തിരിച്ചടി തുടങ്ങി ഇറാൻ, അമേരിക്കൻ കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് വൻ ആക്രമണം
ഭീകരരായ അധിനിവേശക്കാർക്ക് കരയും കടലും ശ്‌മശാനമായി മാറിക്കൊണ്ടിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ്

Published : March 1, 2026 at 8:30 PM IST
ടെഹ്‌റാൻ: അമേരിക്കയുടെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് വൻ ആക്രമണവുമായി ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' എന്ന സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്ന് ഐആർജിസി അറിയിച്ചു.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കേന്ദ്രങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ഈ ഓപ്പറേഷനിടെയാണ് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. "അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ഏബ്രഹാം ലിങ്കണിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു," പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത ഐആർജിസി പ്രസ്‌താവനയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭീകരരായ അധിനിവേശക്കാർക്ക് കരയും കടലും ശ്‌മശാനമായി മാറിക്കൊണ്ടിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സൈനിക പോരാട്ടം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും കരയിലും കടലിലും ആക്രമണങ്ങൾ ശക്തമാക്കുമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേർത്തു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ ഗൾഫ് മേഖലയിലാണുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിമാനവാഹിനിക്കപ്പൽ അറബിക്കടലിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. സാൻ ഡീഗോയിലെ നോർത്ത് ഐലൻഡ് നേവൽ എയർ സ്റ്റേഷനാണ് ഇതിൻ്റെ ആസ്ഥാനം. അമേരിക്കയുടെ 16-ാമത് പ്രസിഡൻ്റിൻ്റെ പേര് നൽകിയിട്ടുള്ള യുഎസ്എസ് ഏബ്രഹാം ലിങ്കൺ (CVN 72), അഞ്ചാമത്തെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ്. ഈ പേര് വഹിക്കുന്ന രണ്ടാമത്തെ നാവികസേനാ കപ്പലാണിത്.
അമേരിക്കയുടെ നാവിക ശക്തിയുടെ പ്രധാന കേന്ദ്രമായ നിമിറ്റ്സ് ക്ലാസ് കപ്പലുകൾ, സമുദ്രത്തിലെ സ്വതന്ത്രമായ സഞ്ചാരത്തിന് ഭീഷണിയാകുന്ന ആകാശത്തെയും കടലിലെയും കരയിലെയും ലക്ഷ്യങ്ങളെ ആക്രമിക്കാനും അമേരിക്കൻ സൈന്യത്തിനും സഖ്യകക്ഷികൾക്കും ആവശ്യമായ സുരക്ഷ നൽകാനുമാണ് പ്രവർത്തിക്കുന്നത്. യുദ്ധങ്ങൾ കൂടാതെ, ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ഈ കപ്പലുകൾ വലിയ പങ്ക് വഹിക്കുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ കനത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പരമോന്നത രാഷ്‌ട്രീയ അധികാരിയെയും ആഗോള ഷിയാ സമൂഹത്തിൻ്റെ പ്രമുഖ നേതാവിനെയും വധിച്ചത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെയും, പ്രത്യേകിച്ച് ഷിയാക്കൾക്കെതിരെയുമുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാവിൻ്റെ രക്തസാക്ഷിത്വം വർഷങ്ങളായുള്ള ത്യാഗത്തിൻ്റെ പൂർണ്ണതയാണ്. രാജ്യം ഇതിന് ശക്തമായി തിരിച്ചടിക്കും. മേഖലയിലെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സൈനിക താവളങ്ങൾ നാം തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Also Read: ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ് കൊല്ലപ്പെട്ടു

