ETV Bharat / sports

പതിനേഴുകാരിയായ ഷൂട്ടറോട് ലൈംഗികാതിക്രമം; ദേശീയ പരിശീലകന് സസ്‌പെന്‍ഷന്‍, പോലീസ് ആന്വേഷണം

അത്‌ലറ്റിന്‍റെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Representational Image
Representational Image (IANS)
author img

By ETV Bharat Sports Team

Published : January 8, 2026 at 11:03 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ലൈംഗികാതിക്രമ കേസില്‍ ദേശീയ പരിശീലകനെതിരെ പോലീസ് ആന്വേഷണം. ഫരീദാബാദിലെ ഒരു ഹോട്ടലിൽ 17 വയസ്സുള്ള ഷൂട്ടർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പോലീസ് കേസെടുത്തത്. അത്‌ലറ്റിന്‍റെ കുടുംബം നൽകിയ വിശദമായ പരാതിയെ തുടർന്നാണ് നടപടി. ചൊവ്വാഴ്‌ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സാക്ഷികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫരീദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ഭരദ്വാജ് ഷൂട്ടറെ ആക്രമിച്ചതായും പരാതിയിലുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹോട്ടലിന്‍റെ ലോബിയിൽ വെച്ച് പരിശീലകനെ കാണാൻ അത്‌ലറ്റിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രകടന വിലയിരുത്തലിന്‍റെ പേരില്‍ മുറിയിലേക്ക് വരാന്‍ സമ്മർദ്ദം ചെലുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. ഷൂട്ടർ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ അവളുടെ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും കോച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

വളരെ ഞെട്ടലോടെയാണ് താരം ഹോട്ടൽ വിട്ടുപോയത്. പിന്നീട് സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. മറ്റൊരു വനിതാ ഷൂട്ടർക്കും ഇതേ പരിശീലകനിൽ നിന്ന് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അത്‌ലറ്റ് ആരോപിച്ചു. ഫരീദാബാദിലെ എൻഐടി വനിതാ പോലീസ് സ്റ്റേഷനിൽ, പോക്സോ നിയമത്തിലെ സെക്ഷൻ 6, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(2) എന്നിവ പ്രകാരമാണ് അങ്കുഷ് ഭരദ്വാജിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

'കേസിന്‍റെ ഗൗരവം കണക്കിലെടുത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനായി സംഭവദിവസത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഉടനെ തങ്ങള്‍ക്ക് നല്‍കാന്‍ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫരീദാബാദ് പോലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ യശ്പാൽ യാദവ് പറഞ്ഞു.

നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) നിയമിച്ച 13 ദേശീയ പിസ്റ്റൾ പരിശീലകരിൽ ഒരാളാണ് പ്രതി. ആരോപണത്തെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്‌തു. 'അന്വേഷണം നടക്കുന്നതുവരെ പരിശീലകൻ അങ്കുഷിനെ എല്ലാ ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്യും, പുതിയ നിയമനങ്ങളൊന്നും നൽകില്ലായെന്ന് എൻആർഎഐ സെക്രട്ടറി ജനറൽ പവൻ കുമാർ സിംഗ് പറഞ്ഞു.

Also Read: ആഷസില്‍ ഇംഗ്ലണ്ടിന് വീണ്ടും അടിപതറി: അവസാന മത്സരത്തിൽ ഓസീസിനു 5 വിക്കറ്റ് ജയം