പ്രവാസികളുടെ ഉറക്കം കെടുത്തുന്ന അമേരിക്കൻ എയര്‍ ബേസുകള്‍... ജീവന് തന്നെ ഭീഷണി
ഇറാൻ്റെ മിസൈലുകൾക്ക് ലക്ഷ്യം തെറ്റുകയോ അല്ലെങ്കിൽ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാവുകയോ ചെയ്‌താൽ അത് തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും പ്രവാസികള്‍ പങ്കുവയ്‌ക്കുന്നു...

Published : March 3, 2026 at 4:33 PM IST
"രാത്രിയെല്ലാം ഭയങ്കര പ്രശ്‌നമാണ്, ഒന്ന് ഉറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ആക്രമണങ്ങള്‍ കാരണം ജോലിക്ക് പോലും പോകാൻ കഴിയുന്നില്ല. കുറച്ച് പേര്‍ ഇന്ന് ജോലിക്ക് പോയി, എങ്കിലും കഴിഞ്ഞ ദിവസം പോലും രാത്രിയില്‍ 10, 20 തവണ സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടുന്ന തരത്തിലുള്ള ശബ്‌ദങ്ങള്‍ കേട്ടിരുന്നു" അബുദാബിയിലെ അമേരിക്കൻ സൈനിക താവളത്തിന് അടുത്ത് താമസിക്കുന്ന മലയാളി പ്രവാസി ആശങ്കയോടെ ഇടിവി ഭാരതിനോട് പങ്കുവച്ച വാക്കുകളാണിത്.
ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ്റെ മിസൈലുകൾക്ക് ലക്ഷ്യം തെറ്റുകയോ അല്ലെങ്കിൽ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാവുകയോ ചെയ്‌താൽ അത് തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്‌ക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വലിയ തോതിൽ യുഎസ് സൈനിക സാന്നിധ്യമുണ്ട്. ഈ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമ്പോൾ അത് ആ രാജ്യങ്ങളുടെ പൊതുസുരക്ഷയെ ബാധിക്കുമോ എന്ന പേടി പ്രവാസികൾക്കുണ്ട്. ജോലി ഉള്‍പ്പെടെ പോകുമെന്ന ഭയവും അവര്‍ പങ്കുവയ്‌ക്കുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തിയ അക്രമണത്തിന് ഇറാൻ നല്‍കിയ തിരിച്ചടി പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങള്‍ ആക്രമിച്ചായിരുന്നു. അറബ് മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളിലെല്ലാം ഇറാൻ മിസൈലുകളും ഡ്രോണുകളും വർഷിച്ചു. അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ പ്രധാനമായും ഏഴ് സൈനിക താവളങ്ങളാണുള്ളത്. ഇവയെല്ലാം ഇറാൻ ആക്രമണത്തിൻ്റെ ഭീഷണിയിലാണ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക തവളങ്ങള്‍ ഏതെല്ലാമെന്ന് വിശദമായി അറിയാം..
1. അൽ ഉദൈദ് എയർബേസ്, ഖത്തർ

അറബ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ ഉദൈദ് എയർബേസ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ (CENTCOM) ഫോർവേഡ് ആസ്ഥാനമാണ്. ഏകദേശം 10,000-ത്തിലധികം യുഎസ് സൈനികർ ഇവിടെയുണ്ട്. ബി-52 ബോംബറുകൾ ഉൾപ്പെടെയുള്ള വലിയ യുദ്ധവിമാനങ്ങൾ ഇവിടെ വിന്യസിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നാണ്. ഈജിപ്‌ത് മുതൽ കസാക്കിസ്ഥാൻ വരെയുള്ള വിശാലമായ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. ഇരട്ട റൺവേകളുള്ള ഈ ബേസിൽ നൂറിലധികം യുദ്ധവിമാനങ്ങൾക്കും ഡ്രോണുകൾക്കും ടാങ്കർ വിമാനങ്ങൾക്കും ഒരേസമയം പ്രവർത്തിക്കാനുള്ള ശേഷിയുണ്ട്. ഖത്തർ ഏകദേശം 8 ബില്യൺ ഡോളറിലധികം (ഏകദേശം 66,000 കോടി രൂപ) ഈ ബേസിൻ്റെ നിർമാണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്
2. അൽ ദഫ്ര എയർബേസ്, യുഎഇ

