ETV Bharat / sports

ലോക കിരീടത്തില്‍ ആര് മുത്തമിടും? സാധ്യതാ പട്ടികയില്‍ അര്‍ജന്‍റീനയും ഇംഗ്ലണ്ടും ജര്‍മ്മനിയും, കളി വിലയിരുത്തി ധനേഷ്

ഫിഫ ലോകകപ്പില്‍ വമ്പന്മാരായ അര്‍ജന്‍റീന, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവരുടെ സാധ്യതകളെ കുറിച്ചും ഗ്രൂപ്പ് ഘട്ടം താണ്ടിയാല്‍ ഏറ്റുമുട്ടേണ്ടി വരാവുന്ന എതിരാളികളെക്കുറിച്ചും മുന്‍ ഇന്ത്യന്‍ നായകന്‍ കെവി ധനേഷ് ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു...

WORLDCUP4  ARGENTINA  ENGLAND  GERMANY
കെവി ധനേഷ് (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2026 at 2:32 PM IST

4 Min Read
Choose ETV Bharat

രഞ്ജിത്ത് ബാബു

കണ്ണൂർ: ലയണല്‍ മെസിയും അര്‍ജന്‍റീനയും എത്തുന്നത് മികച്ച പടയുമായാണ്. നാലു വര്‍ഷത്തിനിടെ രണ്ട് കോപ്പ അമേരിക്കയിലും ഒരു ലോകകപ്പിലും ചാമ്പ്യന്മാരായാണ് അവരുടെ വരവ്. കഴിഞ്ഞ തവണ ഖത്തറില്‍ കപ്പടിച്ച ടീമിലുണ്ടായ 17 പേര്‍ക്കും വീണ്ടും അവസരം നല്‍കിക്കൊണ്ടാണ് കോച്ച് ലയണല്‍ സ്‌കലോനി ടീം പ്രഖ്യാപിച്ചത്.

പ്രായം തളര്‍ത്താത്ത കളി മികവുമായി ഫുട്ബോളിന്‍റെ മിശിഹാ

കെവി ധനേഷ് സംസാരിക്കുന്നു (ETV Bharat)

കഴിഞ്ഞ അഞ്ച് മല്‍സരത്തില്‍ നിന്ന് അഞ്ച് ഗോളുകളുമായി ഫോം നിലനിര്‍ത്തുകയാണ് മെസി. ജൂലിയന്‍ അല്‍വാരസ്, കോപ്പ അമേരിക്കയിലെ ഗോള്‍ വേട്ടക്കാരനായ ലൗട്ടാരോ മാര്‍ട്ടീനസ്, മധ്യ നിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ ലിയാന്‍ഡ്രോ പരേഡെസ് എന്നിവരൊക്കെ ഫോമിലുണ്ടെന്നതാണ് അര്‍ജന്‍റീനയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ അത്യുഗ്രന്‍ പ്രകടനത്തിലൂടെ ടീമിനെ കിരീടത്തിലേക്ക് നയിച്ച എമിലിയാനോ മാര്‍ടീനസ് തന്നെയാകും അവരുടെ ഗോളി. ക്രിസ്ത്യന്‍ റോമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടീനെസ്, എന്നിവര്‍ പ്രതിരോധ നിരയില്‍ ഏത് ആക്രമണങ്ങളുടേയും മുനയൊടിക്കാന്‍ കെല്‍പ്പുള്ളവരാണ്. പരിചയസമ്പന്നനായ നിക്കോളാസ് ഒടമെന്‍ഡി, ഖത്തര്‍ ലോക കപ്പിലെ പെനാല്‍ട്ടി ഷൂട്ടൗട്ട് വലയിലെത്തിച്ച ഗോണ്‍സാലോ മോണ്‍ടിയേല്‍, എന്നിവരൊക്കെ പ്രതിരോധ നിരയില്‍ ശക്തരാണ്.

