അമേരിക്ക- ഇറാന്‍ സമാധാന ഉടമ്പടി; താത്ക്കാലികാശ്വാസം, സുസ്ഥിര സമാധാനം ഇനിയും അകലെ
തങ്ങള്‍ കരാറിന്‍റെ ഭാഗമല്ലെന്ന് ഇസ്രയേല്‍. ലെബനന്‍, സിറിയ, ഗാസ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം അനിശ്ചിതകാലത്തോളം തുടരുമെന്നും ഇസ്രയേല്‍.

Published : June 16, 2026 at 5:34 PM IST
സമാധാന ഉടമ്പടിക്ക് ധാരണയായതായി അമേരിക്കയും ഇറാനും അറിയിച്ചു കഴിഞ്ഞു. ജൂണ്‍ 19 വെള്ളിയാഴ്‌ച ഇത് സംബന്ധിച്ച ഔദ്യോഗിക ഉടമ്പടിയില്‍ ജനീവയില്‍ വച്ച് ഒപ്പു വയ്ക്കുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനാലിന കരാറിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. സ്ഥിരം ശത്രുത അവസാനിപ്പിക്കല്‍, ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കല്‍, വാണിജ്യ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനായി തുറന്ന് നല്‍കല്‍, ഇറാനുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, മരവിപ്പിച്ച ആസ്‌തികള്‍ വിട്ടുനല്‍കല്‍, യുദ്ധം തകര്‍ത്ത ഇറാന്‍റെ പുനഃസൃഷ്‌ടിക്കായി 30000 കോടി അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കല്‍, മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ സാന്നിധ്യം കുറയ്ക്കല്‍, സുപ്രധാന വിഷയമായ ഇറാന്‍റെ ആണവ പരിപാടി,തുടങ്ങിയവയെല്ലാം നിര്‍ദ്ദിഷ്‌ട ധാരണാപത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഘട്ടം ഘട്ടമായാകും നടപ്പിലാകുക. അതേസമയം ഇറാന്‍റെ അടുപ്പക്കാരായ ഹിസ്‌ബുള്ള, ഹമാസ്, ഹൂതികള്‍ അഥവ പ്രതിരോധത്തിന്‍റെ അച്ചുതണ്ടുകള്‍ക്ക് ധാരണാപത്രത്തില്‍ ഇടം കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇറാന്‍റെ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അമേരിക്ക പരിഗണിച്ച മികച്ച ഒരു കരാറായാണ് ഇത് പ്രഥമദൃഷ്‌ട്യാ തോന്നുന്നത്. അതേസമയം ആണവ പരിപാടിയുടെ കാര്യത്തില്‍ ഇറാന്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. 2015ല്‍ ഇറാനും പി അഞ്ച് രാജ്യങ്ങളും ജര്‍മ്മനിയും തമ്മിലുണ്ടാക്കിയ ഉടമ്പടി ട്രംപ് തന്‍റെ ആദ്യ പ്രസിഡന്‍റ് പദവേളില്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഇറാന്‍ 440 കിലോ സമ്പുഷ്‌ട യുറേനിയം രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിക്ക് കൈമാറാമെന്ന് സമ്മതിച്ചിട്ടും ഇത്തരമൊരു നടപടിയായിരുന്നു ട്രംപില്‍ നിന്നുണ്ടായത്. ആണവായുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന അതീവശക്തമായ മൂലകമാണിത്.
അമേരിക്കയ്ക്ക് കരാറില്‍ അമിതാഹ്ളാദമോ സന്തോഷമോ ഇല്ല. ഇറാനാകട്ടെ വളരെ അവധാനതയോടും ശുഭാപ്‌തി വിശ്വാസത്തോടുമാണ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കള്‍ പുതിയ സംഭവവികാസങ്ങളില്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇത് മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടു വരുമെന്നാണ് ഇവര്‍ കരുതുന്നത്. ആഗോളസമ്പദ്ഘടനയ്ക്ക് ശുഭസൂചനയാണിതെന്നും വിലയിരുത്തുന്നു.

എങ്കിലും ഇസ്രയേലിന്‍റെ പ്രതികരണം ആശങ്കയുണ്ടാക്കുന്നതാണ്. ഒപ്പം സമാധാന കരാറിന്‍റെ ആയുസിനെ സംബന്ധിച്ചും സംശയങ്ങളുയര്‍ത്തുന്നു. മേഖലയില്‍ സമാധാനം സംജാതമാകുന്നതിനെ കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു. തങ്ങള്‍ കരാറിന്‍റെ ഭാഗമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലെബനന്‍, സിറിയ, ഗാസ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം അനിശ്ചിതകാലത്തോളം തുടരുമെന്ന് താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റസ് ഒരു പ്രസ്‌താവനയില്‍ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണത്തിനും ഇസ്രയേല്‍ ജനതയ ജിഹാദികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ രണ്ടരവര്‍ഷമായി ഇസ്രയേല്‍ ഗാസ, ലെബനന്‍, സിറിയ തുടങ്ങിയവയുടെ നിയന്ത്രണം കൈക്കലാക്കുകയും ആയിരം ചതുരശ്ര കിലോമീറ്റര്‍ ഭൂവിഭാഗം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്. വിശാല ഇസ്രയേല്‍ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഈ നടപടികള്‍.

