ഒരു ഞണ്ടിന് ഇത്രയും വിലയോ? പച്ചക്കാലൻ ഞണ്ട് കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ഷിബിൻ
ഞണ്ട് കൃഷിയിലെ ലാഭം കേട്ടാൽ ആരും അത്ഭുതപ്പെടും. വെറും 500 രൂപയ്ക്ക് വാങ്ങുന്ന ഒരു ഞണ്ട് വിത്ത് പൂർണ്ണ വളർച്ചയെത്തുമ്പോൾ വിപണിയിൽ 2000 മുതൽ 4000 രൂപ വരെയാണ് കർഷകന് നേടിക്കൊടുക്കുന്നത്

Published : June 16, 2026 at 3:45 PM IST
സന്ദീപ് ബാലകൃഷ്‌ണൻ
കാസർകോട്: കാഴ്‌ചയിൽ വലിയ ഇറുക്കൻ കാലുകളുമായി ഭീകരനാണെങ്കിലും, നല്ല തേങ്ങ അരച്ചു വച്ചോ മുളകിട്ട് വറുത്തോ മുന്നിലെത്തിയാൽ ഒരു പിടി പിടിക്കാൻ ആരുമൊന്നു കൊതിച്ചു പോകും! എന്നാൽ കറിവച്ചു കഴിക്കാൻ മാത്രമല്ല, വിദേശ വിപണിയിൽ പൊന്നും വിലയുള്ള ഒരു ഒന്നാതരം ബിസിനസ് കൂടിയാണ് ഞണ്ട് കൃഷി എന്ന് തെളിയിക്കുകയാണ് കാസർകോട് സ്വദേശിയായ യുവ കർഷകൻ ഷിബിൻ.
ഞണ്ട് കൃഷിയിലെ ലാഭം കേട്ടാൽ ആരും അത്ഭുതപ്പെടും. വെറും 500 രൂപയ്ക്ക് വാങ്ങുന്ന ഒരു ഞണ്ട് വിത്ത് പൂർണ്ണ വളർച്ചയെത്തുമ്പോൾ വിപണിയിൽ 2000 മുതൽ 4000 രൂപ വരെയാണ് കർഷകന് നേടിക്കൊടുക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഈ പച്ചക്കാലൻ ഞണ്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പ്രതിദിനം മൂന്ന് മണിക്കൂർ മാത്രം മാറ്റിവയ്ക്കാനുണ്ടെങ്കിൽ ആർക്കും മികച്ച വരുമാനമാർഗമാക്കാവുന്ന ഒന്നാണ് ഞണ്ട് കൃഷിയെന്ന് ഈ രംഗത്ത് തൻ്റേതായ മുദ്രപതിപ്പിച്ച ഷിബിൻ സാക്ഷ്യപ്പെടുത്തുന്നു.
കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് ഷിബിൻ ഈ കൃഷിയിലേക്ക് തിരിയുന്നത്. വെറും 10 ഞണ്ടുകളുമായി പഴങ്ങൾ വരുന്ന പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു തുടക്കം. എന്നാൽ വളർന്നു വലുതായപ്പോൾ ഞണ്ടുകൾ തങ്ങളുടെ ശക്തമായ ഇറുക്കൻ കാലുകൾ കൊണ്ട് ഈ പ്ലാസ്റ്റിക് ബോക്സുകൾ മുറിച്ചു കടക്കാൻ തുടങ്ങി. ഇതോടെ ഷിബിൻ കൃഷിരീതി പരിഷ്‌കരിച്ചു. ഇപ്പോൾ ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിൽ നിന്നും പ്രത്യേകം കട്ടിയുള്ള ബോക്സുകൾ എത്തിച്ചാണ് കൃഷി ചെയ്യുന്നത്.

