ETV Bharat / state

എക്സിറ്റ് പോൾ ഫലങ്ങളിൽ ആശങ്കയില്ല; എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എംവി ഗോവിന്ദൻ

ഒരു സർവേയിലും യുഡിഎഫിന് അത്രയും ഉയർന്ന സീറ്റുകൾ പ്രവചിക്കുന്നില്ല. സിപിഎമ്മിന് എക്സിറ്റ് പോൾ റിപ്പോർട്ടുകളെയല്ല മറിച്ച് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളെയാണ് വിശ്വാസമെന്നും എംവി ഗോവിന്ദൻ

Kerala Exit Poll Results CPM Defends Pinarayi Vijayan Kerala Assembly Election 2026 AK Balan Slams Opposition
എംവി ഗോവിന്ദൻ മാധ്യമങ്ങളോട് (ETV Bharat)
author img

By ETV Bharat Kerala Team

Published : April 30, 2026 at 10:44 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ആശങ്കയുമില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങളാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. വരാനിരിക്കുന്ന ഫലപ്രഖ്യാപനത്തിൽ ബിജെപിക്ക് സംസ്ഥാനത്ത് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഴു മുതൽ 14 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ചില സർവേകളുടെ കണ്ടെത്തൽ. സംസ്ഥാനത്ത് ബിജെപിയെ എങ്ങനെയെങ്കിലും ജയിപ്പിക്കണം എന്ന വ്യക്തമായ അജണ്ടയോടെയാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നത് പ്രതിപക്ഷം പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്.

എക്സിറ്റ് പോൾ ഫലങ്ങളെയല്ല, രാഷ്ട്രീയ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെയാണ് പാർട്ടി വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് ലഭിക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ പ്രധാന വാദം. പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് മുൻപ് പറഞ്ഞ പ്രതിപക്ഷ നേതാക്കൾക്ക് തങ്ങളുടെ വാക്ക് പാലിക്കാനുള്ള സമയം അടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

തുറന്നുകാട്ടാൻ സിപിഎം
പ്രതിപക്ഷവും ചില വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് നിരന്തരം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടാനാണ് സിപിഎം തീരുമാനം. സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന നേട്ടങ്ങൾ മുഴുവൻ വീടുകളിലുമെത്തിക്കാൻ നേതൃത്വം പ്രവർത്തകരോട് നിർദേശിച്ചു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം.

ഇത്തരം നിരന്തരമായ കുപ്രചാരണങ്ങൾ വഴി കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. സർക്കാരിൻ്റെ സമാനതകളില്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഓരോ പൗരനും കൃത്യമായി അറിയാം. വാസ്തവവിരുദ്ധമായ വാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ജനത തള്ളിക്കളയും.

ലക്ഷ്യം മുഖ്യമന്ത്രി
പിണറായി വിജയൻ സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡൽഹി കേന്ദ്രീകരിച്ച് ഉന്നതതല ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനുള്ള ആസൂത്രിത ശ്രമമാണ് കാണാൻ കഴിയുന്നതെന്ന് മുതിർന്ന നേതാവ് എകെ ബാലൻ കുറ്റപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി മാധ്യമങ്ങൾ ജനങ്ങളുടെ ശ്രദ്ധ ബോധപൂർവം തിരിച്ചുവിടുകയാണ്.

കഴിഞ്ഞ ഏഴു വർഷത്തിനിടെ സർക്കാരിൻ്റെ ഭരണനേട്ടങ്ങളിൽ വിറളിപൂണ്ടാണ് പ്രതിപക്ഷം നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങളിൽ നിന്നും വികസന നേട്ടങ്ങൾ മറച്ചുവയ്ക്കാനാണ് ദിവസവും പുതിയ വിവാദങ്ങൾ നിർമിക്കുന്നത്. പാർട്ടിയും മുന്നണിയും ഒരുമിച്ച് നിന്ന് ജനങ്ങളെ അണിനിരത്തി ഈ മാധ്യമ വേട്ടയെ നേരിടുമെന്നും എകെ ബാലൻ ഓർമിപ്പിച്ചു.

പഴയ സർവേകൾ ഓർമിപ്പിച്ച് റിയാസ്
എക്സിറ്റ് പോൾ വാർത്തകളെ ഭയപ്പെടുന്നില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബിജെപിക്കും യുഡിഎഫിനും അനുകൂലമായി ഫലങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ താൻ പരാജയപ്പെടുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിച്ചത്. എന്നാൽ 82,000ത്തിലധികം വോട്ടുകൾ നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് അവിടെ വിജയിച്ചത്.

2026ൽ ബേപ്പൂരിൽ ഇതിലും ഉയർന്ന വോട്ട് ലഭിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കടുത്ത അഴിമതിയും വർഗീയ സംഘർഷങ്ങളും വർധിക്കും. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുമെന്നതിനാൽ അത്തരം ഭരണത്തെ വോട്ടർമാർ തഴയുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നും റിയാസ് വ്യക്തമാക്കി.

Also Read:- ആവേശത്തിൽ യുഡിഎഫ്, കുലുക്കമില്ലാതെ എൽഡിഎഫ്; കേരളത്തിൻ്റെ അന്തിമ ജനവിധിക്ക് ഇനി നാല് നാൾ