ETV Bharat / international

ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ; അമേരിക്കൻ മധ്യസ്ഥതയിൽ സമാധാന കരാർ

ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നിർണായക തീരുമാനം

US MEDIATED TALKS  CEASEFIRE IMPLEMENTATION PLAN  ISRAEL LEBANON AGREEMENT  WEST ASIA CONFLICT
Southern Lebanon (AP)
author img

By ANI

Published : June 4, 2026 at 7:52 AM IST

2 Min Read
Choose ETV Bharat

വാഷിങ്ടൺ: അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിൽ വെടിനിർത്തലിന് സമ്മതിച്ച് ഇസ്രയേലും ലെബനനും. തെക്കൻ ലെബനനിൽനിന്ന് ഹിസ്ബുല്ല പ്രവർത്തകരെ പൂർണമായും പിൻവലിക്കണമെന്ന കർശന വ്യവസ്ഥയോടെയാണ് കരാർ. ഒമ്പത് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് അമേരിക്ക ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നിർണായക തീരുമാനം. നിലവിലെ സംഘർഷങ്ങൾക്കും വെടിവയ്പ്പിനും പരിഹാരം കാണാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ ചർച്ചകൾ സംഘടിപ്പിച്ചത്. സുരക്ഷാ വിഷയങ്ങളിൽ കൂടുതൽ തീരുമാനങ്ങൾക്കായി ജൂൺ 22ന് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ചകൾ നടത്തും. ഇതിലൂടെ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനാണ് അമേരിക്കയുടെ ശ്രമം.

അതിർത്തിയിലെ സുരക്ഷാ മേഖല
അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ ലെബനൻ സായുധ സേനയ്ക്ക് പ്രത്യേക പൈലറ്റ് സോണുകൾ കൈമാറാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. മേഖലയിൽനിന്ന് മറ്റ് സായുധ സംഘങ്ങളെ പൂർണമായും ഒഴിവാക്കും. ഘട്ടം ഘട്ടമായുള്ള നടപടികളിലൂടെ അതിർത്തിയിലെ സംഘർഷം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നും ലെബനനിലെ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റണമെന്നും ഇസ്രയേൽ പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ലെബനൻ്റെ പ്രാദേശിക അഖണ്ഡത അംഗീകരിക്കാൻ കഴിയൂ എന്നാണ് ഇസ്രയേലിൻ്റെ നിലപാട്.

US MEDIATED TALKS  CEASEFIRE IMPLEMENTATION PLAN  ISRAEL LEBANON AGREEMENT  WEST ASIA CONFLICT
ലെബനനിലെ ഇസ്രയേൽ ആക്രമണം (AP)

അതേസമയം അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച അതിർത്തികൾ കർശനമായും സംരക്ഷിക്കപ്പെടണമെന്ന് ലെബനൻ വ്യക്തമാക്കി. അമേരിക്കൻ പിന്തുണയോടെ രാജ്യത്തുടനീളം ഫലപ്രദമായ സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് ലെബനൻ അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ അതിർത്തിയിൽ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇതിൽ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂത്തിൽ ഉൾപ്പെടെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഗസയിലെ ആക്രമണത്തിന് പിന്നാലെയാണ് വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കിയത്.

യുഎൻ സമാധാന സേനയുടെ നിയന്ത്രണം
പുതിയ വെടിനിർത്തൽ ധാരണ മേഖലയിലെ സംഘർഷങ്ങൾക്ക് വലിയ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് ഇതിൽ നിർണായകമാകും. വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. സമാധാന ചർച്ചകളിൽ ഫ്രാൻസും നിർണായക പങ്ക് വഹിക്കുന്നുണ്ട്. യുഎൻ പ്രമേയം കൃത്യമായി പാലിക്കാൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സമൂഹം ഓർമപ്പിച്ചു.

ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൻ്റെ തുടർക്കഥയായാണ് ലെബനനിലേക്കും സംഘർഷം വ്യാപിച്ചത്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുല്ല ഇസ്രയേലിനെതിരെ തിരിഞ്ഞത്. തിരിച്ചടിയായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലെബനനിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ തകർന്നതിനാൽ കടുത്ത പ്രതിസന്ധിയാണ് ലെബനൻ നേരിടുന്നത്.

പുതിയ കരാർ പ്രകാരം ഇസ്രയേൽ സൈന്യം അതിർത്തിയിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറും. ഇനിമുതൽ യുഎൻ സമാധാന സേനയുടെയും ലെബനൻ സൈന്യത്തിൻ്റെയും നിയന്ത്രണത്തിലാകും മേഖല പ്രവർത്തിക്കുക. ഗസയിലും സമാനമായ വെടിനിർത്തൽ നടപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദം തുടരുകയാണ്. ഇതിൻ്റെ ആദ്യ പടിയായാണ് ലെബനൻ അതിർത്തിയിലെ കരാറിനെ ലോകം നോക്കിക്കാണുന്നത്.

Also Read: ട്രംപിന് ഇരുട്ടടി; ഇറാൻ യുദ്ധത്തിന് കടിഞ്ഞാണിട്ട് ജനപ്രതിനിധി സഭ