വിംബിൾഡൺ സെമിയിൽ സ്വപ്‌ന പോരാട്ടം; ജോക്കോവിച്ച് നിലവിലെ ചാമ്പ്യൻ യാനിക് സിന്നറെ നേരിടും
വിംബിൾഡൺ സെമിയിൽ ജാനിക് സിന്നർ - നൊവാക് ജോക്കോവിച്ച് പോരാട്ടം.

Published : July 8, 2026 at 11:05 AM IST
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ക്വാർട്ടറില്‍ കാനഡയുടെ ഫെലിക്‌സ് ഓഗെർ അലിയാസിമെയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി സൂപ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചു. ടൂർണമെന്‍റിലെ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറാണ് സെമിയിൽ ജോക്കോവിച്ചിന്‍റെ എതിരാളി. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും വിംബിൾഡൺ സെമിയിൽ നേർക്കുനേർ വരുന്നത്.
വേദന മറന്ന് അഞ്ചര മണിക്കൂർ പോരാട്ടം
ലണ്ടനിലെ കടുത്ത ചൂടിൽ 5 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന ശ്വാസമടക്കിപ്പിടിച്ച മത്സരത്തിൽ 7-6 (12/10), 3-6, 6-3, 6-7 (4/7), 7-6 (10/4) എന്ന സ്കോറിനാണ് 39-കാരനായ ജോക്കോവിച്ച് വിജയം നേടിയത്. മത്സരത്തിന്‍റെ ആദ്യ സെറ്റിൽ തന്നെ ജോക്കോവിച്ചിന് പരിക്കേറ്റിരുന്നു. എന്നാൽ കടുത്ത വേദന അവഗണിച്ചും കോർട്ടിൽ അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത താരം രണ്ട് തവണ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റുകൾ അതിജീവിച്ചാണ് കാനഡയുടെ യുവതാരത്തെ തളച്ചത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ജർമ്മനിയുടെ പരിചയസമ്പന്നനായ ജാൻ-ലെന്നാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് യാനിക് സിന്നർ അവസാന നാലിൽ ഇടംപിടിച്ചത്.
55th Grand Slam semi-final. 15th at Wimbledon.
— Wimbledon (@Wimbledon) July 7, 2026
Novak Djokovic outlasts Felix Auger-Aliassime in the longest quarter-final of all-time at #Wimbledon pic.twitter.com/cDlqbzfafn
റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജോക്കോ
ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ഓരോ മത്സരം കഴിയുമ്പോഴും റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന ജോക്കോവിച്ച് ഈ വിജയത്തോടെയും പുതിയ ചരിത്രം കുറിച്ചു
- ഫെഡററുടെ റെക്കോർഡ് തകർത്തു: വിംബിൾഡണിൽ തുടർച്ചയായ എട്ടാം തവണയും സെമിയിലെത്തുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് റോജർ ഫെഡററെ മറികടന്ന് ജോക്കോവിച്ച് സ്വന്തമാക്കി.
- 55-ാം ഗ്രാൻഡ്സ്ലാം സെമി: വിംബിൾഡണിൽ തന്‍റെ 15-ാം തവണയും, കരിയറിലെ ആകെ 55-ാം തവണയുമാണ് താരം ഒരു ഗ്രാൻഡ്സ്ലാം സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്.
- പ്രായം വെറും അക്കം: 1974-ൽ കെൻ റോസ്‌വാളിന് ശേഷം വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി (39 വയസ്സ്) ജോക്കോവിച്ച് മാറി.
One we won't be forgetting for a long time 💫
— Wimbledon (@Wimbledon) July 7, 2026
Enjoy the best highlights from Felix Auger-Aliassime and Novak Djokovic's quarter-final on Centre Court. pic.twitter.com/O6mxuCItwY
സിന്നർ - ജോക്കോവിച്ച് സെമി വെള്ളിയാഴ്‌ച
തന്‍റെ കരിയറിലെ റെക്കോർഡ് 25-ാം ഗ്രാൻഡ്സ്ലാം കിരീടവും റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ കിരീടങ്ങളെന്ന റെക്കോർഡും ലക്ഷ്യമിടുന്ന ജോക്കോവിച്ചും സിന്നറും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ സെമിഫൈനൽ പോരാട്ടം വെള്ളിയാഴ്‌ച (ജൂലൈ 10) നടക്കും. ഇരുവരും തമ്മിലുള്ള ഹെഡ്-ടു-ഹെഡ് റെക്കോർഡിൽ 6-5 ന് സിന്നറാണ് മുന്നിൽ. എന്നാൽ ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ അഞ്ച് സെറ്റ് പോരാട്ടത്തിൽ സിന്നറെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ജോക്കോ ഇറങ്ങുന്നത്.
My longest Wimbledon match ever. An unforgettable nightshift 💪 pic.twitter.com/q0D10PVwFw
— Novak Djokovic (@DjokerNole) July 7, 2026
ചരിത്രം കുറിച്ച് കോകോ ഗോഫും
പുരുഷന്മാരുടെ പോരാട്ടത്തിനൊപ്പം വനിതാ സിംഗിൾസിലും ചരിത്ര നിമിഷങ്ങൾ പിറന്നു. അമേരിക്കൻ യുവതാരം കോകോ ഗോഫ് സഹതാരം ജെസ്സിക്ക പെഗുലയെ പരാജയപ്പെടുത്തി വിംബിൾഡൺ സെമിയിലെത്തി. ഇതോടെ ടെന്നീസ് ചരിത്രത്തിൽ നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്‍റുകളുടെയും (ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ) സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ്വ റെക്കോർഡ് കോകോ ഗോഫ് തന്‍റെ പേരിൽ കുറിച്ചു.
Also Read: ലോകകപ്പ് അർജന്‍റീനയ്ക്കായി നേരത്തെ നിശ്ചയിച്ചതോ? റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച് ഈജിപ്‌ത്