ഒക്ടോബർ മുതൽ ജൂൺ വരെ
മഴ ഇല്ലാത്ത സമയത്ത് ഞണ്ട് കൃഷി ചെയ്യുന്നതാണ് ഉചിതമെന്ന് ഷിബിൻ പറയുന്നു. ഒക്ടോബർ മാസത്തിൽ വിത്ത് നിക്ഷേപിച്ചാൽ ജൂൺ മാസം പൂർണമായും വിളവെടുക്കുന്ന രീതിയാണ് ആണ് ഞണ്ട് കൃഷിയുടേത്. ഹൈദരാബാദിൽ നിന്നും എത്തിക്കുന്ന ഒരു ബോക്‌സിന് 400 മുതൽ 600 വരെയാണ് വില. ഒരു ബോക്‌സിൽ ഒരു വിത്ത് മാത്രമേ നിക്ഷേപിക്കുകയുള്ളു. ലവണാംശം ഉണ്ടെങ്കിൽ മാത്രമേ നല്ല വിളവ് ലഭിക്കുള്ളു. മഴ പെയ്‌ത് ലവണാംശം കുറഞ്ഞ് പോയാൽ ഞണ്ട് നശിച്ച് പോകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ നിന്നുമാണ് ആദ്യം വിത്തുകൾ ശേഖരിച്ചത്. ഇപ്പോൾ മംഗലാപുരം മുതൽ കോഴിക്കോട് വരെയുള്ള ഏജൻ്റുമാരിൽ നിന്നും മത്സ്യ തൊഴിലാളികളിൽ നിന്നും വിത്തുകൾ ശേഖരിക്കുന്നു. ഏജൻ്റുമാർ വഴിയാണ് പ്രധാനമായും വിപണി കണ്ടെത്തുന്നത്.

പ്രാദേശികമായി ഇതിന് വിൽപന കുറവാണ്. നമ്മുടെ നാട്ടിൽ ഫൈവ് സ്‌റ്റാർ ഹോട്ടലിൽ മാത്രമാകും ഇതിൻ്റെ വിഭവങ്ങൾ ലഭിക്കുക. മിക്കവാറും വിദേശ രാജ്യങ്ങളിലാണ് ഇതിൻ്റെ വിപണി. ഔഷധ ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനെ കുറിച്ച് കൃത്യമായ പഠനം ഒന്നും താൻ നടത്തിയിട്ടില്ലെന്നും ഷിബിൻ പറഞ്ഞു.
"തികച്ചും ലാഭകരമാണ് ഞണ്ട് കൃഷി. ഒരു ദിവസം മൂന്ന് മണിക്കൂർ ചെലവിടാൻ കഴിഞ്ഞാൽ മികച്ച വരുമാനം ഉണ്ടാക്കാം. നല്ലതരം ഞണ്ടിന്‍ കുഞ്ഞുങ്ങളെ കിട്ടാനില്ലാത്തതും ഉള്ളതിന് വൻവില നൽകേണ്ടിവരുന്നതും കർഷകർ നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്" ഷിബിൻ പറഞ്ഞു.
തീറ്റയായി മത്സ്യങ്ങളും കോഴിമാലിന്യങ്ങളും

മത്സ്യങ്ങളും കോഴിമാലിന്യങ്ങളും ഞണ്ടുകള്‍ക്ക് തീറ്റയായി നല്‍കിവരുന്നു. വളര്‍ച്ചയുടെ ഇടവേളകളില്‍ തോടു പൊഴിച്ചുകൊണ്ടിരിക്കുന്ന ശല്‍ക്ക ജീവിയായ ഞണ്ടിന് ശരിക്കുള്ള തീറ്റ കിട്ടിക്കഴിഞ്ഞാല്‍ ഓരോ തവണ തോടു പൊഴിക്കുമ്പോഴും വലുപ്പം ഇരട്ടിച്ചുകൊണ്ടിരിക്കും. കൃത്യമായി ഭക്ഷണക്രമം പാലിക്കണം. ഷിബിൻ മിക്കവാറും മത്സ്യങ്ങൾ തന്നെയാണ് നൽകുന്നത്.
മനുഷ്യ എല്ലുകളുടെ വളർച്ച
പച്ചക്കാലൻ ഞണ്ടിന് നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതായാണ് പറയപ്പെടുന്നത്. 2018 ൽ കോഴിക്കോട്ടെ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിലെ ഒരു ഡോക്‌ടർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അൽപം പ്രായമായ ഒരാളെ അപകടത്തിൽപ്പെട്ട് വലത് കണങ്കാലിലെ എല്ലുകൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയകൊണ്ടുപോലും നേരെയാക്കാന്‍ സാധിക്കാത്ത കാലിന് പ്ലാസ്‌റ്ററിട്ട് അയാളെ വീട്ടിലേക്ക് വിട്ടു. രണ്ടുമാസം കഴിഞ്ഞ് അയാളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ അമ്പരന്നു. മധ്യവയസ് പിന്നിട്ട അയാളുടെ പൊടിഞ്ഞ എല്ലുകളെല്ലാം യോജിച്ചിരിക്കുന്നു. അയാളുടെ ഭക്ഷണക്രമങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്‌ടര്‍മാര്‍ക്ക് അദ്ഭുതം ഇരട്ടിച്ചു.

