ആയത്തുല്ല അലി ഖാമനേയിയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ കൊല്ലപ്പെട്ടു
തിങ്കളാഴ്‌ച ഇറാൻ ഔദ്യോഗിക വാർത്താ മാധ്യമമായ 'പ്രസ് ടിവി'യാണ് മൻസൂറെ അന്തരിച്ച വാർത്ത പുറത്തുവിട്ടത്.

Published : March 2, 2026 at 8:36 PM IST
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയിയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ ബാഖർസാദെ അന്തരിച്ചു. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്‌ച ഇറാൻ ഔദ്യോഗിക വാർത്താ മാധ്യമമായ 'പ്രസ് ടിവി'യാണ് മൻസൂറെ അന്തരിച്ച വാർത്ത പുറത്തുവിട്ടത്.
ശനിയാഴ്‌ച അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണപരമ്പരയിൽ ഖൊജസ്തേയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായും പിന്നീട് അവർ മരണത്തിന് കീഴടങ്ങിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കുടുംബത്തെ ബാധിച്ച കനത്ത ആഘാതം
തന്ത്രപ്രധാനമായ സൈനിക-സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമായി അലി ഖമേനി കൊല്ലപ്പെട്ട വിവരം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകം ഉറ്റുനോക്കുന്ന ഭരണകൂടത്തെ നയിച്ചിട്ടും ഖമേനിയുടെ കുടുംബജീവിതം ഏറെക്കുറെ രഹസ്യമായിരുന്നു. അദ്ദേഹത്തിന് ആറ് മക്കളാണുള്ളത് - നാല് ആൺമക്കളും (മുസ്‌തഫ, മൊജ്‌തബ, മസൂദ്, മീസം) രണ്ട് പെൺമക്കളും (ബൊഷ്‌റ, ഹോദ). ആഗോള നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവർ പൊതുവേദിയിലോ രാഷ്ട്രീയത്തിലോ സജീവമായിരുന്നില്ല.
മൊജ്‌തബ ഖമേനി: ഖമേനിയുടെ മക്കളിൽ രാഷ്ട്രീയ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്ന പേരാണിത്. പിൻഗാമിയാകാൻ സാധ്യതയുള്ള വ്യക്തിയായും രാഷ്ട്രീയത്തിലെ ശക്തമായ സ്വാധീനമായും അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നു. പ്രമുഖ ഇറാനിയൻ രാഷ്ട്രീയ നേതാവ് ഗുലാം-അലി ഹദ്ദാദ്-ആദലിൻ്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
മറ്റ് മക്കൾ: മസൂദ് ഖമേനി രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചതെങ്കിലും പൊതുരംഗത്ത് നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള മക്കളും പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറി നിന്നു.
ഒരേ രാത്രിയിൽ പൊലിഞ്ഞത് പല തലമുറകൾ
ശനിയാഴ്ചത്തെ ആക്രമണത്തിൽ ഖമേനി മാത്രമല്ല കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ ഒരു മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക നാമവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഒരു രാത്രിയിൽ തന്നെ ഖമേനി കുടുംബത്തിലെ പല തലമുറകൾ ഇല്ലാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖമേനിയുടെ പിൻഗാമിയായി താൽക്കാലിക കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലിരേസ അറഫിയും പുതിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Also Read: ഒമാൻ തീരത്ത് കപ്പല്‍ ആക്രമണം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

