കടുത്ത ചൂടിലും കരിഞ്ഞുപോകാത്ത ലാറ്റിനമേരിക്കൻ വീര്യം; ഘാനയെ പൂട്ടി കൊളംബിയ
ഘാനയെ തകർത്ത് കൊളംബിയ പ്രീ-ക്വാർട്ടറിലേക്ക്; സ്വിറ്റ്‌സർലൻഡുമായി അടുത്ത പോരാട്ടം.


Published : July 4, 2026 at 10:00 AM IST
കാൻസസ് സിറ്റി: ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വന്യമായ കരുത്തും വേഗതയും ആവാഹിച്ച പോരാട്ടത്തിൽ ഘാനയെ തകർത്ത് കൊളംബിയ ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് കടന്നു. ആരോഹെഡ് സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി മാറ്റിയ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തി, കടുത്ത ചൂടിനോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് 'ലോസ് കഫെറ്റെറോസ്' ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ആധികാരിക വിജയം സ്വന്തമാക്കിയത്. കളിയുടെ പതിനാലാം മിനിറ്റിൽ ലൂയിസ് സുവാരസിന്‍റെ അളന്നുമുറിച്ച ക്രോസിൽ നിന്നും ജോൺ അരിയാസ് നേടിയ ക്ലിനിക്കൽ ഫിനിഷിംഗാണ് കൊളംബിയയ്ക്ക് റൗണ്ട് ഓഫ് 16-ലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയ ഇനി സ്വിറ്റ്‌സർലൻഡിനെ നേരിടും.
തുടക്കത്തിലെ പരിക്കും സുവാരസിന്‍റെ വരവും
മത്സരം തുടങ്ങി മിനിറ്റുകൾക്കകം കൊളംബിയൻ ഫോർവേഡ് ജോൺ കോർഡോബയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. തുടർന്ന് കോച്ച് നെസ്റ്റർ ലോറെൻസോ സ്പോർട്ടിങ് സിപിയുടെ താരമായ ലൂയിസ് സുവാരസിനെ പകരക്കാരനായി ഇറക്കി. ഈ മാറ്റം മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചു. 14-ാം മിനിറ്റിൽ ഡാനിയൽ മുനോസ് നൽകിയ പാസ് സ്വീകരിച്ച് സുവാരസ് ബോക്സിലേക്ക് ക്രോസ് ചെയ്‌തു. പന്തിനായി കാത്തുനിന്ന ജോൺ അരിയാസ് അത് ഘാന ഗോൾകീപ്പർ ലോറൻസ് അതി സിഗിയെ കാഴ്‌ചക്കാരനാക്കി വലയിലാക്കുകയായിരുന്നു (1-0).

ആവേശം നിറഞ്ഞ രണ്ടാം പകുതി
56-ാം മിനിറ്റിൽ ലൂയിസ് ഡയസ് കൊളംബിയക്കായി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തൊട്ടടുത്ത മിനിറ്റുകളിൽ ഡയസ് തൊടുത്ത മറ്റൊരു മികച്ച ഷോട്ട് ഘാന കീപ്പർ സിഗി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മത്സരത്തിൽ ആകെ 7 മികച്ച സേവുകളുമായി ഘാനയെ കൂടുതൽ തകർച്ചയിൽ നിന്ന് രക്ഷിച്ചത് ഗോൾകീപ്പർ സിഗിയുടെ പ്രകടനമായിരുന്നു.
Colombia claim the last spot in the Round of 16 👊#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 4, 2026
കടുത്ത ചൂടും ഹൈഡ്രേഷൻ ബ്രേക്കും
മിഡ്‌വെസ്റ്റേൺ വേനൽക്കാലത്തെ കടുത്ത ചൂട് കുറയ്ക്കാനായി രാത്രി 8:30 നാണ് മത്സരം ആരംഭിച്ചതെങ്കിലും 31.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് മൈതാനത്ത് അനുഭവപ്പെട്ടത്. കളിക്കാർ നിർജ്ജലീകരണവും പേശിപ്പിടുത്തവും കാരണം ബുദ്ധിമുട്ടിയതോടെ മത്സരത്തിനിടെ നൽകിയ ഹൈഡ്രേഷൻ ബ്രേക്കുകൾ ഇരുടീമുകൾക്കും വലിയ ആശ്വാസമായി.

ചരിത്രം തിരുത്തി കൊളംബിയ, പോരാടി ഘാന
ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെയും കോംഗോയെയും തോൽപ്പിക്കുകയും പോർച്ചുഗലിനോട് സമനില വഴങ്ങുകയും ചെയ്‌ത കൊളംബിയ ഒരൊറ്റ ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. കൊളംബിയയുടെ ഈ മിന്നും ഫോം കണ്ട് സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്‍റെ അവരെ ലോകകപ്പ് നേടാൻ സാധ്യതയുള്ള പ്രധാന ടീമായി പ്രഖ്യാപിച്ചിരുന്നു. മറുഭാഗത്ത്, കഴിഞ്ഞ വർഷം ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന് യോഗ്യത നേടാനാകാതിരുന്ന ഘാന, ഇംഗ്ലണ്ടും ക്രോയേഷ്യയും അടങ്ങിയ ശക്തമായ ഗ്രൂപ്പിൽ നിന്ന് അതിജീവിച്ചാണ് പ്രീ-ക്വാർട്ടർ പോരാട്ടത്തിന് എത്തിയത്.

മങ്ങലേറ്റ ഘാനൻ മുന്നേറ്റം
മത്സരത്തിൽ പന്തടക്കത്തിൽ കൊളംബിയ പൂർണ്ണ ആധിപത്യം പുലർത്തി. ഘാനൻ നിര മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സുവാരസിന്‍റേയും ഡയസിന്‍റേയും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലൂടെ കൊളംബിയ പ്രതിരോധം അവരെ തടഞ്ഞു. മത്സരത്തിൽ ഘാന 8 ഷോട്ടുകൾ ഉതിർത്തുവെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചില്ല.
Also Read: സെൽഫ് ഗോൾ തിരിച്ചടിയും മറികടന്ന് ഈജിപ്‌ത്; ഓസ്‌ട്രേലിയക്കെതിരെ കന്നി നോക്കൗട്ട് ജയം

