ETV Bharat / sports

കണക്കുതീർക്കാൻ കിവികൾ, കുതിപ്പ് തുടരാൻ ദക്ഷിണാഫ്രിക്ക; കൊൽക്കത്തയിൽ ലോകകപ്പ് സെമി ആവേശം

ഈഡൻ ഗാർഡൻസിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ.

T20 World Cup 2026
T20 World Cup 2026 (IANS)
author img

By ETV Bharat Sports Team

Published : March 4, 2026 at 4:23 PM IST

2 Min Read
Choose ETV Bharat

കൊൽക്കത്ത: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഒരുങ്ങുന്നു. ഇന്ന് വെെകീട്ട് നടക്കുന്ന ആവേശകരമായ മത്സരത്തിൽ പോയിന്‍റ് ടേബിളിലെ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമുകളും സെമിയിൽ നേർക്കുനേർ വരുന്നത്.

സൂപ്പർ 8 ഘട്ടത്തിൽ തോൽവി അറിയാതെയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ 76 റൺസിനും വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിനും സിംബാബ്‌വെയെയും തകർത്ത ദക്ഷിണാഫ്രിക്ക ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തുന്നു. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ അവർ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

മറുഭാഗത്ത് മിച്ച് സാന്‍റ്‌നറുടെ നേതൃത്വത്തിലുള്ള കിവികൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പാകിസ്ഥാനുമായുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും ശ്രീലങ്കയെ 61 റൺസിന് തോൽപ്പിച്ച അവർ സെമി ബർത്ത് ഉറപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേരിയ തോൽവി വഴങ്ങിയെങ്കിലും മികച്ച റൺറേറ്റിന്‍റെ കരുത്തിലാണ് ന്യൂസിലൻഡ് അവസാന നാലിലെത്തിയത്.

ഈഡൻ ഗാർഡൻസിലെ വെല്ലുവിളി

ഈഡൻ ഗാർഡൻസിലെ പരിചയസമ്പത്ത് ന്യൂസിലൻഡിന് നേരിയ മുൻതൂക്കം നൽകുന്നു. ഇവിടെ മുമ്പ് രണ്ട് മത്സരങ്ങൾ കളിച്ച കിവികൾ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗ്രൗണ്ടിൽ ടി20 മത്സരങ്ങൾ പൂർത്തിയാക്കിയ ചരിത്രമില്ല. എങ്കിലും ഐപിഎല്ലിലൂടെ ഈ പിച്ചിനെ അടുത്തറിയാവുന്ന താരങ്ങൾ ഇരുപക്ഷത്തും ഉണ്ടെന്നത് മത്സരത്തിന്‍റെ ആവേശം വർധിപ്പിക്കുന്നു.

നേർക്കുനേർ കണക്കുകൾ

ടി20 ക്രിക്കറ്റിൽ ഇരു ടീമുകളും 19 തവണ ഏറ്റുമുട്ടിയപ്പോൾ 12 ലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പമായിരുന്നു. ലോകകപ്പ് വേദിയിലും പ്രോട്ടീസിന് മികച്ച റെക്കോർഡാണുള്ളത്. പങ്കെടുത്ത 4 മത്സരങ്ങളിലും കിവികളെ തോൽപ്പിക്കാൻ അവർക്കായിട്ടുണ്ട്.

ടീം സ്ക്വാഡുകൾ:

ദക്ഷിണാഫ്രിക്ക: എയ്‌ഡന്‍ മാർക്രം (സി), ക്വിന്‍റണ്‍ ഡി കോക്ക്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, ജേസൺ സ്മിത്ത്, ജോർജ്ജ് ലിൻഡെ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്‌സ്, റയാൻ റിക്കൽട്ടൺ.

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്‌നര്‍ (സി), ഫിൻ അലൻ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, ടിം സീഫെർട്ട്, ഇഷ് സോധി, കൈൽ ജാമിസൺ, കോൾ മക്കോഞ്ചിർ.

Also Read: സഞ്ജു ക്രെയ്‌സ്! ആരാധക പിന്തുണയിൽ ഇതിഹാസങ്ങൾക്കൊപ്പം; പോരാട്ടവീര്യത്തെ പുകഴ്ത്തി കാർത്തിക്