വഴി തർക്കം കൂട്ടത്തല്ലായി; നിരവധി പേർക്ക് പരിക്ക്, കോൺഗ്രസ് നേതാവുൾപ്പെടെ പ്രതിപട്ടികയിൽ
ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. എട്ട് പേർക്കെതിരെ രാജക്കാട് പൊലീസ് കേസെടുത്തു.

Published : February 27, 2026 at 8:41 PM IST
ഇടുക്കി: വഴി തർക്കത്തിന് പിന്നാലെ സ്ത്രീകൾക് നേരെ ഡിസിസി അംഗത്തിൻ്റെ നേതൃത്വത്തിൽ ആക്രമണം. രാജകുമാരി കുംഭപ്പാറയിൽ വഴി തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഒൻപത് പേർക്ക് പരിക്കേറ്റു. പ്രാദേശിക കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ ഇരുപക്ഷത്തുനിന്നുമായി എട്ട് പേർക്കെതിരെ രാജക്കാട് പൊലീസ് കേസെടുത്തു.
സംഭവത്തിന് പിന്നാലെ വിവരം ലഭിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരാതിയിലാണ് കോൺഗ്രസ് രാജകുമാരി മുൻ മണ്ഡലം പ്രസിഡൻ്റ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്.
കുംഭപ്പാറ മഠത്തിശേരി രാജു, മക്കളായ ടിനോയി, ടിൻ്റു , ഷാജി കൊച്ചുകരോട്ട് എന്നിവർ ചേർന്ന് അയൽവാസികളെ ക്രൂരമായി മർദ്ദിച്ചുവെന്നും സ്‌ത്രീകളെ കടന്നാക്രമിച്ചെന്നുമാണ് പരാതി. മണപ്പാടംമുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ പതിനാറ് വയസുള്ള മകൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് പൊലീസിന് പരാതി ലഭിച്ചത്. പൊന്നമ്മക്കും സുധക്കും മുഖത്തും ദേഹത്തും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സുധ, ശ്രുതി, പൊന്നമ്മ, ബിന്ദു എന്നിവർ ചേർന്ന് തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന് ആരോപിച്ച് മഠത്തിശേരി രാജു, ഭാര്യ ആലീസ്, ഷാജിയുടെ മകൾ ജാൻജന എന്നിവരും പൊലീസിൽ പരാതി നൽകി. ഈ പരാതി പ്രകാരവും രാജാക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. രാജുവിൻ്റെ കൈയ്ക്ക് പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിൻ്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. സുധയുടെ വീട്ടിലേക്ക് പോകുന്ന വഴി ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയാണ് കടന്നുപോകുന്നത്. മഠത്തിശേരി രാജുവും ഇതേ വഴിയാണ് ഉപയോഗിച്ചുവരുന്നത്.
രാജുവിൻ്റെ വീട്ടിലേക്ക് വാഹനം കടത്താൻ ഷാജി അനുവദിച്ചിരുന്നുവെന്നും, സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് ഇളക്കിയതുമായി ബന്ധപ്പെട്ടുണ്ടായതുമായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും രാജാക്കാട് പൊലീസ് അറിയിച്ചു.

