''സ്ഫോടനത്തിന് മുൻപ് ജഡ്‌ജിമാരെ ഒഴിപ്പിക്കുക''; സംസ്ഥാനത്തെ കോടതികളിൽ ബോംബ് ഭീഷണി
ഇടുക്കി, കാസർകോട്, മഞ്ചേരി ജില്ലാ കോടതി കളിലാണ് ഭീഷണി സന്ദേശം എത്തിയത്. ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. നിലവിൽ കോടതി നടപടികൾ മുടങ്ങിയ സാഹചര്യമാണുള്ളത്.

Published : January 8, 2026 at 11:45 AM IST
|Updated : January 8, 2026 at 2:40 PM IST
കാസർകോട്: കാസർകോട്, ഇടുക്കി, മഞ്ചേരി ജില്ലാ കോടതികളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ മെയിൽ സന്ദേശം. ഇമെയിലിന്‍റെ ഉറവിടം ഇതുവരെ ഉദ‍്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും കോടതിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ 3.22 നാണ് കാസർകോട് സന്ദേശം എത്തിയത്. "നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്‌സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1:15ന് മുൻപ് ജഡ്‌ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു കാസർകോട് ലഭിച്ച സന്ദേശം. വിദ്യാനഗറിലുള്ള കോടതിയിലും ഇടുക്കിയിലും ബോംബ്-ഡോഗ് സ്‌ക്വാർഡ് പരിശോധന നടത്തുകയാണ്.

സംസ്ഥാനത്തുടനീളം വ്യാജ ബോംബ് ഭീഷണിയിൽ പൊലീസ് അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും കോടതിയിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. നിലവിൽ കോടതികളിലും സമുച്ചയങ്ങളിലും വ്യാപക തെരച്ചിൽ നടത്തി വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടുക്കി ജില്ല കോടതിയിലെ ഭീഷണി സന്ദേശവും ഇമെയിൽ വഴിയാണ് എത്തിയിട്ടുള്ളത്. നിലവിൽ കോടതി നടപടികൾ മുടങ്ങിയ സാഹചര്യമാണുള്ളത്. ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷനിൽ നിന്നാണെന്നും ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണം നടത്തുമെന്നും ഇടുക്കിയിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു.
കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകും എന്നും സന്ദേശത്തിൽ പറയുന്നു. മുഹമ്മദ് അസ്‌ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. പ്രിൻസിപ്പലിനും സൂപ്രണ്ടിനും ഇമെയിൽ വഴി സ്ഫോടനമുണ്ടാക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് നാടകീയമായ സംഭവങ്ങളാണ് രണ്ട് ദിവസം മുൻപ് അരങ്ങേറിയത്. പ്രിൻസിപ്പൽ കൈമാറിയ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് ഒപി, അത്യാഹിത വിഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും പിന്നീട് സന്ദേശം വ്യാജമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ആഴ്‌ചകള്‍ക്ക് മുൻപാണ് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി ജില്ലാ കലക്‌ടറേറ്റിൽ ബോംബ് ഭീഷണി ഉയർന്നത്. അതും ഇ മെയിൽ സന്ദേശം വഴിയായിരുന്നു ഭീഷണി അറിയിച്ചത്. മൂന്ന് മണിയോടെ സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഇ മെയിൽ സന്ദേശം.

ജില്ലാ കലക്റുടെ ഔദ്യോഗിക മെയിൽ ഐഡി യിലേക്കാണ് അന്ന് ഭീഷണി വന്നത്. ആർഡി എക്‌സ് സ്‌ഫോടക വസ്‌തു വച്ച് സ്ഫോടനം നടത്തുമെന്നും മെയിലൂടെ സന്ദേശം ലഭിച്ചു. സന്ദേശത്തിൽ നടൻ വിജയിയുടെ ചെന്നൈയിലെ വീടിനു നേരെയും ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് എസ്‌പി ഒഫിസിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം വ്യാപക പരിശോധന നടത്തി. ജീവനക്കാരെ മുഴുവൻ പുറത്തിറക്കിയായിരുന്നു പരിശോധന നടത്തിയത്.
ഡിസംബർ 17, 26 ജനുവരി ഏഴ് എന്നീ തീയതികളിലായാണ് തുടർച്ചയായി സന്ദേശം വന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നും ജില്ലാ കോടതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉത്തരമേഖല ഐജിയുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെ മുൻ കാലങ്ങളിലേതടക്കം ഇമെയിൽ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം.

