ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാരം; വിലാപ യാത്ര ജനസമുദ്രം, പ്രതികാരത്തിന് ആഹ്വാനം ചെയ്‌ത് ജനങ്ങള്‍
ആയത്തുല്ല അലി ഖാമേനിയുടെ മൃതദേഹം ഖോമിലെത്തിച്ചു. ശനിയാഴ്‌ച മഷാദിലെ ഇമാം റെസ പള്ളിയിലാണ് ഖബറടക്കം. ട്രംപിനും ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായി ജനം. യുഎസുമായുള്ള നടത്താനിരുന്ന ചര്‍ച്ചകള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം.

Published : July 7, 2026 at 10:01 AM IST
ടെഹ്‌റാന്‍: ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ജന ലക്ഷങ്ങള്‍. കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്‍റെ വിലാപ യാത്രയില്‍ അണിനിരന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വിലാപ യാത്രക്കിടെ ജനങ്ങള്‍ ട്രംപിന്‍റെ കോലം കത്തിക്കുകയും തൂക്കിലേറ്റുകയും ചെയ്‌തു.
ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയും കുടുംബവും കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ടെഹ്‌റാനിലെ അസാദി സ്‌ക്വയറില്‍ നിന്നും മെഹ്‌റാബാദി വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ഖോമിലേക്കും എത്തിച്ചു. 2020ല്‍ കാസിം സുംലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയതിനേക്കാള്‍ വന്‍ ജനപങ്കാളിത്തത്തിനാണ് നിലവില്‍ ടെഹ്‌റാന്‍ സാക്ഷ്യം വഹിക്കുന്നത്.
ടെഹ്‌റാനിലെ ആസാദി അഥവാ ഫ്രീഡം സ്‌ക്വയറിൽ നിന്ന് കിലോമീറ്ററുകളോളം ജനങ്ങള്‍ തിങ്ങി നിറച്ചിട്ടുണ്ട്. ഇറാനിലെ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്‌ത ഹെലികോപ്‌റ്റര്‍ ചിത്രങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്.
വിലാപ യാത്രയില്‍ ദശലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്. അപകട സാധ്യതയും കൂടുതലാണെന്ന ആശങ്കയിലാണ് അധികാരികള്‍. അതുകൊണ്ട് തന്നെ വിലാപ യാത്രയിലുടനീളം ജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ജനക്കൂട്ടത്തിലേക്ക് തള്ളി കയറരുതെന്നും പതുക്കെ നടന്ന് നീങ്ങണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെഹ്‌റാന്‍ തെരുവിലൂടെ നീങ്ങിയ വിലാപ യാത്ര ഏറെ നേരം കൊണ്ടാണ് മെഹ്റാബാദിലേക്കും അവിടെ നിന്ന് ഏകദേശം 12 മണിക്കൂര്‍ കൊണ്ടാണ് ഖോമിലേക്കും എത്തിച്ചത്. ശനിയാഴ്‌ചയാണ് ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായത്. സംഭവത്തോട് അനുബന്ധിച്ച് ഇറാന്‍റെ വ്യോമാതിര്‍ത്തികള്‍ അടക്കം അടച്ചിട്ടുണ്ട്. വ്യാഴാഴ്‌ചയോടെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സംസ്‌കരിക്കും. ഖാമേനിയുടെ ജന്മസ്ഥലമായ മഷാദിലെ ഇമാം റെസ പള്ളിയിലാണ് ഖബറടക്കം.
ചര്‍ച്ചകള്‍ മാറ്റിവച്ചു: ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കുന്നതിനുമായി യുഎസുമായുള്ള നടത്താനിരുന്ന ചര്‍ച്ചകള്‍ നിലവില്‍ മാറ്റിവച്ചിരിക്കുകയാണ്. ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാരത്തിന് ശേഷമായിരിക്കും ഇനി വിഷയത്തില്‍ ചര്‍ച്ചയുണ്ടാകുക. ഖാമേനി കൊല്ലപ്പെട്ടതിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട നേതാവ് മജ്‌തബ ഖാമേനി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുഎസ് വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സുരക്ഷാ ഭീഷണിയുണ്ടെന്നും അതുകൊണ്ട് അദ്ദേഹം ഒളിവില്‍ കഴിയുകയാണെന്നും സൂചനകളുണ്ട്.
Also read: മുംബൈയിൽ റെഡ് അലർട്ട്, മരണം 15 ആയി; 18 മണിക്കൂറുകൾക്ക് ശേഷം 'മിസ്സിങ് ലിങ്ക്' തുറന്നു

