അവസാന ലോകകപ്പോ? തോറ്റാൽ മടക്കം; സൂപ്പര്‍ താരങ്ങളുടെ കണ്ണീർ വീണ മണ്ണിൽ ഇന്ന് മെസ്സിയുടെ വിധിദിനം
ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി മെസ്സിയും സലായും നേർക്കുനേർ; കൊളംബിയ ഇന്ന് സ്വിറ്റ്‌സർലൻഡിനെതിരെ

Published : July 7, 2026 at 3:31 PM IST
ഹൈദരാബാദ്: ഫിഫ ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഇന്ന് ഈജിപ്‌തിനെ നേരിടും. ലോക ഫുട്ബോളിലെ രണ്ട് വൻശക്തികളായ ലയണൽ മെസ്സിയും മുഹമ്മദ് സലായും നേർക്കുനേർ വരുന്ന മത്സരത്തിൽ ജയിക്കുന്നവർക്ക് മാത്രമായിരിക്കും ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം ലഭിക്കുക. പരാജയപ്പെടുന്ന ടീം ടൂർണമെന്‍റില്‍ നിന്ന് പുറത്താകും.
ഇതിനകം തന്നെ കിലിയൻ എംബാപ്പെയുടെ ഫ്രാൻസ്, എർലിങ് ഹാലണ്ടിന്‍റെ നോർവേ, ഹാരി കെയ്‌നിന്‍റെ ഇംഗ്ലണ്ട് എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ തോറ്റ് പുറത്തായതിന് പിന്നാലെ, ലോകകപ്പ് വേദിയിലെ നക്ഷത്രപ്പോരാട്ടം കൂടുതൽ ആവേശകരമാക്കാൻ മെസ്സി-സലാ പോര് ഇന്ന് അറ്റ്ലാന്‍റയില്‍ നടക്കും.
Atlanta Stadium is Round of 16 ready ✅
— FIFA (@FIFAcom) July 7, 2026
All eyes on Argentina 🆚 Egypt 🇦🇷🇪🇬 pic.twitter.com/U8HMxw0P3I
റെക്കോർഡുകളുമായി മെസ്സിയും സലായും
39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി തുടരുന്ന മെസ്സി, ഈ ലോകകപ്പിൽ ഇതിനകം 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിക്കഴിഞ്ഞു. മറുഭാഗത്ത്, ഈജിപ്‌തിന്‍റെ സൂപ്പർ താരം മുഹമ്മദ് സലാ തന്‍റെ രാജ്യത്തെ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ എത്തിക്കുന്നത്. 34-കാരനായ 'ഈജിപ്ഷ്യൻ കിങ്' തന്‍റെ ടീമിനെ മറ്റൊരു അട്ടിമറി വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഈജിപ്‌തിനെ ചെറുതായി കാണില്ലെന്ന് സ്‌കലോണി
ബ്രസീലും ജർമ്മനിയും പോലുള്ള വമ്പന്മാർ നേരത്തെ പുറത്തായ ടൂർണമെന്‍റില്‍, ഈജിപ്‌തിനെ അർജന്‍റീന ഒട്ടും കുറച്ചുകാണുന്നില്ലെന്ന് കോച്ച് ലയണൽ സ്‌കലോണി വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ കേപ് വെർദെയ്‌ക്കെതിരെ അധിക സമയത്ത് 3-2 ന് കഷ്ടിച്ചാണ് അർജന്‍റീന ജയിച്ചുകയറിയത്. എന്നാൽ, ഈജിപ്‌തിനും വലിയ സ്വപ്‌നങ്ങളുണ്ടെന്ന് അവരുടെ കോച്ച് ഹൊസ്സാം ഹസ്സൻ പറഞ്ഞു. സലായുടെ സാന്നിധ്യം തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
Hattrick in Vancouver 👊🔥
— 🇨🇭 Nati (@nati_sfv_asf) July 7, 2026
📺 SRF zwei, RTS 2, RSI La 2 pic.twitter.com/rmL21xApCg
കാനഡയിൽ കൊളംബിയ-സ്വിറ്റ്സർലൻഡ് പോരാട്ടം
ഇന്നത്തെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയെ നേരിടും. മെക്‌സിക്കോയിലും അമേരിക്കയിലും മത്സരങ്ങൾ കളിച്ച കൊളംബിയ, ഇതോടെ ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലും (മെക്സിക്കോ, യു.എസ്.എ, കാനഡ) മത്സരിക്കുന്ന ഏക ടീമായി മാറും. വാൻകൂവറിലാണ് മത്സരം. പ്രധാന കളിക്കാരായ ജോഹാൻ മൻസാംബി, റൂബൻ വർഗാസ് എന്നിവർക്ക് പരിക്കേറ്റത് സ്വിറ്റ്സർലൻഡിന് തിരിച്ചടിയാണ്.
ഇന്നത്തെ മത്സരക്രമം (പ്രീ-ക്വാർട്ടർ):
- അർജന്‍റീന vs ഈജിപ്‌ത് – രാത്രി 9:30
- സ്വിറ്റ്‌സർലൻഡ് vs കൊളംബിയ – പുലർച്ചെ 1:30
Also Read: ലോകകപ്പില്‍ ഇനി ആ ‘സ്യൂൂ’ ഗർജ്ജനമില്ല; കനൽവഴിയിൽ റെക്കോർഡുകൾ എഴുതിച്ചേർത്ത് ഇതിഹാസം പടിയിറങ്ങി!