അമേരിക്ക ഇറാനുമായി നേരിട്ടുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയാലും അയല്‍രാജ്യത്തുള്ള ഇറാന്‍റെ കൂട്ടാളികളായ സംഘങ്ങളെ നിര്‍വീര്യമാക്കി ഇറാനെ ദുര്‍ബലപ്പെടുത്തുകയോ സാധ്യമെങ്കില്‍ പൂര്‍ണമായി ഇല്ലാതാക്കുകയോ ചെയ്യുക എന്ന ഇസ്രയേല്‍ ലക്ഷ്യത്തിന് വേണ്ടി അവര്‍ക്കുള്ള ധാര്‍മ്മിക-ഭൗതിക പിന്തുണ നല്‍കുന്നത് തുടരുന്ന ഒരു സാഹചര്യത്തിലേക്കാണ് നാം പോകുന്നത്. നവംബറില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്‍റ് ട്രംപിന് അനുകൂലമായാല്‍ പോരാട്ടത്തിലേക്ക് അമേരിക്ക വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല.
മേഖലയില്‍ സുസ്ഥിര സമാധാനം സാധ്യമാകണമെങ്കില്‍ ഐക്യരാഷ്‌ട്രസഭ ശുപാര്‍ശ ചെയ്‌ത ഇരട്ട രാജ്യ പ്രമേയം അംഗീകരിക്കുകയും പലസ്‌തീനികള്‍ക്ക് അവരുടെ പരമാധികാരരാജ്യം തിരിച്ച് നല്‍കുകയും ചെയ്യുക തന്നെ വേണം. ഇതിന് പുറമെ ഇസ്രയേലിന് എതിരെ ഇറാനും അവരുടെ കൂട്ടാളികളും നടത്തുന്ന ഇടപെടലുകള്‍ ഇല്ലാതാക്കുകയും വേണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴിതൊന്നും തന്നെ നമ്മുടെ കാര്യപരിപാടികളില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സുസ്ഥിര സമാധാനം വിദൂര സ്വപ്‌നമായി തുടരുമ്പോഴും ഉടമ്പടി മുന്നോട്ട് പോകുകയും ഇറാനും അമേരിക്കയും തമ്മില്‍ അത് കടലാസില്‍ ഉറപ്പാക്കുകയും ഇതിലൂടെ സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് നാം ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യും. ഇത് ആഗോള സമ്പദ്‌ഘടനയ്ക്ക് ഗുണകരമാകും. ഇറാന്‍റെ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ നീക്കുന്നതിലൂടെയു ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ എണ്ണവില സ്ഥിരതയാര്‍ജ്ജിക്കുകയും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സാധിക്കുകയും ചെയ്യും.
അസംസ്‌കൃത എണ്ണവില ഇതിനകം തന്നെ കുറഞ്ഞ് കഴിഞ്ഞു. ഓഹരി വിപണിയില്‍ ഉണര്‍വിന്‍റെ സൂചനകളുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുത്തന്‍ നീക്കങ്ങള്‍ ഇറാനില്‍ നിന്നുള്ള ഊര്‍ജ്ജവിതരണം പുനഃസ്ഥാപിക്കാനും ഇറാനിലെ ഛബഹാര്‍ തുറമുഖ പദ്ധതി വീണ്ടെടുക്കാനും ഇതിലൂടെ ഇറാന്‍ വഴി അഫ്‌ഗാനിസ്ഥാനിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനും ആകും. കടല്‍വാണിജ്യത്തിനും വ്യോമയാന മേഖലയ്ക്കും ഇത് ഗുണകരമാകും.

വളത്തിന്‍റെ ഇറക്കുമതി വര്‍ദ്ധിക്കുന്നത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമാകും. അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന സ്ഥിരത വിദേശ നാണ്യം പുറത്തേക്ക് ഒഴുകുന്നതിന് തടയിടും. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലകുറയും. ഇതിലൂടെ വിലക്കയറ്റവും പിടിച്ച് നിര്‍ത്താനാകും. ഇതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പശ്ചിമേഷ്യയില്‍ അധിവസിക്കുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യാക്കാരുടെ സുരക്ഷ. ഇവരാണ് നമുക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നവരും.
ചുരുക്കി പറഞ്ഞാല്‍ പോരാട്ടത്തിന് പൂര്‍ണവും അന്തിമവുമായ ഒരു പരിഹാരം അകലെയാണെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിക്കുന്നത് വിതരണ ശൃംഖലയിലെ തടസങ്ങള്‍ മാറിക്കിട്ടുന്നതിനും സുഗമമായ വാണിജ്യത്തിനും സഹായിക്കും. ഇത് ലോകത്തിന് പൊതുവില്‍ ഗുണകരമാകും.

