ദക്ഷിണേഷ്യയിലെ പുത്തന്‍ രാഷ്‌ട്രീയക്രമം; 'അയല്‍ക്കാര്‍ ആദ്യം' എന്ന ഇന്ത്യയുടെ നയത്തെ ഇത് ബാധിക്കുന്നതെങ്ങനെ?
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാല്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതൃമാറ്റങ്ങള്‍ അയല്‍പ്പക്കം ആദ്യം എന്ന ഇന്ത്യയുടെ നയത്തിന് വലിയ വെല്ലുവിളികളും അവസരങ്ങളും ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് അസ്വസ്ഥമായ ആഗോള രാഷ്‌ട്രീയ ഭൂമികയുടെ പശ്ചാത്തലത്തില്‍.

Published : March 9, 2026 at 10:58 AM IST
ന്യൂഡല്‍ഹി: ദക്ഷിണേഷ്യയില്‍ കഴിഞ്ഞ നാല് വര്‍ഷമായി രാഷ്‌ട്രീയ ഉയര്‍ച്ച താഴ്‌ചകളുടെ ഒരു തിരമാല പുതുതലമുറ നേതൃത്വം അധികാരത്തിലെത്തിയതോടെ ഇന്ത്യയുടെ പ്രാദേശിക നയതന്ത്രം ഏറെ ശ്രദ്ധാ കേന്ദ്രമാകുകയാണ്.
പ്രതിഷേധഭൂമികയില്‍ നിന്നാണ് നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്‍റെ അനുര കുമാര ദിസനായകെ ശ്രീലങ്കയില്‍ അധികാരത്തിലെത്തിയത്. അവാമി ലീഗിന്‍റെ ഷെയ്‌ഖ് ഹസീനയെ അധികാര ഭ്രഷ്‌ട ആക്കിയ ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ താരിഖ് റഹ്‌മാന്‍ അധികാരത്തിലെത്തുന്ന രാഷ്‌ട്രീയമാറ്റത്തിന് ബംഗ്ലാദേശും വേദിയായി. നേപ്പാളില്‍ ഒരു യുവജനപ്രക്ഷോഭത്തിന് പിന്നാലെ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടിയില്‍ നിന്ന് ബാലേന്ദ്ര ഷായും പ്രധാനമന്ത്രി പദത്തിലെത്തി. ദക്ഷിണേഷ്യന്‍ രാഷ്‌ട്രീയത്തിലുണ്ടായ സമൂല മാറ്റങ്ങളാണ് ഇതെല്ലാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദക്ഷിണേഷ്യയിലെ ഈ ആനുകാലിക രാഷ്‌ട്രീയമാറ്റങ്ങളെല്ലാം തന്നെ ഒരൊറ്റച്ചരടില്‍ കോര്‍ത്തിണക്കിയതാണ്. ഭരണകൂടത്തോടും സാമ്പത്തിക കെടുകാര്യസ്ഥതയോടുമുള്ള വലിയ പൊതുജന അതൃപ്‌തിയാണ് ഈ മാറ്റങ്ങളിലേക്ക് നയിച്ചത്.
2022ല്‍ ശ്രീലങ്കയിലുണ്ടായ സാമ്പത്തിക അരാജകത്വം അരഗല്യ വിപ്ലവത്തിലേക്ക് നയിച്ചു. ദേശവ്യാപക പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് രാജ്യത്തിന്‍റെ രാഷ്‌ട്രീയഭൂമികയെ പുനര്‍നിര്‍മ്മിച്ചു. അഴിമതി, സാമ്പത്തിക കെടുകാര്യസ്ഥത, ജീവിതനിലവാരത്തിലുണ്ടായ ഇടിവ് തുടങ്ങിയവയോടുള്ള അഗാധമായ പൊതുജന പ്രതിഷേധമാണ് ഈ ജനകീയ പ്രക്ഷോഭങ്ങളെല്ലാം കാട്ടിത്തന്നത്. രാഷ്‌ട്രീയ പതനം ക്രമേണ അനുരകുമാര ദിസനായകെ 2024ല്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദത്തിലേക്ക് നയിച്ചു. രാജ്യത്തിന്‍റെ നേതൃത്വത്തിലുണ്ടായ നാടകീയ മാറ്റമായിരുന്നു ഇത്.
