ETV Bharat / sports

അഹമ്മദാബാദിലെ മുറിവുണക്കാൻ ചെപ്പോക്കിൽ ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ നിർണ്ണായക മാറ്റങ്ങള്‍

ഇന്ത്യ മാറ്റത്തിനൊരുങ്ങുന്നു, അക്‌സര്‍ പട്ടേൽ മടങ്ങിയെത്തിയേക്കും.

INDIAN TEAM
INDIAN TEAM (IANS)
author img

By ETV Bharat Sports Team

Published : February 24, 2026 at 7:34 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ 76 റൺസിന്‍റെ വമ്പൻ തോൽവി നൽകിയ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വെറുമൊരു സ്കോർബോർഡ് തകർച്ച എന്നതിലുപരി, ടീമിന്‍റെ പേശീബലത്തിലും ചിന്താഗതിയിലും ഒരുപോലെ മുറിവേൽപ്പിക്കുന്നതായിരുന്നു ഈ പരാജയം. വരാനിരിക്കുന്ന 72 മണിക്കൂറുകൾ ഇന്ത്യയെ സംബന്ധിച്ച് കേവലം പരിശീലനത്തിന്‍റേതല്ല, മറിച്ച് വൈകാരികവും തന്ത്രപരവുമായ ഒരു 'പുനഃക്രമീകരണത്തെക്കുറിച്ചായിരിക്കും'.

സമ്മർദ്ദമില്ലാത്ത നേതൃത്വം

ക്യാപ്റ്റൻ സൂര്യകുമാർ യാദവിനാണ് ഇപ്പോൾ വലിയ ഉത്തരവാദിത്തമുള്ളത്. തോൽവി നൽകുന്ന പരിഭ്രാന്തി ടീമിന്‍റെ പ്രക്രിയയെ ബാധിക്കാതെ നോക്കുക എന്നതാണ് താരത്തിന്‍റെ ദൗത്യം. ടൂർണമെന്‍റുകളില്‍ പരിഭ്രാന്തി പടർത്തുന്ന ടീമുകൾ അതിജീവിക്കാറില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഒരു ജയത്തിനപ്പുറം പല കാര്യങ്ങൾക്കായും ടീം കളിക്കേണ്ടതുണ്ട്. മോട്ടേരയിലെ പിച്ചിൽ ക്ഷമ കാട്ടാതെ അമിത ആക്രമണത്തിന് മുതിർന്നതാണ് ഇന്ത്യൻ ബാറ്റിംഗിനെ തകർത്തത്. അതിനാൽ ചെപ്പോക്കിലെ സ്ലോ പിച്ചിൽ സ്പിന്നിനെതിരെ കൂടുതൽ നിയന്ത്രണത്തോടെയുള്ള ബാറ്റിംഗിനായിരിക്കും നെറ്റ്സിൽ മുൻഗണന.

Axar Patel
Axar Patel (PTI)

അക്‌സര്‍ പട്ടേൽ തിരിച്ചെത്തിയേക്കും

മോട്ടേരയിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയുള്ള പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ വൈസ് ക്യാപ്റ്റൻ അക്‌സര്‍ പട്ടേൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഓഫ് സ്പിൻ മാച്ച്-അപ്പിനായി സുന്ദറിനെ ഇറക്കിയെങ്കിലും അത് ഫലപ്രദമായില്ല. ചെപ്പോക്കിലെ വേഗത കുറഞ്ഞ പിച്ചിൽ അക്‌സറിന്‍റെ കൃത്യതയാർന്ന ഇടങ്കയ്യൻ സ്‌പിന്‍ കൂടുതൽ നിയന്ത്രണം നൽകും. കൂടാതെ ബാറ്റിംഗിൽ ഇന്ത്യയുടെ ആഴം വർധിപ്പിക്കാനും താരത്തിനു സാധിക്കും.

സാധ്യതാ താരങ്ങള്‍

ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേൽ, റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

INDIAN TEAM
INDIAN TEAM (IANS)

SWOT വിശകലനം (ശക്തിയും ഭീഷണിയും):

ശക്തി: കുൽദീപ്, വരുൺ, അക്‌സര്‍ എന്നീ സ്പിൻ ത്രയം ചെപ്പോക്കിലെ പിച്ചിൽ ഇന്ത്യയുടെ പ്രധാന ആയുധമാകും. ബുംറയുടെയും അർഷ്ദീപിന്‍റേയും സാന്നിധ്യം ബൗളിംഗിന് കരുത്ത് കൂട്ടും.

ദൗർബല്യം: മുൻനിര നേരത്തെ വീണാൽ സമ്മർദ്ദത്തിലാകുന്ന ബാറ്റിംഗ് നിര. ആക്രമണകാരികളായ ടോപ്പ് ത്രീ താരങ്ങൾ ചെപ്പോക്കിലെ പിച്ചിൽ ക്ഷമ കാട്ടേണ്ടതുണ്ട്.

അവസരം: ഓരോ താരത്തിനും വ്യക്തമായ റോളുകൾ നൽകാനുള്ള അവസരമാണിത്. ഹാർദിക്കിന് ഫ്രീയായി കളിക്കാനും റിങ്കുവിന് ഫിനിഷർ റോളിൽ തിളങ്ങാനും അക്‌സര്‍ ഒരു പാലമായി മാറും.

ഭീഷണി: സിംബാബ്‌വെയ്‌ക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതും സ്കോർബോർഡ് സമ്മർദ്ദം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനെ ബാധിക്കാനുള്ള സാധ്യതയുമാണ് പ്രധാന ഭീഷണി.

ടൂർണമെന്‍റ് സാഹചര്യം

സൂപ്പർ-8 പോരാട്ടങ്ങൾ ഇപ്പോൾ നിർണ്ണായക ഘട്ടത്തിലാണ്. സിംബാബ്‌വെയ്‌ക്കെതിരെ ചെന്നൈയിൽ വിജയിച്ചാൽ മാത്രമേ കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ ഇന്ത്യക്ക് പ്രതീക്ഷയുണ്ടാകൂ. തോറ്റാൽ ഇന്ത്യ പുറത്താകും. മോട്ടേരയിലെ പ്രഹരം ഇന്ത്യയുടെ അപരാജിത പരിവേഷം ഇല്ലാതാക്കിയെങ്കിലും, ടീമിന് ആവശ്യമായ ജാഗ്രതയും കൃത്യതയും അത് നൽകിയിട്ടുണ്ട്. വീഴ്ചകളിൽ നിന്ന് എത്ര വേഗത്തിൽ തിരിച്ചുവരുന്നു എന്നതിലാണ് മികച്ച ടീമുകളുടെ മികവ് അളക്കപ്പെടുന്നത്.

Also Read: ഹീലിയും മൂണിയും തിളങ്ങി; ഇന്ത്യൻ വനിതകൾക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം