'ഇറാന്‍റെ നിരായുധീകരണം അനിവാര്യം, യുദ്ധത്തില്‍ പങ്കെടുക്കാന്‍ പദ്ധതിയില്ല': നാറ്റോ
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നാറ്റോ. ഇറാനെതിരെയുള്ള പോരാട്ടത്തിന് ഇസ്രയേലിനെയും അമേരിക്കയെയും പ്രശംസിച്ചു. ഇറാന്‍റെ നിരായുധീകരണം ആവശ്യമാണെന്നും നാറ്റോ.

Published : March 3, 2026 at 7:26 AM IST
ഇറാനെതിരെയുള്ള ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സൈനിക നടപടിയെ പ്രശംസിച്ച് നാറ്റോ. യുദ്ധത്തില്‍ പങ്കുച്ചേരാന്‍ പദ്ധതിയില്ലെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും നടപടി അനിവാര്യമാണെന്നും ഇറാന്‍റെ നിരായുധീകരണം ആവശ്യമാണെന്നും നാറ്റോ പറഞ്ഞു. അതേസമയം സഖ്യമെന്ന നിലയ്‌ക്ക് ഇറാനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കില്ലെന്നും നാറ്റോ വ്യക്തമാക്കി.
ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷി വികസിപ്പിക്കാനുള്ള ഇറാന്‍റെ ശേഷി കുറയ്‌ക്കുന്നതിന് അമേരിക്ക ഇസ്രയേലുമായി ചേര്‍ന്ന നടപടി പ്രധാനമാണെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇതിന്‍റെ ഭാഗമാകാനുള്ള യാതൊരു പദ്ധതിയും തനിക്കില്ലെന്നും സഖ്യകക്ഷികള്‍ യുഎസ് ശ്രമങ്ങളെ പിന്തുണച്ചേക്കാമെന്നും മാര്‍ക്ക് റുട്ടെ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷമാണ് തുടരുന്നത്. ഇറാന്‍ ആണവ കേന്ദ്രമായ തനാന്‍സസിലും ഇസ്‌ഫഹാന്‍ ആണവ കേന്ദ്രത്തിന് സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടാതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഇറാനില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇറാനിെല 9 ആശുപത്രികള്‍ ഇസ്രയേലും അമേരിക്കയും തകര്‍ത്ത് തരിപ്പണമാക്കി. അതേസമയം ഇസ്രയേല്‍ സൈന്യത്തിന്‍റെ ആശയവിനിമയ കേന്ദ്രം ആക്രിച്ചെന്ന് ഇറാന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ രംഗത്തെത്തി. ഇറാനിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ തുര്‍ക്കി തയ്യാറാണെന്നും എര്‍ദോഗന്‍ അറിയിച്ചു. തങ്ങള്‍ സമാധാനത്തിന്‍റെ പക്ഷത്താണ്. രക്ഷച്ചൊരിച്ചില്‍ നിര്‍ത്തണമെന്നും വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന ശാശ്വത സമാധാനം കൈവരിക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും എര്‍ദോഗന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധത്തിന് തുടക്കം കുറിച്ചത്. ആദ്യം പ്രതിരോധത്തിനായാണ് ഇരു രാജ്യങ്ങളും സംയുക്തമായി ആക്രമണം നടത്തിയതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക എന്നിവരുടെ ആക്രമണത്തില്‍ ഇറാന്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് തുടക്കമായി. പിന്നാലെ ഇറാന്‍ വിവിധ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ നശിപ്പിച്ചു. ഇസ്രയേലിന്‍റെ പ്രത്യക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മകളും ഭര്‍ത്താവും പേരക്കുട്ടിയും മരിച്ചു. മാത്രമല്ല രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയും കമാന്‍ഡറും അടക്കം ഉന്നതരായ 48 പേരും ആക്രമണത്തില്‍ മരിച്ചു.
പിന്നാലെ യുഎസിന് നേരെയുണ്ടായത് കടുത്ത ആക്രമണങ്ങളായിരുന്നു. ഇതോടെ ഇറാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമുള്ള അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപിന്‍റേത് വെറും വാക്കാണെന്നും ചര്‍ച്ചയ്‌ക്ക് തങ്ങള്‍ തയ്യാറാല്ലെന്നും ഇറാന്‍ പറഞ്ഞു. മാത്രമല്ല ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്നും ഇറാന്‍ പറഞ്ഞു. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം 4 മുതല്‍ 5 ആഴ്‌ചയെങ്കിലും തുടരുമെന്ന് ട്രംപും അറിയിച്ചു.
Also Read: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