യുഎസിൻ്റെ പടിഞ്ഞാറൻ ഏഷ്യയിലെ മറ്റൊരു പ്രധാന സൈനികതാവളമായ അല്‍ ദഫ്ര അബുദാബിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അബുദാബി നഗരത്തിന് ഏകദേശം 32 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഈ എയർബേസ് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷയുള്ള അൽ ദഫ്ര എയർബേസില്‍ അത്യാധുനികമായ എഫ്-35, സ്റ്റെൽത്ത് ഫൈറ്ററുകൾ, ഗ്ലോബൽ ഹോക്ക് ഡ്രോണുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങളായ 'പാട്രിയറ്റ്' ഇവിടെ സജീവമാണ്. ത് യുഎഇ വ്യോമസേനയുടെ പ്രധാന കേന്ദ്രമാണെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ 380-ാം എയർ എക്സ്പെഡിഷണറി വിംഗും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഏകദേശം 2,000 മുതൽ 5,000 വരെ അമേരിക്കൻ സൈനികർ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മേഖലയിലെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും, ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾക്കും, ഐസിസ് പോലുള്ള സംഘടനകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കും ഈ ബേസ് കേന്ദ്രമായി പ്രവർത്തിക്കുന്നു.
3. എൻഎസ്എ, ബഹ്‌റൈൻ

നാവിക സേനാ താവളമായ എൻഎസ്എ, യുഎസ് നേവിയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനമാണ്. പേർഷ്യൻ കടൽ, ചെങ്കടൽ , അറബിക്കടൽ എന്നിവിടങ്ങളിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നത് ഈ താവളം വഴിയാണ്. ഏകദേശം 8,500 സൈനികർ ഇവിടെയുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകള്‍ക്കും നേരെ ആക്രമണമുണ്ടായി. മിക്ക യുഎസ് സൈനികരും ഉദ്യോഗസ്ഥരും ബേസിന് പുറത്തുള്ള ജുഫൈർ, അദ്‌ലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. ഈ മേഖലകളിൽ സ്ഫോടനങ്ങൾ നടക്കുന്നത് അവിടെയുള്ള സാധാരണക്കാരായ പ്രവാസികളുടെ സുരക്ഷയെ ബാധിക്കുന്നു.
4. അലി അൽ സലേം എയർബേസ്, കുവൈറ്റ്

കുവൈറ്റ് സിറ്റിക്ക് ഏകദേശം 60 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ഇറാഖ് അതിർത്തിക്ക് അടുത്താണ് ഈ എയർബേസ് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ ഏറ്റവും വലിയ 'ലോജിസ്റ്റിക്സ്' ഹബ്ബാണ്. യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പ്രധാന കേന്ദ്രമാണിത്. വൈറ്റ് വ്യോമസേനയുടെ ആസ്ഥാനമാണെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ 386-ാം എയർ എക്സ്പെഡിഷണറി വിംഗിൻ്റെ പ്രധാന കേന്ദ്രമാണിത്. ഏകദേശം 3,000-ത്തിലധികം യുഎസ് സൈനികർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാഖിലേക്കും സിറിയയിലേക്കും മറ്റ് വടക്കൻ മേഖലകളിലേക്കുമുള്ള യുഎസ് സൈനിക നീക്കങ്ങളുടെയും ചരക്കുനീക്കങ്ങളുടെയും പ്രധാന പ്രവേശന കവാടമായാണ് ഈ ബേസ് അറിയപ്പെടുന്നത്. സി-130 ഹെർക്കുലീസ് പോലുള്ള വലിയ ചരക്ക് വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഹെലികോപ്റ്ററുകൾക്കും ഇവിടെ വിപുലമായ സൗകര്യങ്ങളുണ്ട്. കുവൈറ്റിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അധികം ദൂരെയല്ലാത്തതിനാൽ, ആക്രമണങ്ങൾ അവിടെയുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
5. മുവാഫഖ് സാൽതി എയർബേസ്, ജോർദാൻ

