ETV Bharat / sports

കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി: ബംഗ്ലാദേശ് താരം മുസ്‌തഫിസുറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ

ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപ നല്‍കിയാണ് മുസ്‌തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയത്.

Mustafizur Rahman
Bangladesh pacer Mustafizur Rahman | File photo (ANI)
author img

By ETV Bharat Sports Team

Published : January 3, 2026 at 1:09 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ബംഗ്ലദേശ് ക്രിക്കറ്റിലെ സ്റ്റാര്‍ പേസര്‍ മുസ്‌തഫിസുറിനെ അടുത്ത സീസണില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ച് ബിസിസിഐ. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ബിസിസിഐ നിര്‍ദേശം നല്‍കി. ഇന്ത്യ-ബംഗ്ലാദേശ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തെ ടീമിലെടുത്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. മുസ്‌തഫിസുറിനെ മാറ്റാന്‍ കൊല്‍ക്കത്ത ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പകരക്കാരനെ ആവശ്യമുണ്ടെങ്കില്‍ അതിന് അനുവാദം നല്‍കുമെന്നും ബിസിസിഐ സെക്രട്ടറ ദേവ്ജിത് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലാദേശി കളിക്കാരനെ വാങ്ങിയതിനെ തുടര്‍ന്ന് കെകെആറിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെ രാഷ്ട്രീയ നേതാക്കളുടെ രൂക്ഷ വിമർശനത്തെ തുടർന്നാണ് ബിസിസിഐയുടെ നീക്കം. 2026 ലെ ഐപിഎൽ മിനി ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്‌തഫിസുറിനെ കെകെആർ വാങ്ങിയത്. 'ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്‌തഫിസുര്‍ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാല സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് ദേവജിത് സൈക്കിയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനാൽ, നിരവധി ബിജെപി നേതാക്കൾ ബംഗ്ലാദേശ് കളിക്കാരെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവർ ഇന്ത്യയിൽ കളിക്കാൻ വന്നാൽ, അവരുടെ മത്സരം എവിടെ നടന്നാലും അനുവദിക്കില്ലെന്ന് ഭീഷണി ഉയര്‍ന്നിരുന്നു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിൽ, മനഃപൂർവ്വം ഒരു ബംഗ്ലാദേശി കളിക്കാരനെ ഐപിഎല്ലിലേക്ക് കരാർ ഒപ്പിട്ടത് ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതാണെന്നും താരത്തിന്‍റെ കരാർ അവസാനിപ്പിക്കണമെന്നും നിരവധി ബിജെപി നേതാക്കൾ പ്രസ്‌താവിച്ചു. മുസ്‌തഫിസുര്‍ റഹ്മാൻ കെകെആറിനു വേണ്ടി കളിച്ചാൽ പ്രതിഷേധിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് മനീഷ് സാഹ്നി പറഞ്ഞു. താരത്തെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളില്‍ ഇന്ത്യയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം വർദ്ധിച്ചുവരികയാണെന്നും ഐപിഎല്ലിൽ നിന്നും വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ നിന്നും ബംഗ്ലാദേശ് കളിക്കാരെ പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യക്കൊപ്പമാണോ അതോ 'ദേശവിരുദ്ധ ശക്തികൾക്കൊപ്പമാണോ' എന്ന് ഷാരൂഖ് ഖാൻ തീരുമാനിക്കണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. നിലവിലുള്ള ചർച്ചകൾക്കിടയിൽ താരം തന്‍റെ നിലപാട് വ്യക്തമാക്കണമെന്നും കൂട്ടിച്ചേർത്തു.

  1. Also Read:ഉസ്‌മാന്‍ ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു; സിഡ്‌നിയില്‍ അവസാന ടെസ്റ്റ്, കണ്ണീരണിഞ്ഞ് താരം
  2. Also Read:ആഷസ് അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു; ഷോയിബ് ബഷീറും സീമർ മാത്യു പോട്ട്‌സും ടീമിൽ