ബംഗ്ലാദേശും സമാനമായ രാഷ്‌ട്രീയ നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത്. തൊഴില്‍ ക്വാട്ടയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിപ്രക്ഷോഭം വലിയ ജനകീയ പ്രക്ഷോഭമായി പരിണമിക്കുകയും ദീര്‍ഘകാലമായി രാജ്യത്ത് അധികാരത്തിലിരുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ 2024 ഓഗസ്റ്റില്‍ പുറത്താക്കുന്നതിലേക്ക് നയിക്കുകയും ചെയ്‌തു. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിലൂടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ താരിഖ് റഹ്‌മാനെ അധികാരത്തിലെത്തിക്കുകയും ചെയ്‌തു. ഒരു പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിന്‍റെ ആഭ്യന്തര വിദേശ നയങ്ങളെ നിര്‍വചിച്ചിരുന്ന ഒരു കാലഘട്ടത്തിന് കൂടിയാണ് ഇതോടെ അന്ത്യമായത്.

ഇപ്പോഴിതാ നേപ്പാളിലും ഒരു രാഷ്‌ട്രീയ മാറ്റം ഉണ്ടായിരിക്കുന്നു. ഇത് ഏറെ ശ്രദ്ധേയമായ ഒരു തലമുറ മാറ്റം കൂടിയാണ്. 2025 സെപ്റ്റംബറില്‍ ആരംഭിച്ച ജെന്‍സികളുടെ നേതൃത്വത്തിലുള്ള ഒരു യുവജനപ്രക്ഷോഭം ഭരണസഖ്യത്തെ താഴെയിറക്കി. ഈ പ്രക്ഷോഭങ്ങള്‍ സംഭാവന ചെയ്‌ത രാഷ്‌ട്രീയക്കാരനായി പരിവര്‍ത്തനം ചെയ്യപ്പെട്ട യുവ എന്‍ജീനിയര്‍ ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കാഠ്‌മണ്ഡുവില്‍ ഒരു പുത്തന്‍ രാഷ്‌ട്രീയ തലമുറ ഉദയം ചെയ്‌തിരിക്കുന്നുവെന്നതിന്‍റെ സൂചനയാണിത്.
ദക്ഷിണേഷ്യയിലെ ഈ മാറ്റങ്ങളെല്ലാം ചില നിര്‍ണായക സൂചനകളാണ് നല്‍കുന്നത്.ദക്ഷിണേഷ്യ ഒരു രാഷ്‌ട്രീയ പരിണാമത്തിലേക്ക് കടന്നിരിക്കുന്നു. സര്‍ക്കാരുകള്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് ഇരയാകുന്നു. നേതൃത്വമാറ്റം സംഭവിച്ച് കൊണ്ടേയിരിക്കുന്നു. .
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങളെല്ലാം തൊട്ടയല്‍രാജ്യങ്ങളുമായി സുസ്ഥിരവും സഹകരണത്തിലധിഷ്‌ഠിതവുമായ നമ്മുടെ 'അയല്‍പ്പക്കമാദ്യം' നയം സുസ്ഥിരമാക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. രാഷ്‌ട്രീയ വിശ്വാസ്യതയിലൂന്നിയാണ് ഇന്ത്യയുടെ ഈ നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടും. പുത്തന്‍നേതൃത്വങ്ങളുടെ ഉദയം ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന നയതന്ത്ര സമവാക്യങ്ങളില്‍ മാറ്റം വരുത്തിയേക്കാം.
ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യ ബംഗ്ലാദേശുമായി നല്ല ബന്ധത്തിലായിരുന്നു. സുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഏറെ സഹകരണം ഉണ്ടായിരുന്നു. ധാക്കയില്‍ പുതുനേതൃത്വം വന്നതോടെ ഇതില്‍ ചില അസ്ഥിരതകള്‍ ഉടലെടുത്തു. പ്രത്യേകിച്ച് ആഭ്യന്തര രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരിന്‍റെ വിദേശ നയ മുന്‍ഗണനകളില്‍ ചില പൊളിച്ചെഴുത്തലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ശ്രീലങ്ക സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോയഘട്ടത്തില്‍ ഇന്ത്യ താങ്ങായി എത്തിയിരുന്നു. മാനുഷിക-സാമ്പത്തിക സഹായങ്ങള്‍ ഇന്ത്യ നല്‍കി. ദിസനായകെ അധികാരമേറ്റെടുത്തിന് തൊട്ടുപിന്നാലെ അദ്ദേഹം സന്ദര്‍ശിച്ച ആദ്യ വിദേശരാജ്യമെന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. 2025ല്‍ രാജ്യം ദ്വിത്വ ചുഴലിക്കാറ്റിന്‍രെ ആഘാതത്തിലമര്‍ന്നപ്പോഴും ഇന്ത്യ കരുണാകരങ്ങളുമായി എത്തി.
നേപ്പാളിനാകട്ടെ ഇന്ത്യയുമായി സങ്കീര്‍ണമായ ബന്ധമാണ്. ഭൂമിശാസ്‌ത്രം, വാണിജ്യ ആശ്രയത്വം, കാലാകാലങ്ങളിലായി ഉണ്ടാകുന്ന രാഷ്‌ട്രീയ സംഘര്‍ഷം തുടങ്ങിയവയാണ് ഇത് പരുവപ്പെടുത്തിയിട്ടുള്ളത്. പുതുതലമുറ നേതാക്കള്‍ ഇനി രാജ്യത്തിന്‍റെ വിദേശനയം എങ്ങനെ വേണമെന്ന് നിശ്ചയിക്കും.
ദക്ഷിണേഷ്യയില്‍ ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന സ്വാധീനം ഇന്ത്യയ്ക്ക് തന്ത്രപരമായ ആശങ്കകള്‍ സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അര്‍ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെയുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയുമെല്ലാം.
രാഷ്‌ട്രീയ മാറ്റങ്ങള്‍ മക്കപ്പോഴും വൈദേശിക ശക്തികള്‍ക്ക് പുതിയ സര്‍ക്കാരുകളുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കാന്‍ സഹായകമാകും. ചൈന ഇത്തരത്തില്‍ അവസരം വിനിയോഗിക്കാനാണ് നീക്കം നടത്തുന്നത്. സാമ്പത്തിക തന്ത്രപരമായ ബന്ധങ്ങളിലൂടെ.
അത് കൊണ്ട് തന്നെ മേഖലയിലെ വിശ്വസ്‌തനായ പങ്കാളിയായി തുടരുക എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇതിന് കേവലം നയതന്ത്ര ഇടപെടലുകള്‍ മാത്രം പോരാ. ഇതിന് പുറമെ കൃത്യസമയത്തുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും നിക്ഷേപവും പരസ്‌പര ബന്ധവും അയല്‍ സമ്പദ്ഘടനകള്‍ക്ക് ഗുണകരമാകും.
