വെനസ്വേലയിൽ ആക്രമണം:'മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി, നാടുകടത്തിയെന്ന്' ട്രംപ്
വെനസ്വേലയിൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിയെയും ബന്ദികളാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്.

Published : January 3, 2026 at 4:33 PM IST
കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വെനസ്വേലയിൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും പിടികൂടിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും ഇടയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരവേയാണ് യുഎസിന്‍റെ ആക്രമണം. ഇരുവരെയും രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
നിക്കോളാസ് മഡുറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രദേശത്തെ സൈനിക താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലെ വസതിയിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന് വാർത്ത സമ്മേളനം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവച്ചത്. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴ് സ്ഫോടനങ്ങളാണ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാരക്കാസിന് പുറമെ മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, കാരക്കാസിൽ പൊട്ടിത്തെറികൾക്ക് തൊട്ട് മുമ്പായി അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ യുഎസ് വിമാനങ്ങളെ വെനസ്വേലയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരീബിയൻ മേഖലയിൽ ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് അമേരിക്കൻ സൈന്യം വെനസ്വേലയുടെ എട്ട് ബോട്ടുകൾ തകർത്തിരുന്നു.
ആക്രമണത്തെ അപലപിച്ച് രാജ്യങ്ങൾ:
വെനസ്വേലയ്‌ക്കെതിരെ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാൻ. തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്ഫോടനങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് കാരക്കാസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഇറാൻ എത്തിയത്. വെനസ്വേലയുടെ പരമാധികാരത്തിൻ്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. റഷ്യയും മറ്റ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തി.
അടിയന്തര ഐക്യരാഷ്ട്രസഭ യോഗം വിളിക്കുകയും വെനസ്വേല അതിർത്തിയിൽ സൈന്യത്തെ വിന്യസിപ്പിക്കാൻ ആവശ്യപ്പെട്ട് കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോ. നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും പിടികൂടിയതിൽ പ്രതികരണവുമായി സ്‌പെയിൻ രംഗത്ത് എത്തിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനും സംയമനം പാലിക്കാനും സ്പെയിൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്‌തു. കൂടാതെ ആവശ്യമെങ്കിൽ സമാധാന ചർച്ചയ്‌ക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും സ്‌പെയിൻ അറിയിച്ചു.
ട്രംപ് vs മഡുറോ:
വെനസ്വേലയിലെ സോഷ്യലിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ യുഎസ് ആരംഭിച്ചിട്ട് കാലം ഏറെയായി. കഴിഞ്ഞ മാസമാണ് വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്‌ക്ക് അന്ത്യശാസനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയത്. പിന്നാലെ അമേരിക്കൻ സൈന്യം വെനസ്വേലയുടെ എട്ടുബോട്ടുകൾ തകർത്തിരുന്നു. വീണ്ടുമൊരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ട്രംപും സൈന്യവും.
ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന നിക്കോളാസ് മഡുറോയെയാണ്. യുഎസിലേയ്‌ക്ക് ലഹരി മരുന്ന് കടത്തുവെന്ന് ആരോപിച്ചാണ് ഡൊണാൾഡ് ട്രംപ് മഡുറോയ്‌ക്ക് എതിരെ വരുന്നത്. ഏകദേശം മൂന്ന് കോടിയോളം ജനങ്ങള്‍ പാർക്കുന്ന രാജ്യം. ലോകത്തിൽ ഏറ്റവുമധികം എണ്ണ സ്രോതസുള്ള രാജ്യം കൂടിയാണിത്. ശത്രുത പുലർത്തുമ്പോഴും എണ്ണ വ്യാപാരം ശക്തമായിരുന്നു. 1998ൽ സോഷ്യലിസ്‌റ്റ് നേതാവ് ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ വെനസ്വേലയുടെ തകരാൻ തുടങ്ങി. ഷാവെസിൻ്റെ മരണത്തിന് ശേഷമാണ് മഡുറോ ആദ്യമായി പ്രസിഡൻ്റായി എത്തുന്നത്. പിന്നീട് അങ്ങോട്ട് മോശം ദിനങ്ങളായിരുന്നു വെനസ്വേലയ്‌ക്ക്. മഡുറോയെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയായിരുന്നു.
