പതിനൊന്ന് സെന്‍റില്‍ 'മുന്തിരിത്തോപ്പും; ഇത് വിഷരഹിത സമൃദ്ധി വിളയിച്ച് റഷീദിന്‍റെ കാർഷിക വിപ്ലവം
തുച്‌ഛമായ വിസ്‌തൃതിയുള്ള സ്വന്തം പുരയിടത്തെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാണ് റഷീദ്

Published : August 13, 2026 at 7:08 PM IST
എറണാകുളം: ജൈവ കൃഷിയിൽ വിജയഗാഥ തീർക്കുകയാണ് കോതമംഗലത്തെ ഓട്ടോ ഡ്രൈവർ റഷീദ്. കൃഷിയോടുള്ള താത്‌പര്യമാണ് വീടൊരു കൃഷിത്തോട്ടമാക്കി മാറ്റാൻ റഷീദിനെ പ്രേരിപ്പിച്ചത്. രാവിലെ ഓട്ടോയുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ റഷീദിൻ്റെ കൈകൾ ഓട്ടോ ഹാന്‍ഡിലില്‍ ആണെങ്കിലും മനസ് മുഴുവൻ വീട്ടുപറമ്പിലെ പച്ചപ്പുനിറഞ്ഞ വിളകളിലാണ്.
കോതമംഗലത്തിനടുത്ത് പിടവൂർ സ്വദേശിയായ ഈ ഓട്ടോറിക്ഷാ ഡ്രൈവർ ഇന്ന് നാടിന് വെറുമൊരു ഡ്രൈവറെല്ല. വീടുൾപ്പെടുന്ന 11 സെൻ്റ് ഭൂമിയിൽ തനിക്ക് ആവശ്യമായ പച്ചക്കറികളെല്ലാം സ്വന്തമായി ഉത്‌പാദിപ്പിക്കുന്ന മാതൃകാ കർഷകനാണ്. തുച്‌ഛമായ വിസ്‌തൃതിയുള്ള സ്വന്തം പുരയിടത്തെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുന്നവർക്ക് കൃത്യമായൊരു ഉത്തരമാണ് റഷീദിൻ്റെ വീട്ടുമുറ്റം.
കണ്ണഞ്ചിപ്പിക്കും മുന്തിരിപ്പന്തൽ
റഷീദിൻ്റെ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന ആരുടെയും ശ്രദ്ധ ആദ്യം ചെന്നുപതിക്കുന്നത് വീടിന് മുന്നിൽ തണലുവിരിച്ചു നിൽക്കുന്ന വലിയ പന്തലിലേക്കാണ്. പന്തലിൽ പടർന്നുപന്തലിച്ച്, നിറയെ കുലകളുമായി തൂങ്ങിനിൽക്കുന്ന മുന്തിരിവള്ളികളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കേരളത്തിലെ കാലാവസ്ഥയിൽ മുന്തിരി വിളയിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ടാണ്, കായ്ച്ചുനിൽക്കുന്ന ഈ മുന്തിരിപ്പന്തൽ കൊച്ചുപുരയിടത്തിൻ്റെ മാറ്റുകൂട്ടുന്നത്.
മുന്തിരിയിൽ മാത്രം ഒതുങ്ങുന്നതല്ല റഷീദിൻ്റെ കാർഷിക വിപ്ലവം. ഒരു കുടുംബത്തിന് ദൈനംദിനാവശ്യങ്ങൾക്ക് വേണ്ട മിക്ക വിളകളും ഈ ചെറിയ സ്ഥലത്ത് സമൃദ്ധമായി വിളയുന്നുണ്ട്.

കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും, ദിനവും അടുക്കളയിലേക്ക് ആവശ്യമായ വിവിധതരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. കൂടാതെ മാവ്, പ്ലാവ്, റമ്പൂട്ടാൻ, പേര, വാഴ, തെങ്ങ്, മുരിങ്ങ തുടങ്ങി വലിയ ഫലവൃക്ഷങ്ങൾ വരെ ഈ പുരയിടത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു. അതിരുകൾ തിരിച്ച്, ഇടവിളകളും ബഹുനില വിള രീതികളും കൃത്യമായി സമന്വയിപ്പിച്ചാണ് റഷീദ് ഈ ചുരുങ്ങിയ സ്ഥലത്ത് ഇത്രയധികം കാർഷിക വൈവിധ്യം സാധ്യമാക്കിയത്.

"എനിക്ക് കൃഷിയോട് ചെറിയ താത്‌പര്യമുള്ള ആളാണ്. പിന്നെ ഓട്ടോയും ഓടിക്കാറുണ്ട്. 11 സംൻ്റ് സ്ഥമാണ് ഉള്ളത്. അതിൽ മുന്തിരി മുതൽ ഫല വൃക്ഷങ്ങൾ വരെ കൃഷി ചെയ്യുന്നുണ്ട്. എൻ്റെ വാപ്പക്കും കൃഷിയിൽ താത്‌പര്യമുണ്ടായിരുന്നു. ഇത് ഒരു വരുമാനം അല്ല. നമ്മുടെ വീടിലെ ആവശ്യങ്ങൾക്കുള്ളതെല്ലാം ഇതിൽ നിന്ന് തന്നെ നമുക്ക് കിട്ടും", റഷീദ് പറഞ്ഞു.

