ഋഷഭ് പന്തിന്‍റെ അരയ്ക്ക് മുകളിൽ ബോളുകൊണ്ടു; വേദനകൊണ്ടു പുളഞ്ഞു, ഒടുവില്‍ പരമ്പരയില്‍ നിന്ന് പുറത്തേക്ക്
പരിശീലന സെഷനിൽ, ബാറ്റ് ചെയ്യുന്നതിനിടെ ഋഷഭ് പന്തിന്‍റെ അരയ്ക്ക് മുകളിൽ ബോളുകൊള്ളുകയായിരുന്നു.

Published : January 11, 2026 at 7:20 AM IST
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കിനെ തുടർന്ന് ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ബിസിഎ ബി ഗ്രൗണ്ടിൽ നടന്ന ഇന്ത്യയുടെ ഓപ്ഷണൽ പരിശീലന സെഷനിൽ, ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ഋഷഭ് പന്തിന്‍റെ അരയ്ക്ക് മുകളിൽ ബോളുകൊള്ളുകയായിരുന്നു. പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയും വേദനകൊണ്ടുപുളയുന്ന താരത്തേയുമാണ് കാണാനായത്.
കഠിനമായ വേദന കാരണം ഋഷഭ് പന്ത് മുട്ടുകുത്തി വീണു, ഉടനെ തന്നെ സപ്പോർട്ട് സ്റ്റാഫും ഗംഭീറും ഓടിയെത്തി പന്തിനു പ്രാഥമിക ചികിത്സ നൽകി. ഇതിനു പിന്നാലെ താരം ഗ്രൗണ്ട് വിട്ടു 'സ്‌കാനിംഗിലും ടീം ഡോക്ടറുടെ വിലയിരുത്തലിലും ഋഷഭിന്‍റെ വലതുവശത്തെ വാരിയെല്ലിന് അടിയേറ്റതായും ഒരു വശത്ത് സ്ട്രെയിൻ ഉണ്ടെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. ബെംഗളൂരുവിൽ നടന്ന വിജയ് ഹസാരെ ട്രോഫി (വിഎച്ച്ടി) ലീഗ് ഘട്ടത്തിൽ ഡൽഹിയെ നയിച്ചതിന് ശേഷമാണ് താരം ഏകദിന പരമ്പരയിലേക്ക് വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹി നോക്കൗട്ടിലേക്ക് പ്രവേശിച്ചപ്പോൾ സർവീസസിനെതിരെയും റെയിൽവേസിനെതിരെയും ഋഷഭ് രണ്ട് അർധസെഞ്ച്വറി നേടി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ വലതുകാലിന് പരിക്കേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് പന്ത് പരിക്കുമൂലം തളരുന്നത്, കഴിഞ്ഞ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്‍റെ ഭാഗമാണ് പന്ത്, എന്നാൽ 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി 50 ഓവർ ഫോർമാറ്റിൽ കളിച്ചത്. ന്യൂസിലൻഡിനെതിരായ ഏകദിന മത്സരങ്ങൾക്ക് മുമ്പ്, പന്തിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു, എന്നാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടീമിൽ നിലനിർത്തി. പന്ത് ഇപ്പോൾ പുറത്തായതിനാൽ, ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ധ്രുവ് ജൂറലും ടി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഇഷാൻ കിഷനുമാണ് സാധ്യതയുള്ള ഓപ്ഷനുകൾ.
ഇന്ത്യയുടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര വഡോദരയിൽ (ബിസിഎ) ഇന്ന് ആരംഭിക്കും. രണ്ടാം ഏകദിനം ജനുവരി 14 ന് രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലും മൂന്നാമത്തെയും അവസാനത്തെയും മത്സരം ജനുവരി 18 ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലും നടക്കും.