ആരാണ് നിക്കോളാസ് മഡുറോ: 1980കളിൽ കാരക്കാസ് മെട്രോ ബസ് ഡ്രൈവറായിരുന്ന മഡുറോ, ട്രേഡ് യൂണിയൻ നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹ്യൂഗോ ഷാവേസിൻ്റെ വിശ്വസ്‌തനായിരുന്നു മഡുറോ. നിരവധി മേഖലകളിൽ അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2013ൽ അദ്ദേഹത്തിൻ്റെ മരണശേഷം ഇടക്കാല പ്രസിഡൻ്റ് സ്ഥാനം മഡുറോ ഏറ്റെടുത്തു. പിന്നീട് അങ്ങോട്ട് പല വഴികളുടെയും അദ്ദേഹം ആ സ്ഥാനം കൈകലാക്കി. പ്രതിഷേധങ്ങൾക്കും മറ്റും മഡുറോയെ തോൽപ്പിക്കാൻ സാധിച്ചില്ല. 2018ൽ രണ്ടാം തവണയും മഡുറോ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതിഷേധത്തിൻ്റെ തീവ്രത കൂടി.
അതോടെ യുഎസ് അദ്ദേഹത്തെ വെനസ്വേലയുടെ നിയമാനുസൃത പ്രസിഡൻ്റായി അംഗീകരിക്കുന്നത് നിർത്തി. 2020 മാർച്ചിൽ മഡുറോയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ നാർക്കോ ടെററിസം കുറ്റത്തിന് അമേരിക്ക കുറ്റപത്രം സമർപ്പിച്ചു. അതിനിടയിൽ പല പ്രതിഷേധങ്ങളും മറ്റും മഡുറോയ്‌ക്കെതിരെ ഉയർന്ന് വന്നിരുന്നു. അന്താരാഷ്ട്രതലത്തിലും രാജ്യത്തിനകത്തുമുള്ള പ്രതിഷേധങ്ങൾ വകവയ്‌ക്കാതെയാണ് 2024ൽ മഡുറോ വെനസ്വേലയുടെ പ്രസിഡൻ്റായി മൂന്നാമതും അധികാരമേൽക്കുന്നത്. മഡുറോയുടെ പ്രസിഡൻ്റ് സ്ഥാനത്തെ ട്രംപ് ഭരണകൂടം ശക്തമായി എതിർത്തിരുന്നു.
ലക്ഷ്യം നടക്കുമോ: മഡുറോയെ ഏത് വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യമാണ് ഡൊണാൾഡ് ട്രംപിന് മുമ്പിലുള്ളത്. വെനസ്വേലയിലെ തലസ്ഥാനമായ കാരക്കാസിലെ ഭരണമാറ്റവും മറ്റുമാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്. 2025ൻ്റെ തുടക്കത്തിൽ തന്നെ ട്രംപ് വെനസ്വേലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഊർജ കമ്പനികൾക്കുള്ള ലൈസൻസുകൾ നിർത്തലാക്കുകയും അധിക താരിഫ് ഏർപ്പെടുത്തുകയും ചെയ്‌തു.
കുറച്ച് മാസങ്ങൾ മുമ്പ് വരെ ഇരു രാജ്യങ്ങളും ശാന്തമായിരുന്നു. എന്നാൽ ട്രംപ് രാജ്യത്തിനുള്ളിൽ രഹസ്യ സിഐഎ നിയമിക്കുകയും മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധം ആരോപിച്ച് കപ്പലുകൾക്കെതിരേ നാവിക ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തത്. ഇതിനിടെയാണ് ട്രംപും മഡുറോയും ഫോണിൽ സംസാരിച്ചത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.
ഫോണ്‍ സംഭാഷണത്തിൻ്റെ വിശദ വിവരങ്ങൾ പുറത്ത് വിടാൻ യുഎസ്, വെനസ്വേല രാജ്യങ്ങളും തയാറായിട്ടില്ല. ഇതിനു ശേഷം മഡുറോയുമായി ട്രംപ് ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് വിവരം. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായി അടച്ചെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തിന് ശേഷം ട്രംപുമായുള്ള സംസാരത്തിന് മഡുറോ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു.
Also Read: പ്രതിഷേധക്കാരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്; മറുപടിയുമായി ഇറാൻ