ARGENTINA  ENGLAND  FIFA WORLD CUP 2026  KV DHANESH ANALYZES
മെസി (Getty)

യുവ താരങ്ങളായ ഗിയുലിയാനോ സിമിയോണ്‍, തിയാഗോ അല്‍മാഡ, നിക്കോ പാസ് എന്നിവര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മുന്നേറ്റ നിരയില്‍ മിന്നിക്കാന്‍ അവസരം കിട്ടും. അള്‍ജീരിയയും ഓസ്ട്രിയയും ജോര്‍ദാനുമുള്ള ജെ ഗ്രൂപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാര്‍ക്ക് എളുപ്പം കയറി വരാനാകും. ഗ്രൂപ്പ് ചാമ്പ്യന്മാരായി ആദ്യ നോക്കൗട്ടിന് എത്തിയാല്‍ ഉറുഗ്വായ്‌യെയും റൗണ്ട് ഓഫ് സിക്‌സ്‌റ്റീനില്‍ ബെല്‍ജിയത്തേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ എന്നിവരെയൊക്കെ മെസ്സിപ്പടക്ക് നേരിടേണ്ടി വരും. 2018 ല്‍ സെമി വരെയെത്തി ക്രൊയേഷ്യയോട് തോറ്റ് പുറത്തു പോയവര്‍. 2022 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങിയവര്‍.

ഫുട് ബോളിൻ്റെ തട്ടകമായ ഇംഗ്ലണ്ട്

ക്ലബ്ബ് ഫുട് ബോളിലെ പ്രഗല്‍ഭനായ പരിശീലകന്‍ തോമസ് തുഹേലിന്‍റെ കീഴില്‍ ഉടച്ചു വാര്‍ത്ത ടീമുമായാണ് ഇംഗ്ലണ്ട് ഇത്തവണ ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും യുറോസില്‍ ഫൈനല്‍ വരെ എത്തി തോറ്റവരാണ് ഇംഗ്ലണ്ട്. ജോര്‍ദാന്‍ പിക്ഫോര്‍ഡ്, ഹെന്‍ഡേഴ്‌സണ്‍ എന്നിവരില്‍ നിന്നൊരാള്‍ ഗോള്‍വല കാക്കും. രണ്ടു പേരും ഫോമിലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ടീം പ്രഖ്യാപനമായിരുന്നു തോമസ് തുഹേല്‍ നടത്തിയത്. റീസ് ജെയിംസ്, ടിനോ ലിവ്‌റാമെന്‍റോ, മാര്‍ക്ക് ഗുവേഹി, ഡാന്‍ ബേണ്‍, ജോൺ സ്റ്റോൺസ് എന്നിവരടങ്ങിയ പ്രതിരോധ നിര ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെടും. ഡെക്ലാൻ റൈസ് മധ്യ നിരയില്‍ ഫോമിലാണ്. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഏലിയട്ട് ആന്‍ഡേഴ്‌സണ്‍, മോര്‍ഗന്‍ റോജേഴ്‌സ്, ജൂഡ് ബെല്ലിങ്ങാം എന്നിവര്‍.

ആക്രമണ നിരയില്‍ ഹാരി കെയ്‌നും ബുക്കായോ സാക്കയും ഇവാന്‍ ടോണിയും ഓലി വാട്‌കിന്‍സും ആന്‍റണി ഗോര്‍ഡനും ഇംഗ്ലണ്ടിന് കരുത്തേകാനുണ്ട്. ക്രൊയേഷ്യയും പനാമയും ഘാനയും അടങ്ങിയ എല്‍ ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോ എന്നാണ് കാണേണ്ടത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയാല്‍ അടുത്ത ഘട്ടത്തില്‍ ഐവറി കോസ്റ്റ്, സെനഗല്‍, അള്‍ജീരിയ , കോംഗോ പോലുള്ള ടീമുകളെയാവും നേരിടേണ്ടി വരിക. അവിടെ വിജയിച്ചാല്‍ റൗണ്ട് ഓഫ് സിക്‌സ്‌റ്റീനില്‍ മെക്‌സിക്കോയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയാല്‍ ബ്രസീലുമാകും മിക്കവാറും എതിരാളികള്‍. മറിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറുന്നതെങ്കില്‍ കൊളംബിയ, പോര്‍ച്ചുഗല്‍ പോലുള്ള എതിരാളികളെത്തന്നെ ആദ്യ നോക്കൗട്ടില്‍ നേരിടേണ്ടി വരും. പിന്നീടുള്ള ഘട്ടങ്ങളിലും സ്പെയിനും ഫ്രാന്‍സും അടക്കമുള്ളവരോട് ഏറ്റു മുട്ടേണ്ടി വന്നേക്കാം.

