സപ്‌തസ്വരങ്ങളുടെ മായാജാലവുമായി 'കോക്ടെയില്‍ മ്യൂസിക്'; വിവാഹവേദി കീഴടക്കി ആദർശും സംഘവും
കല്യാണ സദ്യയേക്കാള്‍ സംഗീത സദ്യയില്‍ മുഴുകുന്ന സദസ്. തൻ്റെ സ്വന്തം പ്രയത്‌നത്താല്‍ രൂപികരിച്ച കോക്ടെയില്‍ മ്യൂസിക് ബാൻഡ് കൊണ്ട് വിവാഹ വേദികള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ആദര്‍ശും സംഘവും.

Published : January 8, 2026 at 10:46 AM IST
|Updated : January 8, 2026 at 3:49 PM IST
കണ്ണൂര്‍: വിവാഹം എന്നത് മലയാളിയെ സംബന്ധിച്ച് ഏറ്റവും ആഘോഷമുള്ള ചടങ്ങുകളിലൊന്നാണ്. വാദ്യമേളവും ലൈറ്റ് മ്യൂസിക്കുമെല്ലാം ഇന്ന് വിവാഹ വേദികള്‍ കൈയടക്കുന്ന കാലമാണ്. നാദസ്വരത്തിൻ്റെയും തകിലിൻ്റെയും ശബ്‌ദം വിവാഹ വേദികളിൽ പ്രധാനിയാണ്. എന്നാൽ പഴമയുടെ ആ താളം കൈവിടാതെ, പുതുമയുടെ ശബ്‌ദം കൂടി ചേർത്ത്, കല്യാണ വേദിക്ക് പുതിയ മുഖം നൽകുകയാണ് കണ്ണൂരിലെ യുവ സംഗീതജ്ഞൻ ആദർശും സംഘവും.
ഹൈന്ദവരില്‍ ഓരോ സമൂഹത്തിനും വ്യത്യസ്‌ത രീതിയിലാണ് വിവാഹ ചടങ്ങുകള്‍. ഒട്ടുമിക്ക വിവാഹങ്ങളിലും നാദസ്വരത്തിൻ്റെയും പക്കമേളത്തിൻ്റെയും അകമ്പടിയോടെയാണ് വധൂ വരന്മാരെ സ്വീകരിക്കുന്നതും താലിചാർത്തുന്നതും ഹാരമണിയിക്കുന്നതുമെല്ലാം. ഇതിലെല്ലാം സംഗീതം നിഴൽ പോലെയുണ്ടാകും.
എന്നാൽ ഇതിൽ നിന്ന് കുറച്ച് വ്യത്യസ്‌ത രീതിയിൽ സംഗീതത്തിൻ്റെ താളം ഒന്നു മാറ്റിപിടിച്ച് വിവാഹ വേദികളെ സംഗീത സാന്ദ്രമാക്കുകയാണ് ആദര്‍ശ് സത്യന്‍ എന്ന യുവാവ്. വിവാഹ ആഘോഷത്തിന് പകിട്ടേകാന്‍ പഴമ കൈവിടാതെ 'കോക്ടെയില്‍ മ്യൂസിക് ബാൻഡുമായി' ആദർശ് സത്യനും സംഘവും കണ്ണൂരിലെ വിവാഹ വേദികളിൽ അരങ്ങുവാഴുന്നു. ഫ്‌ളൂട്ടിലും നാദസ്വരത്തിലും ഹൈലൈറ്റ് ചെയ്യുന്ന ബിജിഎമ്മുകളെ സംയോജിപ്പിച്ച് കൊണ്ടാണ് വിവാഹവേദിയിൽ സംഘം സംഗീതാർച്ചന നടത്തുന്നത്.
സ്വന്തം പ്രയത്‌നത്താല്‍ രൂപികരിച്ച കോക്ടെയില്‍ മ്യൂസിക് ബാൻഡ് കൊണ്ട് വിവാഹ വേദികള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ആദര്‍ശ്. കല്യാണ മേളങ്ങള്‍ക്ക് വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ആദര്‍ശിൻ്റെ ഇന്‍സ്‌ട്രമെൻ്റല്‍ ഫ്യൂഷന്‍ സംതൃപ്‌തി നല്‍കുമെന്ന് ഉറപ്പ്. വിവാഹ സദസിലെത്തുന്ന മുതിര്‍ന്നവരും ജന്‍സികളും നാദസ്വരമേളവും കോക്ടെയില്‍ മ്യൂസിക്കും ആവോളം ആസ്വദിക്കുന്നത് ആദർശിന് പ്രേത്സാഹനം കൂടിയാണ്.
