ഇന്ത്യയിൽ ഇത്തവണ ലോകകപ്പ് ഫുട്ബോൾ കാണാൻ കഴിയില്ലേ? നിലവിലെ സാഹചര്യം ഇങ്ങനെ!
ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ, എന്നിട്ടും ഇന്ത്യയിൽ സംപ്രേക്ഷണമില്ല! ആരാധകർ ആശങ്കയിൽ

Published : May 6, 2026 at 4:40 PM IST
ഹൈദരാബാദ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ കാത്തിരിപ്പിന് അല്‍പം ആശങ്കയുടെ നിഴലുണ്ട്. ടൂർണമെന്‍റ് ആരംഭിക്കാൻ ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിൽ ലോകകപ്പ് ആര് സംപ്രേക്ഷണം ചെയ്യും എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
സാധാരണയായി ഇത്തരം വമ്പൻ ടൂർണമെന്‍റുകൾക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ പരസ്യങ്ങളും പ്രൊമോകളും വരാറുള്ളതാണ്. എന്നാൽ ഇത്തവണ ഇന്ത്യയിലെ രംഗം നിശബ്ദമാണ്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ ഇതുവരെ ഒരു സംപ്രേക്ഷണ പങ്കാളിയെ കണ്ടെത്താനായിട്ടില്ലാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

റിലയൻസ്-ഡിസ്‌നി കരാർ
റിലയൻസ്-ഡിസ്‌നി സംയുക്ത സംരംഭം (ജിയോസ്റ്റാര്‍) ഈ അവകാശങ്ങൾ സ്വന്തമാക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫിഫ ഇവരുടെ ബിഡ് നിരസിക്കുകയായിരുന്നു. ഇതിന്‍റെ പ്രധാന കാരണം പ്രതിഫല തുകയിലെ വലിയ വ്യത്യാസമാണ്.
ഇന്ത്യയിലെ സംപ്രേക്ഷണ അവകാശത്തിനായി ഏകദേശം 100 ദശലക്ഷം ഡോളറാണ് (ഏകദേശം 800 കോടിയിലധികം രൂപ) ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റിലയൻസ്-ഡിസ്‌നി ഗ്രൂപ്പ് ഏകദേശം 20 ദശലക്ഷം ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഫിഫയെ സംബന്ധിച്ചിടത്തോളം ഈ തുക വളരെ കുറവാണ്, അതേസമയം ഇന്ത്യൻ വിപണിയിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇതിൽ കൂടുതൽ പണം മുടക്കുന്നത് ലാഭകരമാകില്ലെന്നാണ് ചാനലുകളുടെ നിലപാട്.
വെല്ലുവിളികൾ എന്തൊക്കെ?
സമയക്രമം: വടക്കേ അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർധരാത്രി 12:30 മുതൽ പുലർച്ചെ 7 മണി വരെയാണ് നടക്കുന്നത്. ഈ സമയത്ത് കാണികളുടെ എണ്ണം കുറവായതിനാൽ പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്ന് ചാനലുകൾ ഭയപ്പെടുന്നു.
FIFA’s biggest tournament faces a shocking reality: no confirmed broadcasters in India & China 🌍 Reliance’s ~$20M bid falls far below expectations, exposing how cricket dominance, weak ad returns & late-night matches are reshaping football’s business game. #FIFA #WorldCup
— theambanis (@the_ambanis) May 5, 2026
ക്രിക്കറ്റിന്‍റെ ആധിപത്യം: ഇന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന വലിയ നിക്ഷേപങ്ങൾക്കിടയിൽ ഫുട്ബോളിനായി വൻതുക മുടക്കുന്നത് വലിയൊരു റിസ്‌കായാണ് മാധ്യമ സ്ഥാപനങ്ങൾ കാണുന്നത്.
സാധ്യതകൾ ആർക്കൊക്കെ?
- റിലയൻസ്-ഡിസ്‌നി: ഫിഫയുമായി വീണ്ടും ചർച്ച നടത്തി ഒരു വിട്ടുവീഴ്‌ചയിൽ എത്തിയാൽ ഇവർ തന്നെ മുന്നിലെത്തിയേക്കാം.
- പ്രസാർ ഭാരതി (ദൂരദർശൻ): മറ്റാരും കരാറിലെത്തിയില്ലെങ്കിൽ പൊതുജന താല്പര്യം പരിഗണിച്ച് ദൂരദർശൻ വഴി പ്രധാന മത്സരങ്ങൾ കാണാൻ സാധിച്ചേക്കും.
- സോണി സ്പോർട്‌സ്: ഇവർ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഉയർന്ന ചിലവ് കാരണം ഇതുവരെ ഔദ്യോഗികമായി മുന്നോട്ട് വന്നിട്ടില്ല.
- ഫിഫ പ്ലസ് : ഒരു ചാനലും ലഭ്യമല്ലെങ്കിൽ ഫിഫയുടെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ 'ഫിഫ പ്ലസ്' വഴി മത്സരങ്ങൾ നേരിട്ട് കാണാൻ സാധിക്കും.
- യൂട്യൂബ്: ഫിഫയ്ക്ക് ചില രാജ്യങ്ങളിൽ യൂട്യൂബുമായി സ്ട്രീമിംഗ് പങ്കാളിത്തമുണ്ട്. ഇത് ഇന്ത്യയിലും പരീക്ഷിച്ചേക്കാം.
ലോകമെമ്പാടുമുള്ള 175-ലധികം രാജ്യങ്ങളിൽ സംപ്രേക്ഷണ കരാറുകൾ ഫിഫ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയെയും ചൈനയെയും പോലുള്ള വലിയ രാജ്യങ്ങളിൽ മാത്രം അനിശ്ചിതത്വം തുടരുന്നത് അസാധാരണമാണ്. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ പന്തുരുളുമ്പോൾ ഏത് പ്ലാറ്റ്‌ഫോമിലൂടെയാകും ഇന്ത്യൻ ആരാധകർ കളി കാണുക എന്നത് കണ്ടുതന്നെ അറിയണം.
Also Read: ചരിത്രമെഴുതി ആഴ്‌സണൽ; 20 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!

