നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ പദ്ധതി; വെനിസ്വേല സന്ദർശിച്ച് യുഎസ് പ്രതിനിധികൾ
കാരക്കാസിൽ യുഎസ് സൈനിക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഭരണകൂട പ്രതിനിധികൾ വെനിസ്വേല സന്ദർശിച്ചത്.

Published : January 10, 2026 at 12:01 PM IST
കാരക്കാസ്: രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് വെനിസ്വേലയും അമേരിക്കയും. വെനിസ്വേലയിലെ വ്യോമാക്രമണത്തിന് ശേഷം ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധി സംഘം നടത്തിയ സന്ദർശനത്തിൻ്റെ പിന്നാലെയാണ് നിർണായക വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസമാണ് വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ യുഎസ് സൈനിക ആക്രമണം നടത്തിയതും മയക്കുമരുന്ന് ഭീകരത ആരോപിച്ച് വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്. ഇതിന് പിന്നാലെയാണ് യുഎസ് പ്രതിനിധികൾ വെനിസ്വേല സന്ദർശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘമാണ് പോയതെന്ന് വിദേശകാര്യ വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, വെനിസ്വേലൻ സർക്കാർ അമേരിക്കയിലേയ്‌ക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, അത്തരമൊരു പ്രതിനിധി സംഘം യുഎസിലേക്ക് പോകുന്നതിനുമുമ്പ് ട്രഷറി വകുപ്പ് നിലവിലുള്ള ഉപരോധങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ പ്രതികരണവുമായി വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് രംഗത്ത് എത്തി.
പ്രതികരിച്ച് വെനിസ്വേല ഇടക്കാല പ്രസിഡൻ്റ്
ഇരു രാജ്യങ്ങളിലും നയതന്ത്ര ദൗത്യങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, അമേരിക്കയുമായി പുതിയ സഹകരണം ആരംഭിക്കാൻ തീരുമാനിച്ചതായി വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റിൻ്റെ സർക്കാർ അറിയിച്ചു. കൂടാതെ ബ്രസീൽ, കൊളംബിയ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്റുമാരുമായുള്ള സംഭാഷണത്തിനിടെ, വെനിസ്വേലയ്‌ക്കെതിരായ വാഷിംഗ്‌ടണിൻ്റെ നടപടികളെ ഗുരുതരവും നിയമവിരുദ്ധവുമായ ആക്രമണമായി റോഡ്രിഗസ് അപലപിച്ചു.
വെനിസ്വേലയെ പ്രതിരോധിക്കുന്നതിനും പ്രസിഡൻ്റ് മഡുറോയെയും ഭാര്യയെയും തിരികെ കൊണ്ടുവരുന്നതിനുമുള്ള ഏറ്റവും നല്ല സമീപനമായാണ് ട്രംപുമായുള്ള നയതന്ത്രത്തെ അവർ വിശേഷിപ്പിച്ചത്. 'നമ്മൾ നേരിട്ട് കൂടിക്കാഴ്‌ച നടത്തും. വെനിസ്വേലയുടെ സമാധാനം, സ്ഥിരത, സ്വാതന്ത്ര്യം, പരമാധികാരം എന്നിവ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഡെൽസി റോഡ്രിഗസ് പറഞ്ഞു'. അതേസമയം യുഎസ് എംബസിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.
ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന് ട്രംപ്
വെനിസ്വേലയ്‌ക്ക് പിന്നാലെ ഗ്രീന്‍ലാൻഡ് സ്വന്തമാക്കാനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ആർട്ടിക്ക് പ്രദേശമായ ഗ്രീന്‍ലാന്‍ഡ് ബലപ്രയോഗം നടത്തി പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിർദേശം നല്‍കി ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാൻഡിന് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും യുഎസ് അത് ചെയ്യുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. മെക്‌സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും ട്രംപിൻ്റെ പട്ടികയിലുണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലൻഡാണ്. അതിനാൽ തന്നെ യൂറോപ്യൻ രാജ്യങ്ങളെല്ലാം നിലവിൽ ട്രംപിൻ്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.
Also Read: 'ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് തടയിടാനായി'; 70ാം തവണയും അവകാശവാദവുമായി ട്രംപ്

