ETV Bharat / sports

65 റൺസ് ജയം അല്ലെങ്കിൽ 13 ഓവറിൽ ലക്ഷ്യം; ലങ്കയെ തളച്ച് സെമി പിടിക്കുമോ പാക് പട?

പാകിസ്ഥാന് ഇന്ന് അഗ്നിപരീക്ഷ. ലങ്കയെ തകർത്ത് സെമിയിൽ കടക്കാൻ സൽമാൻ അലിയും സംഘവും.

Pakistan Cricket Team
File Photo: Pakistan Cricket Team (IANS)
author img

By ETV Bharat Sports Team

Published : February 28, 2026 at 2:33 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: ടി20 ലോകകപ്പ് സെമി ഫൈനൽ ചിത്രം തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പാകിസ്ഥാൻ ഇന്ന് നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ നേരിടും. സൂപ്പർ 8 ഘട്ടത്തിൽ ഇതുവരെ മങ്ങിയ പ്രകടനം കാഴ്ചവെച്ച സൽമാൻ അലി ആഗയ്ക്കും സംഘത്തിനും സെമിയിലേക്കുള്ള വഴി തുറന്നത് ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതോടെയാണ്. ഇതോടെ സെമി റേസ് ഗ്രൂപ്പ് 2-ൽ ഇപ്പോഴും സജീവമാണ്.

പോയിന്‍റ് പട്ടികയിലെ നില (സൂപ്പർ 8 - ഗ്രൂപ്പ് 2):

  • ഇംഗ്ലണ്ട്: 6 പോയിന്‍റ് (3 മത്സരം, NRR +1.096) - യോഗ്യത നേടി
  • ന്യൂസിലൻഡ്: 3 പോയിന്‍റ് (3 മത്സരം, NRR +1.390)
  • പാകിസ്ഥാൻ: 1 പോയിന്‍റ് (2 മത്സരം, NRR -0.461)
  • ശ്രീലങ്ക: 0 പോയിന്‍റ് (2 മത്സരം, NRR -2.800)

സൂപ്പർ 8ലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതുമാണ് പാകിസ്ഥാന്‍റെ പോയിന്റ് കുറയാൻ കാരണം. നിലവിൽ ന്യൂസിലൻഡിനേക്കാൾ പോയിന്‍റിലും നെറ്റ് റൺറേറ്റിലും പിന്നിലാണ് പാകിസ്ഥാൻ.

സെമിയിൽ കടക്കാൻ വേണ്ടത്:

ന്യൂസിലൻഡിനെ മറികടന്ന് സെമിയിൽ പ്രവേശിക്കാൻ ഐസിസി പുറത്തുവിട്ട കൃത്യമായ റൺറേറ്റ് കണക്കുകൾ പ്രകാരം പാകിസ്ഥാൻ താഴെ പറയുന്ന മാർജിനിൽ വിജയിക്കണം:

  • ആദ്യം ബാറ്റ് ചെയ്‌താല്‍ ദാസുൻ ഷനകയുടെ ടീമിനെ 65 റൺസിനെങ്കിലും പരാജയപ്പെടുത്തണം.
  • രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ലങ്ക ഉയർത്തുന്ന ലക്ഷ്യം 13 ഓവറിനുള്ളിൽ മറികടക്കണം.
  • (ആദ്യ ഇന്നിംഗ്‌സിന് ശേഷം മാത്രമേ ഈ കണക്കുകളിൽ ചെറിയ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമാകൂ).

കിവീസിന്റെ തകർച്ചയും പാകിസ്ഥാന്‍റെ പ്രതീക്ഷയും:

ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചിരുന്നെങ്കിൽ പാകിസ്ഥാൻ പുറത്താകുമായിരുന്നു. 160 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 17-ാം ഓവറിൽ 117/6 എന്ന നിലയിൽ തളച്ചിടാൻ കിവീസിന് കഴിഞ്ഞിരുന്നു. എന്നാൽ വിൽ ജാക്‌സും റെഹാൻ അഹമ്മദും ചേർന്ന് മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ടിനെ ആവേശകരമായ വിജയത്തിലെത്തിച്ചു.

"ജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ, ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് മികവിനെ അംഗീകരിക്കുന്നു" എന്നാണ് പരാജയത്തിന് ശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്‌നര്‍ പ്രതികരിച്ചത്. പല്ലെക്കലെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സൽമാൻ അലി ആഗയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ അത്ഭുതങ്ങൾ കാട്ടുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Also Read: യൂറോപ്പിൽ ഇനി വമ്പൻമാരുടെ അങ്കം; ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ലൈനപ്പ് പ്രഖ്യാപിച്ചു