പശ്ചിമേഷ്യയിലെ യുദ്ധമാണ് ദക്ഷിണേഷ്യയിലെ പുത്തന്‍ സര്‍ക്കാരുകളുടെ ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പ് വേളയില്‍ ശ്രീലങ്കയോ ബംഗ്ലാദേശോ നേപ്പാളോ ഇത്തരമൊരു സ്ഥിതിവിശേഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ അമിത് ദാസ് ഗുപ്‌ത പറയുന്നു. കാഠ്‌മണ്ഡുവില്‍ സാര്‍ക്കിന്‍റെ സാമ്പത്തി വാണിജ്യ മേധാവിയും സെക്രട്ടറി ജനറലിന്‍റെ സ്‌പെഷ്യല്‍ അസിസ്റ്റന്‍റ് മേധാവിയുമായി വര്‍ത്തിച്ചിരുന്ന വ്യക്തിയാണ് അമിത് ദാസ്. ആഗോള അസ്വസ്ഥതയുടെ കാലത്ത് ഭരണം അത്ര സുഗമമാകില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
പശ്ചിമേഷ്യ എന്നത് ദക്ഷിണേഷ്യയുടെ ഏറ്റവും വലിയ പണംവരുന്ന വഴിയാണ്. ദക്ഷിണേഷ്യയില്‍ നിന്നുള്ള തൊഴിലാളികള്‍ മടങ്ങിത്തുടങ്ങിയിരിക്കുന്നു. എണ്ണ വില ആകാശവും കടന്ന് കുതിക്കുകയാണ്. ഊര്‍ജ്ജമില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങള്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ വച്ച വാഗ്‌ദാനം. എന്നാലിപ്പോഴിവര്‍ വളരെ ബുദ്ധിമുട്ടിലൂടെ കടന്ന് പോകുകയാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളോട് തനിക്ക് അങ്ങേയറ്റം സഹതാപം തോന്നുന്നുവെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ദക്ഷിണേഷ്യയിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ എങ്ങനെ നേരിടാമെന്ന് തീരുമാനിക്കണമെന്നും ഇന്ത്യയുടെ അയല്‍പ്പക്കമാദ്യം നയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. ചില സമ്പദ്ഘടനകള്‍ അതീവ ദുര്‍ബലമാണ്. ഇത്തരക്കാര്‍ക്ക് കൂടുതല്‍ കൈത്താങ്ങ് നല്‍കേണ്ടതുണ്ട്.
അയല്‍പ്പക്കമാദ്യം നയത്തില്‍ ഇന്ത്യ ആരിലും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ദാസ് ഗുപ്‌ത പറഞ്ഞു. നമ്മളും വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ വിദേശനയത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം നമ്മുടെ പരിമിതികളും നമ്മള്‍ തിരിച്ചറിയണം. ഇന്ത്യയുടെ അയല്‍രാജ്യങ്ങില്‍ ധാരാളം ഊര്‍ജ്ജ്വലരായ യുവാക്കളുണ്ടെന്ന് നേപ്പാളിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി രഞ്ജിത് റായ് പറഞ്ഞു. വിദേശനയത്തിന്‍റെ അടിസ്ഥാനം യുവാക്കളാകണം. ഇവര്‍ക്ക് സമ്പദ്ഘടയുടെ കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്.
ദക്ഷിണേഷ്യ രാഷ്‌ട്രീയ മാറ്റത്തിന്‍റെ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് മേഖലുടെ തന്ത്രപരമായ ഭൂമികയെ പുനര്‍ നിര്‍വചിക്കും. കൊളംബോയിലും ധാക്കയിലും കാഠ്‌മണ്ഡുവിലും നേതാക്കള്‍ മാറിയത് ഇന്ത്യയുടെ തന്ത്രപരമായ നൈപുണ്യത്തെ പരീക്ഷിക്കുന്നു. ആഗോളരാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് കൊണ്ട് തന്നെ സാമ്പത്തിക വികസന ആനുകൂല്യങ്ങല്‍ അയല്‍ രാജ്യങ്ങള്‍ക്ക് കൂടി പങ്കിട്ടാല്‍ മാത്രമേ നമ്മുടെ 'അയല്‍പ്പക്കമാദ്യം' എന്ന വിദേശനയം വിജയകരമാകൂ.

