിശോധിച്ചാണ് ബിജു പിഴ ചുമത്തിയത്. അതിനാൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ പക്ഷം. പൊലൂഷൻ - ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലെന്ന കാരണം കണ്ടെത്തി 4000 രൂപയാണ് പിഴ ചുമത്തിയത്. ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമായാണ് 4000 രൂപ പിഴയിട്ടത്. ആ സമയത്ത് രേഖകൾ കൈവശമില്ലാതിരുന്നതിനാൽ പൊലീസിന് മറുപടി നൽകാനായില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Also Read: വീട്ടിലെ ലിഫ്റ്റിൽ കയറിയപ്പോള്‍ കറൻ്റ് പോയി; തല കുടുങ്ങി വായോധികന് ദാരുണാന്ത്യം


