''അമേരിക്കയുടെ കൊളോണിയൽ അഭിലാഷങ്ങളെ വ്യക്തമായി എതിർക്കുന്നു''; എണ്ണക്കപ്പൽ പിടിച്ചെടുത്ത നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ
വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങളിന്മേലുള്ള അമേരിക്കയുടെ അനധികൃത നിയന്ത്രണത്തിൻ്റെ ഭാഗമാണ് മറീനേര പിടിച്ചെടുക്കൽ. യുഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അങ്ങേയറ്റം നിന്ദ്യമാണെന്നും റഷ്യ വിമർശിച്ചു.

Published : January 9, 2026 at 7:24 AM IST
|Updated : January 9, 2026 at 7:35 AM IST
മോസ്കോ: റഷ്യൻ കപ്പലായ മരിനീര അമേരിക്ക പിടിച്ചെടുത്തതിന് പിന്നാലെ നിയമവിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര സമുദ്ര നിയമത്തിൻ്റെ സ്ഥാപിത മാനദണ്ഡങ്ങളും തത്വങ്ങളും പാലിക്കണമെന്നും നിയമാനുസൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മരിനീരയ്ക്കും മറ്റ് കപ്പലുകൾക്കുമെതിരായ നിയമവിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു.
വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങളിന്മേലുള്ള അമേരിക്കയുടെ അനധികൃത നിയന്ത്രണത്തിൻ്റെ ഭാഗമാണ് മറീനേര പിടിച്ചെടുക്കൽ. യുഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അങ്ങേയറ്റം നിന്ദ്യമാണ്. അത്തരം നവ കൊളോണിയൽ അഭിലാഷങ്ങളെ ഞങ്ങൾ വ്യക്തമായി നിരസിക്കുന്നുവെന്നും റഷ്യ വ്യക്തമാക്കി.
എണ്ണക്കപ്പലായ മരിനീരയ്‌ക്കെതിരെയുള്ള യുഎസ് സായുധ സേനയുടെ നിയമവിരുദ്ധ ബലപ്രയോഗം നടത്തിയെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
⚡ We call on Washington to immediately cease its unlawful actions against the Marinera and other vessels engaged in lawful activities on the high seas.
— MFA Russia 🇷🇺 (@mfa_russia) January 8, 2026
We reiterate our demand that the US ensure appropriate treatment of the Russian citizens on board.https://t.co/v0MpSONycU pic.twitter.com/lhLQB3rftj
"അന്താരാഷ്ട്ര സമുദ്ര നാവിഗേഷൻ്റെ അംഗീകൃത മാനദണ്ഡങ്ങളോട് യുഎസ് ഭരണകൂടത്തിൻ്റെ അവഗണന കാണിക്കുന്നു. ഇതിനകം തന്നെ ഗുരുതരമായി വഷളായിരിക്കുന്ന റഷ്യൻ-അമേരിക്കൻ ബന്ധങ്ങൾ ഉൾപ്പെടെ രൂക്ഷമായ അന്താരാഷ്ട്ര പ്രതിസന്ധികൾ സൃഷ്‌ടിക്കാൻ അമേരിക്ക തയാറെടുക്കുന്നത് ഖേദകരവും ആശങ്കാജനകവുമാണ്. മരിനീര സംഭവം യൂറോ-അറ്റ്ലാന്റിക് മേഖലയിൽ സൈനിക-രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ വർധിപ്പിക്കുന്നു'' - റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വടക്കൻ അറ്റ്ലാൻ്റിക്കിലെ അമേരിക്കയുടെ സൈനിക പ്രവർത്തനങ്ങള്‍ അവർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പരാമർശിക്കുന്നു. "അന്താരാഷ്ട്ര, റഷ്യൻ നിയമങ്ങൾ അനുസരിച്ച് ഡിസംബർ 24ന് റഷ്യൻ പതാക പറത്താൻ താൽക്കാലികമായി അനുമതി ലഭിച്ച മറീനേര, റഷ്യൻ തുറമുഖത്തേക്കുള്ള യാത്രാമധ്യേ വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ സമാധാനപരമായി സഞ്ചരിക്കുകയായിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയവുമായുള്ള ഔദ്യോഗിക ആശയവിനിമയങ്ങൾ ഉൾപ്പെടെ, കപ്പലിൻ്റെ റഷ്യൻ രജിസ്ട്രേഷനും അതിൻ്റെ സിവിലിയൻ, സൈനികേതര പദവിയും സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ യുഎസ് അധികാരികൾക്ക് ആവർത്തിച്ച് നൽകിയിട്ടുണ്ട്. വ്യാജ പതാകയുമായി സഞ്ചരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്'' - റഷ്യ വ്യക്തമാക്കി.
അന്താരാഷ്ട്ര സമുദ്ര നിയമ പ്രകാരം അതത് കപ്പലുകൾക്ക് മേൽ ഫ്ലാഗ് സ്റ്റേറ്റ് പ്രത്യേക അധികാരപരിധി വ്യക്തമായി നൽകുന്നു. സംശയിക്കപ്പെടുന്ന കടൽക്കൊള്ള അല്ലെങ്കിൽ അടിമക്കച്ചവടം പോലുള്ള സാഹചര്യങ്ങളിൽ മാത്രമേ അന്താരാഷ്ട്ര ജലാശയത്തിൽ ഒരു കപ്പൽ നിർത്താനും പരിശോധിക്കാനും അനുവാദമുള്ളൂ. ഇവ രണ്ടും മറീനേരയ്ക്ക് ബാധകമല്ല. മറ്റെല്ലാ സാഹചര്യങ്ങളിലും, അത്തരം പ്രവർത്തനങ്ങൾക്ക് ഫ്ലാഗ് സ്റ്റേറ്റിൻ്റെ സമ്മതം ആവശ്യമാണെന്നും റഷ്യ ആവർത്തിച്ചു.
യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ മറീനേരയെ തുടർച്ചയായി പിന്തുടരുന്നതിനെതിരെ സമീപ കാലത്ത് യുഎസ് അധികാരികളോട് ഔദ്യോഗികമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നതാണ്. പിന്തുടരൽ ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യൻ കപ്പലിൻ്റെ ക്യാപ്റ്റനോട് നടത്തിയ നിയമവിരുദ്ധമായ ആവശ്യങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതായും പ്രസ്‌താവനയിൽ പറയുന്നു.
നിരവധി രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്ന മറീനേരയിലെ ജീവനക്കാരുടെ ജീവനും ആരോഗ്യവും ഇപ്പോൾ അപകടത്തിലാണ്. യുഎസ് അധികാരികൾ അസംബന്ധ കാരണങ്ങളാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണികൾ പൂർണ്ണമായും അസ്വീകാര്യമാണ്.
കഠിനമായ കാലാവസ്ഥയിൽ ഒരു എണ്ണ ടാങ്കർ സുരക്ഷിതമല്ലാത്ത രീതിയിൽ പിന്തുടരുകയും സായുധമായി പിടിച്ചെടുക്കുകയും ചെയ്‌തു. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഏകപക്ഷീയമായ നിയന്ത്രണ നടപടികൾ നിയമവിരുദ്ധമാണെന്നും സമുദ്രങ്ങളിൽ കപ്പലുകൾ പിടിച്ചെടുക്കുന്നത് മാത്രമല്ല, അധികാരപരിധി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും റഷ്യ മുന്നറിപ്പ് നൽകി.

