സ്വന്തം കുടുംബാംഗങ്ങളായ ആറ് പേരെ വെടിവച്ച് കൊന്ന് യുവാവ്; അമേരിക്കയെ നടുക്കി കൂട്ടക്കൊല
പ്രതിയുടെ അച്ഛൻ, സഹോദരൻ, അമ്മാവൻ, ഏഴ് വയസുള്ള ബന്ധു, ഒരു പാസ്‌റ്റർ, അദ്ദേഹത്തിൻ്റെ സഹോദരൻ എന്നിവരാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.

Published : January 11, 2026 at 8:57 AM IST
വാഷിങ്‌ടണ്‍: സൗത്ത് അമേരിക്കയിലെ മിസിസിപ്പിയില്‍ നടന്ന വെടിവയ്പ്പില്‍ ഏഴ് വയസുകാരി ഉൾപ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളായാണ് വെടിവയ്‌പ്പുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നിരുന്നാലും കേസിൻ്റെ വിശദാംശങ്ങളും മറ്റും പുറത്ത് വിട്ടട്ടില്ല.
വെള്ളിയാഴ്‌ച (ജനുവരി 09) ആയിരുന്നു സംഭവം. ഡാരിക്ക എം മൂറ് എന്ന 24 വയസുകാരനാണ് ഇതിന് പിന്നിൽ. ഇയാളെ സീഡാർബ്ലഫിലെ പൊലീസ് അതിസഹസികമായി പിടികൂടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, പ്രതിയുമായി ബന്ധമുള്ളവരോ അദ്ദേഹത്തിന് പരിചയമുള്ളവരോ ആണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ അച്ഛൻ, സഹോദരൻ, അമ്മാവൻ, ഏഴ് വയസുള്ള ബന്ധു, ഒരു പാസ്‌റ്റർ, അദ്ദേഹത്തിൻ്റെ സഹോദരൻ എന്നിവരാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കൂട്ടക്കൊലയുടെ പിന്നിലെ കാരണം വ്യക്തമല്ല. പ്രതിക്കെതിരെ കൊലപാതാക കുറ്റത്തിന് കേസ് എടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതി ക്ലേ കൗണ്ടിലെ ജയിലിൽ തടവിലാണ്. വധശിക്ഷയ്ക്ക് വിധേയനാകുമെന്ന് ജില്ലാ അറ്റോർണി സ്കോട്ട് കൊളം പറഞ്ഞു. രാജ്യത്തെ നിയമപ്രകാരം പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിവയ്പ്പ് നടത്തിയ ഏക വ്യക്തി ഡാരിക്ക എം മൂർ ആണെന്നാണ് തെളിവുകളും സാക്ഷികളും സൂചിപ്പിക്കുന്നത്. മറ്റ് പരിക്കുകൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയാണ്. എന്തിനാണ് സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ലെങ്കിലും അത് കണ്ടെത്തുമെന്ന് ക്ലേ കൗണ്ടി ഷെരീഫ് എഡ്ഡി സ്കോട്ട് പറഞ്ഞു.
സംഭവം ഇങ്ങനെ..
ജാക്‌സണിൻ്റെ വടക്കുകിഴക്കൻ ഗ്രാമപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. ആദ്യം ക്ലേ കൗണ്ടിയിലെ വീട്ടില്‍ വച്ച് പ്രതി തൻ്റെ പിതാവിനെയും സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പ്രതി സഹോദരൻ്റെ കാർ ഓടിച്ച് കുറച്ച് അകലെയുള്ള ബന്ധുവീട്ടിലേയ്‌ക്ക് പോയി.
വീടിൻ്റെ അകത്തുകടന്ന് ഏഴ് വയസുകാരിയായ ബന്ധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം പെൺകുട്ടിയുടെ തലയിൽ വെടിവയ്‌ക്കുകയും ചെയ്‌തു. പ്രതിയുടെ അമ്മയും മൂന്നാമത്തെ കുട്ടിയും അവിടെയുണ്ടായിരുന്നുവെന്നാണ് നിഗമനം. എന്നാൽ അവർ ജീവനോടെയുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. ഇതിന് ശേഷമാണ് അപ്പോസ്തോലിക് ചർച്ച് ഓഫ് ദി ലോർഡ് ജീസസിൻ്റെ പാസ്‌റ്റർ റവ ബാരി ബ്രാഡ്‌ലിയെയും സഹോദരൻ സാമുവൽ ബ്രാഡ്‌ലിയെയും വെടിവച്ച് കൊല്ലുന്നത്.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ കൈയിൽ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തായി പൊലീസ് പറഞ്ഞു. വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. പ്രതിക്ക് തോക്കുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Also Read: മഡൂറോയ്‌ക്ക് സദ്ദാം ഹുസൈൻ്റെ ഗതി വരുമോ? നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ച് മുൻ അംബാസഡര്‍

