'അമേരിക്ക ഇടപെട്ടാൽ തിരിച്ചടി ഉറപ്പ്'; ഇസ്രായേലും യുഎസ് സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമെന്ന് ഇറാൻ
ഇറാന് എതിരായി ട്രംപ് പരാമർശം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പാർലമെൻ്റെറി സ്‌പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ മുന്നറിയിപ്പ് നൽകിയത്.

Published : January 11, 2026 at 6:17 PM IST
|Updated : January 11, 2026 at 6:49 PM IST
ടെഹ്‌റാൻ: യുഎസ് സൈനികമായി ഇടപെട്ടാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെൻ്റെറി സ്‌പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫയുടെ മുന്നറിയിപ്പ് നൽകി. യുഎസിൻ്റെ സൈനിക വാണിജ്യ താവളങ്ങളോടൊപ്പം ഇസ്രായേലിനെയും ആക്രമിക്കുമെന്നും മുഹമ്മദ് ബാക്കർ ഖാലിബാഫ വ്യക്തമാക്കി.
രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ രണ്ടാഴ്‌ച പിന്നിടുമ്പോൾ പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 116 ആയി. 2,600 പേർ അറസ്‌റ്റിലായതായും യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്‌ടിവിസ്‌റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
"യുഎസ് ഇറാൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ യുഎസ് സൈനിക കേന്ദ്രങ്ങളെ ഞങ്ങള്‍ ലക്ഷ്യമിടും" - ഇറാൻ പാർലമെൻ്റെറി സ്‌പീക്കർ പറഞ്ഞു.
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടേണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടരെ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് ഖാലിബാഫിൻ്റെ മുന്നറിയിപ്പ്.
ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ച് വരികയാണെന്നും പ്രതിഷേധക്കാർ കൊല്ലപ്പെട്ടാൽ യുഎസ് ഇടപെടുമെന്നും രാജ്യത്തെ ആക്രമിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ വാദം. എണ്ണ, വാതകം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ട്രംപ് പരാമർശങ്ങൾ നടത്തിയിരുന്നത്.
ഇറാനിലെ സംഭവ വികാസങ്ങൾ വളരെ അവിശ്വസനീയം എന്നും ട്രംപ് വിശേഷിപ്പിച്ചു. തുടർന്ന് അധികാരികൾ ജനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ആയതിനാൽ ഇറാനിലെ അവസ്ഥകൾ വളരെ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപ് പറഞ്ഞത്.
ഇറാനിലെ പ്രതിഷേധത്തിന് പിന്നിൽ അമേരിക്കയെന്ന് ആരോപണം
ജനുവരി ഏഴ് മുതൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോപം ടെഹ്‌റാൻ, വടക്കുപടിഞ്ഞാറൻ ഇറാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലും തുടരുകയാണെന്ന് പോളിസി റിസർച്ച് ഓർഗനൈസേഷൻ ഇൻസ്‌റ്റ്റ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) ഗ്രൗണ്ട് ഫോഴ്‌സിനെ ഉപയോഗിക്കുന്നാതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇറാനിലെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ യുഎസ് ഭരണകൂടമാണെന്നാണ് ആരോപിക്കുന്നത്.
പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡൻ്റിനെ പ്രീതിപ്പെടുത്താൻ പ്രവർത്തിക്കുകയാണെന്നും ഖമേനി ആരോപിച്ചു. ഇതിൻ്റെ ഭാഗമായി ഇറാനിൽ ചില സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തുടന്ന് ട്രംപ് സ്വന്തം രാജ്യത്തിൻ്റെ കാര്യം നോക്കട്ടെ. സ്വന്തം രാജ്യത്ത് നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് ഖമേനി തിരിച്ചടിച്ചു.
ഇറാൻ തെരുവുകളിൽ പ്രതിഷേധം രൂക്ഷം
ഡിസംബർ അവസാനം മുതൽ ഇറാനിലുടനീളം പ്രതിഷേധങ്ങൾ വ്യാപിച്ചിട്ടുണ്ട്. 1979 ലെ ഇസ്ലാമിക വിപ്ലവം മുതൽ നിലവിലുണ്ടായിരുന്ന പൗരോഹിത്യ സമ്പ്രദായം അവസാനിപ്പിക്കണമെന്ന ആവശ്യം വർധിച്ച് വരികയാണ്. മരണങ്ങളുടെയും കൂട്ട അറസ്‌റ്റുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംഘർഷത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 51 പ്രതിഷേധക്കാരെ സുരക്ഷാ സേന കൊലപ്പെടുത്തുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. തന്നെയുമല്ല ഇറാനിയൻ അധികാരികൾ ഏർപ്പെടുത്തിയ 'ഇൻ്റർനെറ്റ് ഷട്ട്ഡൗൺ' വൻ വിമർശനത്തിനും വഴിയൊരുക്കിയിട്ടുണ്ട്. തുടർന്ന് ഇറാൻ്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വധശിക്ഷ നൽകാവുന്ന കുറ്റമാണെന്ന് അറിയിച്ചു.
നിലവിൽ ഇറാനിയൻ അധികാരികൾ പ്രതിഷേധക്കാരെ കലാപകാരികൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് എതിരായി നിൽക്കുകയാണ് ഖമേനി. 2022-2023 ൽ സ്ത്രീകൾക്കുമേലുള്ള ഇറാൻ്റെ കർശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് അറസ്‌റ്റിലായ മഹ്‌സ അമിനി കസ്‌റ്റഡിയിൽ ഇരിക്കെ മരിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രതിഷേധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രകടനമാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

