അഫ്‌ഗാൻ-പാക് ആക്രമണം: അപലപിച്ച് ഇന്ത്യ, പ്രസ്‌താവന തള്ളി പാകിസ്ഥാന്‍
ഇന്ത്യയെ തള്ളി പാകിസ്ഥാന്‍. അഫ്‌ഗാനിസ്ഥാനിൽ പാകിസ്‌താൻ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇന്ത്യ അപലപിച്ചിരുന്നു. ഇതാണ് പാക് വിദേശ മന്ത്രാലയം തള്ളിയത്.

Published : February 27, 2026 at 10:58 AM IST
ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്ഥാനിൽ പാകിസ്‌താൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളെ അപലപിച്ച ഇന്ത്യയുടെ പ്രസ്‌താവനകൾ തള്ളി പാകിസ്‌താൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ ആൻഡ്രാബിയാണ് പ്രസ്‌താവനകൾ തള്ളിയത്. ആഭ്യന്തര പരാജയങ്ങളെ ബാഹ്യവത്‌കരിക്കാനുള്ള പാകിസ്‌താൻ്റെ ശ്രമമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അഫ്‌ഗാനിസ്ഥാൻ്റെ പരമാധികാരം, സമഗ്രത, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും ആവർത്തിച്ച് പറഞ്ഞു. എന്നാൽ ഈ പ്രസ്‌താവനയെ തള്ളിക്കൊണ്ട് പാകിസ്‌താനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇന്ത്യ പങ്കാളിയാണെന്ന് താഹിർ ആൻഡ്രാബി ആരോപിച്ചു. ബലൂചിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്ക് ശേഷവും ഇന്ത്യ ഇതുപോലുള്ള പ്രസ്‌താവനകൾ നടത്തിയിരുന്നു.
പാകിസ്‌താനിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് ഇതൊരു തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനിൽ ആക്രമണം നടന്നതിന് പിന്നാലെയാണ് രൺധീർ ജയ്‌സ്വാൾ തൻ്റെ പ്രസ്‌താവനകൾ പുറപ്പെടുവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം "റമദാൻ പുണ്യമാസത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ജീവൻ നഷ്‌ടപ്പെടാൻ കാരണമായ പാകിസ്‌താൻ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും" ജയ്‌സ്വാൾ പറഞ്ഞു. തുടർന്ന് പാകിസ്‌താനിൽ അടുത്തിടെ നടന്ന വിമത ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ആക്രമണം നടന്നത്. അഫ്‌ഗാനിസ്ഥാനിലെ കുറഞ്ഞത് ഏഴ് തീവ്രവാദ ഒളിത്താവളങ്ങളാണ് ലക്ഷ്യമിട്ടതെന്നും താഹിർ ആൻഡ്രാബി പറഞ്ഞു. തുടർന്ന് ഇന്ത്യയുടെ നിലവിലെ പ്രസ്‌താവനകൾ പൂർണമായും നിരസിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ പാകിസ്‌താൻ സൈന്യം നടത്തിയ ആക്രമണം, പാകിസ്‌താൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരാക്രമണങ്ങൾക്ക് തടയിടുന്നതിനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്‌ഗാനിസ്ഥാൻ്റെ ഭാഗത്ത് നിന്നുള്ള ഏതൊരു ആക്രമണത്തിലും സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനായി പാകിസ്‌താൻ സൈന്യം വേഗത്തിലും ശക്തമായും പ്രതികരിക്കുമെന്ന് താഹിർ ആൻഡ്രാബി പറഞ്ഞു. നിലവിൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അഫ്‌ഗാനിസ്ഥാൻ താലിബാനുമായി ഒരു ഘടനാപരമായ സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഈ ചർച്ചകളിൽ പാകിസ്‌താനും ഉൾപ്പെട്ടിട്ടുണ്ടെന്നും താഹിർ ആൻഡ്രാബി കൂട്ടിച്ചേർത്തു.
അഫ്‌ഗാന്‍ അതിർത്തിയിൽ പാകിസ്‌താൻ്റെ വ്യോമാക്രമണം
ഇന്നലെ (ഫെബ്രുവരി 26) പുലർച്ചെയാണ് കാബൂളിലും മറ്റ് രണ്ട് അഫ്‌ഗാൻ പ്രവിശ്യകളിലും പാകിസ്‌താൻ വ്യോമാക്രമണം നടന്നത്. ഖത്തർ മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ കൂടുതൽ വഷളായതിന് പിന്നാലെയാണ് ആക്രമണം നടന്നത്. തുടർന്ന് തെക്ക് കാണ്ഡഹാറിലും തെക്കുകിഴക്കൻ പ്രവിശ്യയായ പക്തിയയിലും പാകിസ്‌താൻ വ്യോമാക്രമണം നടന്നതായി അഫ്‌ഗാൻ ഭരണകൂട വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം കാബൂൾ, കാണ്ഡഹാർ, പക്തിയ പ്രവിശ്യകളിലെ അഫ്‌ഗാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നതിയതെന്ന് പാകിസ്‌താൻ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി. ആക്രമണത്തിൽ അഫ്‌ഗാനിസ്ഥാൻ്റെ രണ്ട് ബ്രിഗേഡ് താവളങ്ങൾ നാമാവശേഷമായെന്നും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച (ഫെബ്രുവരി 22) അഫ്‌ഗാനിസ്ഥാൻ അതിർത്തികളിൽ പാകിസ്‌താൻ അക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇന്നലെ പാകിസ്‌താൻ അതിർത്തി പ്രദേശങ്ങളിലേക്ക് അഫ്‌ഗാൻ സൈന്യം ആക്രമണം നടത്തിയതായും നിരവധി പാകിസ്‌താൻ സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തതായും അഫ്‌ഗാനിസ്ഥാൻ അറിയിച്ചു. എന്നാൽ അഫ്‌ഗാനിസ്ഥാൻ്റെ ഈ അവകാശവാദങ്ങളെ പാകിസ്‌താൻ തള്ളി. അഫ്‌ഗാനിസ്ഥാൻ പാകിസ്‌താൻ്റെ സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തിട്ടില്ലെന്നും അറിയിച്ചു.
കൂടാതെ പാകിസ്‌താൻ്റെ ആക്രമണം അഫ്‌ഗാനിസ്ഥാനിലെ ആറ് പ്രവിശ്യകളിലെ അതിർത്തിയിലാണ് നടന്നതെന്ന് അഫ്‌ഗാനിസ്ഥാൻ്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 55 പാകിസ്‌താൻ സൈനികൾ കൊല്ലപ്പെട്ടതായും നിരവധി സൈനികരെ ജീവനോടെ പിടികൂടിയെന്നും മന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ 19 പാകിസ്‌താൻ സൈനിക പോസ്‌റ്റുകളും രണ്ട് താവളങ്ങളും നശിപ്പിച്ചതായും ആക്രമണം ആരംഭിച്ച് ഏകദേശം 4 മണിക്കൂറിന് ശേഷം അർധരാത്രിയോടെ ആക്രമണങ്ങൾ അവസാനിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം ആക്രമണത്തിൽ രണ്ട് പാകിസ്‌താൻ സൈനികർ കൊല്ലപ്പെട്ടെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് പാകിസ്‌താൻ ഭരണകൂട വക്താവ് അത്തൗല്ല തരാർ പറയുന്നത്. തൻ്റെ എക്‌സ് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് അഫ്‌ഗാനിസ്ഥാന് നേരെ ശക്തമായ പ്രതികരണമാണ് പാകിസ്‌താൻ നടത്തുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