ജര്‍മ്മൻ കരുത്തുറ്റ പടയാളികൾ

നാലു തവണ ലോകകപ്പ് നേടിയവരാണ് ജര്‍മ്മനി. 2014 ല്‍ ബ്രസീലിയന്‍ മണ്ണില്‍ സെമി ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് നാണംകെടുത്തി വിട്ടവര്‍. മാറക്കാനയില്‍ ഫൈനലില്‍ എക്‌സ്‌ട്ര ടൈമിന്‍റെ രണ്ടാം പകുതിയില്‍ നേടിയ ഒരേയൊരു ഗോളിന് ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയെ കീഴടക്കി കപ്പ് ബെര്‍ലിനിലേക്ക് കൊണ്ടു പോയവര്‍.

പക്ഷേ 2014 ന് ശേഷം അവര്‍ക്ക് ഗ്രൂപ്പ്‌ ഘട്ടം പോലും കടക്കാൻ കഴിഞ്ഞിട്ടില്ല. ഖത്തറില്‍ സ്പെയിനും ജപ്പാനും കോസ്റ്റാറിക്കയുമടങ്ങിയ മരണ ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാവാതെ മടങ്ങിയ അവര്‍ എത്തുന്നത് അനുഭവസമ്പന്നര്‍ക്കൊപ്പം യുവ നിരയുമായാണ്. ജൂലിയാന്‍ നാഗേല്‍സ്‌മാന്‍ എന്ന കോച്ച് മെനയുന്ന ആക്രമണ തന്ത്രങ്ങള്‍ മൈതാനത്ത് നടപ്പാക്കാന്‍ വരുന്നത് മാനുവല്‍ ന്യൂയറിന്‍റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ പടയാണ്. തന്‍റെ അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന ന്യൂയര്‍ 2024 ല്‍ യൂറോ കപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചതായിരുന്നു. ആ തീരുമാനം പുനപരിശോധിച്ചാണ് ഇത്തവണ ലോകകപ്പിന് ഗോള്‍ വലകാക്കാന്‍ ന്യൂയര്‍ വരുന്നത്.

ഫോമിലുള്ള ജമാല്‍ മ്യൂസിയാല, ഫ്ലോറിയാന്‍ വിര്‍ട്ട്‌സ്, ജൗഷ കിമ്മിച്ച്, അന്‍റോണിയോ റൂഡിഗര്‍ എന്നിവരിലാണ് ജര്‍മ്മന്‍ പ്രതീക്ഷകള്‍. നിക്കോ ഷോള്‍ട്ടര്‍ബെക്ക്, ജോനാഥന്‍ താവ് ജൗഷ കിമ്മിച്ച്, ഡേവിഡ് റൗം എന്നിവരടങ്ങിയ പ്രതിരോധ നിര. അലക്‌സാണ്ടർ പാവ്‌ലോവിച്ച്, ഫ്ലോറിയാന്‍ വിര്‍ട്ട്‌സ്, ലെന്നര്‍ട്ട് കാള്‍ എന്നിവരടങ്ങിയ മധ്യ നിര. കായി ഹാവേര്‍ട്‌സ് , നിക്ക് വോള്‍ട്ട് മേഡ്, ഡെന്നിസ് ഉന്‍റാവ് എന്നിവരടങ്ങിയ ആക്രമണ നിര. ഇവയൊക്കെ ഏത് സാഹചര്യത്തിലും ഉണര്‍ന്ന് കളിക്കാന്‍ തക്ക ശേഷിയുള്ളവരാണ്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ ജൂൺ 14 ന് കുറകാവോയുമായാണ് ആദ്യ മത്സരം.ഗ്രൂപ്പില്‍ പിന്നെയുള്ളത് ഐവറി കോസ്റ്റും ഇക്വഡോറും. ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായി മുന്നോട്ടു പോയാല്‍ ജര്‍മ്മനിക്ക് നേരിടേണ്ടി വരിക മിക്കവാറും മൊറോക്കോ, യു എസ് എ, ന്യൂസിലാന്‍ഡ്, സ്കോട്ട്ലാന്‍ഡ് എന്നിവരെയൊക്കെയാകും.

Also Read:'ഈ 7 ടീമുകൾ ക്വാർട്ടറിലുണ്ടാകും'; ഫിഫ ലോകകപ്പ് കെ.വി. ധനേഷിൻ്റെ കണ്ണുകളിലൂടെ...