വെനസ്വേലയുടെ എണ്ണപ്പാടത്ത് കണ്ണുവച്ച് അമേരിക്ക, എണ്ണ മറ്റ് രാജ്യങ്ങൾക്ക് വിൽക്കുമെന്ന് ട്രംപിന്‍റെ പ്രഖ്യാപനം
വെനസ്വേയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ട്രംപിൻ്റെ പ്രഖ്യാപനം. 303 ശതകോടി ബാരൽ ക്രൂഡ് ഓയിലിൻ്റെ നിക്ഷേപമാണ് വെനസ്വേലയിലുള്ളത്. ഇതാകാം അമേരിക്കയുടെ ലക്ഷ്യമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Published : January 4, 2026 at 10:11 AM IST
കാരക്കാസ്: അമേരിക്ക നടത്തിയ അതിനാടകീയ സൈനിക നീക്കത്തിന് ശേഷം വെനസ്വേലയിലെ എണ്ണ ശേഖരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിൻ്റെ നിയന്ത്രണം താത്കാലികമായി അമേരിക്ക ഏറ്റെടുക്കുമെന്ന അറിയിപ്പിന് പിന്നാലെയാണ് നിർണായകമായ പ്രസ്‌താവന.
വെനസ്വേയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിൻ്റെ പ്രഖ്യാപനം. "അമേരിക്കയിലെ വൻകിട എണ്ണ കമ്പനികൾ ഇനി വെനസ്വേലയിലെത്തും. ലോകത്ത് ഏറ്റവും അധികം എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അമേരിക്കൻ കമ്പനികൾ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങും. തകർച്ചയിലായ എണ്ണ വിതരണ മേഖലയെ പുനഃസൃഷ്‌ടിക്കും" ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെനസ്വേലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഭരണകൂടം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്‌ച (ഡിസംബർ 03) രാത്രിയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക കനത്ത സൈനിക ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ലാണ് മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം) ഗൂഢാലോചന കുറ്റം ചുമത്തി മഡുറോയേയും മറ്റ് വെനിസ്വേലൻ ഉദ്യോഗസ്ഥരെയും അമേരിക്ക കുറ്റക്കാരാക്കിയത്. എന്നാൽ ഇത്തവണ മയക്കുമരുന്ന് കടത്ത് കൂടാതെ ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌തെന്നും നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അമേരിക്ക ഇരുവരെയും ബന്ദികളാക്കിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷപം
ലോകത്ത് ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ലോകത്തെ എണ്ണ കയറ്റുമതി രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിൻ്റെ സ്ഥാപക അംഗവുമാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യം. 303 ശതകോടി ബാരൽ ക്രൂഡ് ഓയിലിൻ്റെ നിക്ഷേപമാണ് വെനസ്വേലയിലുള്ളത്.
ഇത് ലോകത്തെ ആകെയുള്ള എണ്ണ നിക്ഷേപത്തിൻ്റെ 17 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കൈക്കലാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഷെവ്‌റോൺ എന്ന അമേരിക്കൻ കമ്പനിയാണ് നിലവിൽ വെനസ്വേലയിൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
'ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്' എന്നാണ് വെനസ്വേലയെ അട്ടിമറിക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടിയുടെ പേര്. ആക്രമണത്തിനായി നാല് മാസമായി പ്രത്യേക പരിശീലനത്തിലായിരുന്നു അമേരിക്കൻ സൈന്യം. 15,000 ഓളം സൈനിക ഉദ്യോഗസ്ഥരും നിരവധി യുദ്ധ കപ്പലുകളുമടക്കമാണ് വെനസ്വേലയെ ആക്രമിക്കാനായി അമേരിക്ക സജ്ജമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