കൃഷി ചെയ്യാൻ സ്ഥലമില്ലെന്നോ പരിപാലിക്കാൻ സമയമില്ലെന്നോ പരാതി പറയുന്നവർക്കുള്ള ജീവിക്കുന്ന മറുപടിയാണ് ഈ ഓട്ടോ ഡ്രൈവർ. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ലഭിക്കുന്ന ചെറിയ ഇടവേളകളും ഒഴിവുസമയങ്ങളുമാണ് ഇദ്ദേഹം മണ്ണിലിറങ്ങാൻ നീക്കിവെക്കുന്നത്.

ചെറുപ്പം മുതലേ മനസിലുള്ള കൃഷിപ്രേമവും കുടുംബത്തിന് വിഷരഹിതമായ നല്ല ഭക്ഷണം നൽകണമെന്ന വലിയ ആഗ്രഹവുമാണ് തന്നെ ഈ മാതൃകാ കൃഷിയിടത്തിലേക്ക് എത്തിച്ചതെന്ന് റഷീദ് സന്തോഷത്തോടെ പങ്കുവെക്കുന്നു.

മുഴുവനായും ജൈവരീതിയിലാണ് റഷീദിൻ്റെ കൃഷി പരിപാലനം. സ്വന്തം വീട്ടിലേക്കുള്ള ആവശ്യങ്ങൾക്ക് ശേഷമുള്ള വിഷരഹിതമായ കാർഷിക ഉത്‌പ്പന്നങ്ങൾ നാട്ടുകാർക്കും ഇദ്ദേഹം നൽകുന്നുണ്ട്. ജൈവകർഷകനായ റഷീദ് നാടിനാകെ അഭിമാനമാണെന്നും, ഇവിടെ വിളയുന്ന ശുദ്ധമായ ഉത്‌പ്പന്നങ്ങൾ തങ്ങൾക്കും ലഭ്യമാകുന്നുണ്ടെന്നും പ്രദേശവാസിയായ കരിം സാക്ഷ്യപ്പെടുത്തുന്നു.

ഓട്ടോ ഡ്രൈവറാണ് തൊഴിലെങ്കിലും റഷീദ് നല്ല ഒരു കൃഷികാരനാണ്. ഞങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും റഷീദിൻ്റെ കൈയിൽ നിന്നുമാണ് വാങ്ങി ഉപയോഗിക്കുന്നത്. ഇവിടെ ഏറ്റവും പ്രധാനം മുന്തിരിയാണ്. സ്‌കൂൾ കുട്ടികളൊക്കൊ ഇത് തിരക്കി വന്നാൽ ഓരോ കുല വീതം സൗജന്യമായി പറച്ച് നൽകും റഷീദ്. ഈ നാട്ടിൽ എവിടെയുമില്ല മുന്തിരി കൃഷി അയൽവാസിയായ കരീം പറഞ്ഞു..

രാവിലെ അഞ്ച് മണിക്ക് പറമ്പിൽ ഇറങ്ങും. കൃഷിയാണ് റഷീദിൻ്റെ ജീവിതം. കൂട്ടിനായി ഭാര്യയും കുട്ടിയുമുണ്ട്. കൃഷിയോട് വല്ല്യ താത്‌പര്യങ്ങൾ ഉള്ള കുടംബമാണ്. മാതൃകാ കർഷകന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് റഷീദ്. പിന്നെ സ്ഥലം കുറവായത് കൊണ്ട് കൃഷിഭവൻ ഒന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നില്ലെന്നും കൃഷി ജീവിതമായി കൊണ്ടു നടക്കുന്ന വ്യക്തിയാണ് റഷീദ് എന്നും കരീം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വലിയ സ്ഥലസൗകര്യങ്ങളോ ആധുനിക സംവിധാനങ്ങളോ അല്ല, മറിച്ച് മണ്ണോടുള്ള പ്രണയവും കഠിനാധ്വാനവും ഇച്‌ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരു ചെറിയ പുരയിടത്തെയും സമൃദ്ധിയുടെ കേന്ദ്രമാക്കാം എന്ന് തെളിയിക്കുകയാണ് ഈ സാധാരണക്കാരനായ പ്രകൃതി സ്നേഹിയായ ഓട്ടോ ഡ്രൈവർ.
Also Read: കോടികൾ ചെലവിട്ട് പണിത കെട്ടിടം; ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം അടഞ്ഞു തന്നെ, തിരിഞ്ഞ് നോക്കാതെ അധികൃതർ