പുഴയുടെ സമീപത്ത് താമസിക്കുന്ന അയാള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തൻ്റെ ആഹാരത്തില്‍ നല്ല മൂത്ത പച്ചക്കാലന്‍ ഞണ്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അതാണ് പൊട്ടിപ്പോയ ഞണ്ടിൻ്റെ കാല് വളരും പോലെ പെട്ടെന്നുതന്നെ അയാളുടെ കാലും യോജിച്ചത്. ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകളും അന്ന് പുറത്ത് വന്നിരുന്നു. പച്ചക്കാലൻ കഴിക്കുന്നവര്‍ക്ക് എല്ലിന് ഉറപ്പ് നൽകുന്നു എന്നാണു പറയപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഇത് ഒരാളുടെ അനുഭവം മാത്രമാണ്. അലർജി മറ്റ് രോഗങ്ങൾ ഉള്ളവർ ആരോഗ്യ വിദഗ്‌ധരുടെയോ മറ്റും ശുപാർശ പ്രകാരം മാത്രം കഴിക്കുക).
നല്ല വിത്തിറക്കാം
അത്യാവശ്യം വലിയ മികച്ച വിത്തുകളാണ് ഈ കൃഷിക്ക് നല്ലത്. നല്ല ആരോഗ്യമുള്ള ഞണ്ടിന്‍ കുഞ്ഞുങ്ങളെയാണ് വിത്തായി തിരഞ്ഞെടുക്കേണ്ടത്. ഞണ്ടുകളില്‍ പടം പൊഴിച്ച് പഞ്ഞി ഞണ്ടായിരിക്കുന്നവയെ കൊഴുപ്പിക്കാന്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. നാട്ടിലെ പുഴയില്‍ നിന്ന് ശേഖരിച്ച് സ്വകാര്യ ഏജന്‍സികള്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന ഞണ്ടിന്‍ കുഞ്ഞുങ്ങളെയും ജി.എല്‍.ഗ്രേഡ് ഞണ്ടിന്‍ കുഞ്ഞുങ്ങളെയുമാണ് വിത്തായി ഉപയോഗിക്കുന്നത്.

ഒരു തള്ള ഞണ്ട് മുട്ടയിടുമ്പോള്‍ ഏകദേശം നാലു ലക്ഷത്തോളം കുഞ്ഞുങ്ങളുണ്ടാകും. എന്നാല്‍ അതില്‍ വളരെ ചെറിയ ഒരംശം മാത്രമേ നിലനില്‍ക്കൂ. വെള്ളത്തിലെ ഉപ്പിൻ്റെ അളവ്, പി.എച്ച്. മൂല്യം വെള്ളത്തിൻ്റെയും അന്തരീക്ഷത്തിൻ്റെയും താപനില എന്നിവയെല്ലാം ഇതിൻ്റെ നിലനില്‍പ്പിനെ സ്വാധീനിക്കുന്നു.
Also Read: കാറ് വേണ്ട, ഓട്ടോയില്‍ വയനാടൻ കാറ്റേറ്റ് ഒരു വിദേശിപ്പട, ഇന്ത്യയെ അടുത്തറിയാൻ ‘ടുക്ക് ടുക്ക്' യാത്ര