സംഗീത സദ്യയില്‍ മുഴുകുന്ന സദസ്

ഇരുപത്തിയാറുകാരനായ ആദര്‍ശ് സത്യൻ്റെ നേതൃത്വത്തില്‍ ഇത്തരം മ്യൂസിക്കല്‍ സദ്യ ആഘോഷ വേളകളില്‍ ഇടം പിടിച്ച് കഴിഞ്ഞു. സാധാരണ രീതിയില്‍ താലികെട്ടിനൊപ്പം തനത് നാദസ്വര കച്ചേരിയാണ് നടക്കുക. തുടര്‍ന്ന് ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും നാദസ്വരക്കാര്‍ ആലപിച്ച് അരങ്ങൊഴിയും. എന്നാല്‍ പുതുതലമുറയടക്കം ഈ വേളയില്‍ ഭക്ഷണ ശാലയിലേക്ക് പതിയേ നീങ്ങുകയാണ് പതിവ്.
എന്നാല്‍ ഇവിടെ സ്ഥിതി അങ്ങനെയല്ല. നാദസ്വരത്തിനൊപ്പം ഓടക്കുഴലിലൂടെ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങുമ്പോള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് ആരും എണ്ണീക്കുന്നില്ല. കല്യാണ സദ്യയേക്കാള്‍ സംഗീത സദ്യയില്‍ മുഴുകുന്ന സദസിനെയാണ് കാണാന്‍ കഴിയുന്നത്.
കല്യാണം എന്നത് തകിലും നാദസ്വരവും ചേര്‍ന്ന മേളമാണെന്നാണ് ആദര്‍ശ് പറയുന്നത്. എന്നാല്‍ ഒപ്പം ഫ്‌ളൂട്ടും ഇന്‍സ്‌ട്രമെൻ്റല്‍ ഫ്യൂഷനും സമന്വയിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് അനുഭൂതിദായകമാവുന്നു. പഴമയുടെ നന്മ കൈവിടാതെയാണ് ആദര്‍ശിൻ്റെ അവതരണം.
"ഒന്നര വർഷം മുൻപാണ് കോക്ടെയില്‍ മ്യൂസിക് ബാൻഡ് തുടങ്ങുന്നത്. പല സംഗീതോപകരണങ്ങളാണ് വായിക്കുന്നത്. അതിനാലാണ് ഈ ഫ്യൂഷൻ പരിപാടിക്ക് 'കോക്ടെയില്‍' എന്ന പേര് നർകിയത്" എന്ന് ആദര്‍ശ് പറഞ്ഞു. പാനൂര്‍ സ്വദേശിയായ ആദര്‍ശിന് അച്ഛൻ്റെ നാദസ്വര വിദ്വാനായ സഹോദരനില്‍ നിന്നാണ് സംഗീതാഭിരുചി ലഭിച്ചത്. സ്വന്തമായി പഠിച്ചാണ് ഫ്‌ളൂട്ട് വായനയില്‍ പാഠവം നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കീര്‍ത്തനത്തില്‍ ആരംഭിച്ച് ഭക്തിഗാനവും താലികെട്ടിന് ശേഷം സിനമാ ഗാനങ്ങളും അവതരിപ്പിക്കും. ഈ ക്രമങ്ങൾ പാലിച്ചുള്ളതാണ് ആദര്‍ശിൻ്റെ മ്യൂസിക് ബാൻഡ്. ഒന്നാം കിളി പൊന്നാം കിളി, വന്നാന്‍ കിളി മാവിന്‍മേല്‍ എന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനവും മീശമാധവനിലെ എൻ്റെ എല്ലാം എല്ലാം അല്ലേ, എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ... തുടങ്ങിയ ഗാനങ്ങള്‍ നാദസ്വരത്തിലൂടേയും ഫ്‌ളൂട്ടിലൂടേയും സദസിലൊഴുകി എത്തും.
കല്യാണ വേദിയിൽ ഈ വ്യത്യസ്‌ത അവതരിപ്പിച്ചതിൽ സംതൃപ്‌തിയും സന്തോഷവും സംഗീതാസ്വദകർ അറിയിച്ചു. "ഇപ്പോൾ കണ്ടുവരുന്ന കല്യാണ വേദികളും സൽക്കാര വേദികളും ലഹരി വലയത്തിലാണ്. ഈ ശൈലിയിൽ നിന്ന് മാറി ഇങ്ങനെ എല്ലാവർക്കും പ്രയോജനകരമായതും ആനന്ദകരമായതുമായ പരിപാടികളാണ് ആവശ്യം. ഇത് എല്ലാവർക്കും ഒരു മാതൃക കൂടിയാകട്ടെ " എന്ന് വിവാഹ വേദിയിൽ നിന്നും സംഗീതാസ്വാദകനായ കെപി മോഹനന്‍ പറഞ്ഞു. സദസ് ഒന്നടങ്കം ഈ പുതിയ രീതിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആദര്‍ശിനൊപ്പം നാദസ്വരം - ശ്രീരേഷ്, തകില്‍ - നിധിലേഷ്, റിഥം - രെജിൻ, കീബോര്‍ഡ് - ജിതിൻ എന്നിവരാണ് വായിച്ചത്.
Also Read: ഊട്ടിയിലേക്ക് ആളില്ല; ഇ-പാസും നിയന്ത്രണങ്ങളും തിരിച്ചടിയായി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