ജോർദാൻ്റെ തലസ്ഥാനമായ അമ്മാനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായാണ് ഈ ബേസ് സ്ഥിതി ചെയ്യുന്നത്. ഐസ്‌ഐസ് (ISIS) വിരുദ്ധ പോരാട്ടങ്ങൾക്കായി അമേരിക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കേന്ദ്രമാണ് മുവാഫഖ് സാൽതി എയർബേസ്. സിറിയൻ അതിർത്തിയോട് ചേർന്ന് ജോർദാനിൽ സ്ഥിതി ചെയ്യുന്ന താവളം രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും സൗകര്യപ്രദമാണ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങളുടെ ഒരു പ്രധാന ഹബ്ബാണ് ഈ ബേസ്. ഏകദേശം 4,000-ത്തോളം യുഎസ് സൈനികർ ജോർദാനിലുണ്ട്, അതിൽ നല്ലൊരു ഭാഗവും ഇവിടെയാണ്. എഫ്-35 (F-35) സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, എഫ്-15 (F-15) എന്നിവയുൾപ്പെടെ അറുപതിലധികം അത്യാധുനിക യുദ്ധവിമാനങ്ങൾ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
6. ഐൻ അൽ അസദ് എയർബേസ്, ഇറാഖ്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ പടിഞ്ഞാറ് മാറി ഹദീസ (Haditha) നഗരത്തിന് അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1980-കളിൽ ഇറാഖി സൈന്യത്തിന് വേണ്ടിയാണ് ഇത് നിർമ്മിച്ചത്. ഇറാഖിലെ രണ്ടാമത്തെ വലിയ വ്യോമസേനാ താവളമാണിത്. 13,000 അടിയും 14,000 അടിയും നീളമുള്ള രണ്ട് കൂറ്റൻ റൺവേകൾ ഇവിടെയുണ്ട്. സ്വന്തമായി വൈദ്യുതി ഉൽപ്പാദന പ്ലാന്റും കുടിവെള്ള പ്ലാന്റും ഈ ബേസിനുണ്ട്. 2026 ജനുവരി 17-ന് യുഎസ് സൈന്യം ഈ എയർബേസിൽ നിന്ന് പൂർണ്ണമായും പിന്മാറി. നിലവിൽ ഇറാഖി സൈന്യമാണ് ഈ ബേസിൻ്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
7. പ്രിൻസ് സുൽത്താൻ എയർബേസ്, സൗദി അറേബ്യ

ഇറാൻ്റെ മിസൈൽ ഭീഷണി നേരിടാൻ അമേരിക്ക സജ്ജമാക്കിയിട്ടുള്ള കേന്ദ്രമാണ് പ്രിൻസ് സുൽത്താൻ എയർബേസ്. ദീർഘദൂര മിസൈലുകളെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇവിടെയുണ്ട്. സൗദി തലസ്ഥാനമായ റിയാദിന് ഏകദേശം 80 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഈ എയർബേസ് സ്ഥിതി ചെയ്യുന്നത്. സൗദി റോയൽ എയർഫോഴ്‌സിന്റെ പ്രധാന കേന്ദ്രമാണിതെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ 378-ാം എയർ എക്സ്പെഡിഷണറി വിംഗും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഏകദേശം 2,000-ത്തിലധികം യുഎസ് സൈനികർ ഇവിടെയുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ പാട്രിയറ്റ് മിസൈൽ ബാറ്ററി സംവിധാനങ്ങളും 'താഡ്' പ്രതിരോധ സംവിധാനവും ഇവിടെ വിന്യസിച്ചിട്ടുണ്ട്. എഫ്-15 (F-15), എഫ്-16 (F-16) തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ ബേസിൽ നിന്ന് പ്രവർത്തിക്കുന്നു. റിയാദിലും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ താമസിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ അവരുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നു.
Also Read: ഇറാൻ- യുഎസ് സംഘർഷം ഇന്ധനവിലയെ ബാധിക്കുമോ? ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ വിശദമാക്കുന്നു

