ETV Bharat / sports

സഞ്ജുവിന് മുന്നിൽ വാതിലുകൾ അടഞ്ഞിട്ടില്ല! ടീമിൽ ഇല്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ഗംഭീർ

തോൽവിയിൽ ആശങ്കയില്ല, ടീം പുനഃസംഘടനയുടെ ഘട്ടത്തിലെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ.

GAUTAM GAMBHIR
GAUTAM GAMBHIR (IANS)
author img

By ETV Bharat Sports Team

Published : July 8, 2026 at 12:35 PM IST

2 Min Read
Choose ETV Bharat

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്‍റെ പുനഃസംഘടന പ്രക്രിയയ്ക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ രംഗത്ത്. ട്രെന്‍റ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തിൽ 125 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ടീമിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ പ്രകടനങ്ങളിൽ സ്ഥിരതക്കുറവുണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഗംഭീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന്, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-0 ന് പിന്നിലാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നുമാത്രം ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് പുറത്താവുകയായിരുന്നു.

സഞ്ജുവിന്‍റെ അഭാവത്തെക്കുറിച്ച് ഗംഭീർ

മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയാണ് പരിശീലകൻ നൽകിയത്. കളിക്കാരുടെ ഫോമും ടീമിന്‍റെ ആവശ്യകതയും മാത്രമായിരിക്കും സെലക്ഷന്‍റെ മാനദണ്ഡമെന്ന് അദ്ദേഹം ആവർത്തിച്ചു.

"സഞ്ജുവിനെക്കുറിച്ച് വ്യക്തമായ നിലപാടുണ്ട്. ലോകകപ്പിൽ ഇന്ത്യക്കായി അദ്ദേഹം ചെയ്‌തത് അസാധാരണമായ കാര്യങ്ങളാണ്. എന്നാൽ ചില സമയങ്ങളിൽ ഒരു കളിക്കാരന്‍റെ ഇപ്പോഴത്തെ ഫോം കൂടി നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. സഞ്ജുവിന് ഈ പരമ്പരയിലേക്ക് മടങ്ങിവരാൻ കഴിയില്ലെന്ന തരത്തിൽ യാതൊരുവിധ കടുത്ത നിയമങ്ങളുമില്ല."

അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ആത്യന്തികമായി മികച്ച ഫലങ്ങളെക്കുറിച്ചാണെന്നും, ഇന്ത്യക്ക് വിജയം സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇലവനെ മാത്രമേ കളത്തിലിറക്കൂ എന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഓരോ കളിക്കാരനും കഠിനാധ്വാനത്തിലൂടെ ടീമിലെ സ്ഥാനം നേടിയെടുക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്‍റെ പുനഃക്രമീകരണവും അനുഭവക്കുറവും

ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ടീമിൽ വലിയ രീതിയിലുള്ള അഴിച്ചുപണികൾ നടന്നിട്ടുണ്ടെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫൈനൽ കളിച്ച ടീമും ഇന്നത്തെ ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നായകൻ, ഓപ്പണർമാർ എന്നിവർ മാറി. ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും ടീമിലില്ല. ഒരു ടീമിനെ വീണ്ടും പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കുമ്പോൾ അതിന് അല്‍പം സമയമെടുക്കും.

യുവതാരങ്ങളുടെ അനുഭവക്കുറവ് വിലയിരുത്തലുകളിൽ കണക്കിലെടുക്കേണ്ടതുണ്ട്. 15 വയസ്സുള്ള ഒരു കളിക്കാരനാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നത്. പ്രിൻസ് യാദവ് തന്‍റെ രണ്ടാം അന്താരാഷ്ട്ര മത്സരം മാത്രമാണ് കളിക്കുന്നത്. ഹർഷിത് റാണ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. അന്താരാഷ്ട്ര തലത്തിൽ ഫലങ്ങൾ പ്രധാനമാണെങ്കിലും പ്രായോഗികമായി ചിന്തിക്കേണ്ടതും അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെപ്പോലെയുള്ള ഒരു ലോകോത്തര ടീമിനെതിരെ യുവതാരങ്ങളെ പെട്ടെന്ന് ഇറക്കുമ്പോൾ അവർക്ക് വളരാൻ സമയം നൽകണം.

പിഴവുകൾ തിരുത്തണം

മത്സരത്തിലെ കാലാവസ്ഥയും (കാറ്റ്) ബൗണ്ടറിയുടെ വലിപ്പ വ്യത്യാസങ്ങളും വിലയിരുത്തുന്നതിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിഴവ് പറ്റി. റിസ്‌ക് കൂടുതലുള്ള കളിശൈലി സ്വീകരിക്കുമ്പോൾ എല്ലാവരും ഒരേപോലെ പരാജയപ്പെടുന്നത് തിരിച്ചടിയാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയസമ്പത്തുള്ള മധ്യനിര ബാറ്റർമാർ സാഹചര്യത്തിനനുസരിച്ച് കളി നിയന്ത്രിക്കേണ്ടതുണ്ട്.

ലോകകപ്പ് സമയത്ത് ആദ്യ മൂന്ന് ബാറ്റർമാർ ആക്രമിച്ചു കളിച്ചപ്പോഴും, ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ 4, 5 സ്ഥാനങ്ങളിലുള്ളവർക്ക് കഴിഞ്ഞിരുന്നു. അത് ഇന്നത്തെ മത്സരത്തിൽ ഉണ്ടായില്ല. പേസ് ബൗളിംഗിനെതിരെ ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്നും, എന്നാൽ ടീമിന്‍റെ ആക്രമണാത്മക കളിശൈലിയിൽ മാറ്റമുണ്ടാകില്ലെന്നും ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ 190-ലധികം റൺസ് നേടിയിട്ടുണ്ടെന്നും ഇതൊരു മോശം ദിവസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ 125 റൺസിന്‍റെ വൻ തോൽവി!