വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനു മിന്നും ജയം: മണിപ്പൂരിനെ തകര്‍ത്തു, ആദിത്യനു എട്ടുവിക്കറ്റ്
ഒരിന്നിങ്സിനും 169 റൺസിനുമാണ് കേരളം ജയം സ്വന്തമാക്കിയത്.

Published : December 8, 2025 at 8:28 PM IST
കട്ടക്ക്: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് മിന്നും വിജയം. ഒരിന്നിങ്സിനും 169 റൺസിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. 248 റൺസിൻ്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ത്രിദിന മത്സരത്തിൻ്റെ രണ്ടാം ദിവസം തന്നെ കേരളം ജയം ഉറപ്പാക്കിയത്.
ആദ്യ ഇന്നിങ്സിൽ മണിപ്പൂർ 64 റൺസായിരുന്നു നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഇഷാൻ എം രാജിൻ്റെയും എട്ട് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യൻ്റെയും പ്രകടനമാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിശാൽ ജോർജിൻ്റെ വിക്കറ്റ് നഷ്ടമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
72 റൺസായിരുന്നു വിശാൽ നേടിയത്. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ക്യാപ്റ്റൻ ഇഷാൻ എം രാജ് 100 റൺസെടുത്ത് പുറത്തായി. 98 പന്തുകളിൽ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാൻ്റെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിനവ് ആർ നായർ 42 റൺസുമായി പുറത്താകാതെ നിന്നു.

അദ്വൈത് വി നായർ 32 റൺസെടുത്തു. ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലർ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോൾസെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ് വി ആദിത്യൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് തകർത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യൻ നേടിയത്. ആദ്യ ഇന്നിങ്സിൽ ആദിത്യൻ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 79 റൺസിന് മണിപ്പൂർ ഓൾ ഔട്ടായതോടെ കേരളം 169 റൺസിൻ്റെ കൂറ്റൻ വിജയം സ്വന്തമാക്കി. 12 മുതൽ നടക്കുന്ന മത്സരത്തിൽ കേരളം മുംബൈയെ നേരിടും.
കേരള ടീം - ഇഷാൻ എം രാജ് (ക്യാപ്റ്റൻ), വിശാൽ ജോർജ്ജ് (വിക്കറ്റ് കീപ്പർ), അദ്വൈത് വി നായർ, അഭിനവ് ആർ നായർ, ദേവർഷ് ബി (വിക്കറ്റ് കീപ്പർ), അദിഥീശ്വർ എ ഡി, മിഥുൻ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യൻ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യൻ എസ്, മുകുന്ദ് എൻ മേനോൻ, മുഹമ്മദ് റൈഹാൻ എസ്, അഭിനവ് ചന്ദ്രൻ ജെ എം. അഭിഷേക് മോഹൻ എസ്എൽ, ഡേവിഡ് ചെറിയാൻ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. മനോജ് ചന്ദ്രന്‍ ആണ് നിരീക്ഷകന്‍.
വിജയ് മർച്ചന്‍റ് ട്രോഫി
വിഭാഗം: 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്.
ഫോർമാറ്റ്: ഇന്ത്യയിലെ വിവിധ വേദികളിലായി നടക്കുന്ന ഒരു മൾട്ടി-ഡേ ടൂർണമെന്‍റാണിത്. ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ക്രിക്കറ്റ് അസോസിയേഷനുകളിൽ നിന്നുള്ള ടീമുകൾ ഇതിൽ പങ്കെടുക്കുന്നു.
Also Read: മുഷ്‌താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തിന് അടിപതറി; 5 വിക്കറ്റിന് അസം വീഴ്ത്തി

