വിളിച്ചുവരുത്തി തലയിലേക്ക് വെടിയുതിര്‍ത്തു; ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലദേശിൽ ആക്രമണം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സമാനമായ ഒരു സംഭവം നടന്നത്..

Published : January 6, 2026 at 11:36 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ദൈനിക് ബിഡി ഖബർ എന്ന പത്രത്തിലെ ആക്‌ടിങ് എഡിറ്ററായ റാണാ പ്രതാപ് ബൈരാഗിയാണ് (38) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബംഗ്ലാദേശിലെ ജെസോർ സ്വദേശിയാണ് ഇദ്ദേഹം. തലയിലേറ്റ വെടിയാണ് മരണ കാരണമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഐസ് നിർമാണ ഫാക്‌ടറിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ജെസോറിലെ കേശബ്‌പൂർ പ്രദേശത്താണ് സംഭവം നടന്നതെന്ന് ബംഗ്ലാദേശ് പൂജ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ബാഷുദേബ് ധർ പറഞ്ഞു. ഇന്നലെ (ജനുവരി 05) വൈകുന്നേരം കൊപാലിയ ബസാറിൽ വച്ചാണ് അക്രമികൾ വെടിവച്ചതെന്ന് പൊലീസ് സൂപ്രണ്ട് അബുൽ ബസാർ പറഞ്ഞതായി ബിഡിന്യൂസ്24 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബൈക്കിൽ എത്തിയ മൂന്ന് അക്രമികൾ ഐസ് ഫാക്‌ടറിയിൽ നിന്ന് റാണാ പ്രതാപ് ബൈരാഗിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ ഒരു ഇടവഴിയിലേയ്‌ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് റാണയുടെ തലയിൽ വെടിയുതിര്‍ത്തു. ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടൂവെന്നും നാട്ടുകാരെയും പൊലീസിനെയും ഉദ്ധരിച്ച് പ്രോതോം അലോ പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച് തന്നെ റാണാ മരിച്ചെന്നും തലയിൽ മൂന്ന് തവണയാണ് വെടിയേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരോധിത പുർബോ ബംഗ്ലാർ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ സജീവ അംഗമാണ് മരിച്ച റാണാ. ഗ്രൂപ്പിനുള്ളിലെ ഒരു ആഭ്യന്തര കലഹത്തിനെ തുടർന്നുണ്ടായ ആക്രമണം ആകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. റാണാ പ്രതാപ് ബൈരാഗിയുടെ പേരിൽ നാല് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സമാന സംഭവം ഇക്കഴിഞ്ഞ ജനുവരി മൂന്നിനും: രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലദേശിൽ ആക്രമണം വ്യാപിക്കുകയാണ്. ജനുവരി മൂന്നിനാണ് ബംഗ്ലദേശിൽ ആൾക്കൂട്ട ആക്രമണത്തിനിടെ തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു ബിസിനസുകാരൻ മരിച്ചത്. ഖോകോൺ ചന്ദ്ര ദാസാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം കട അടച്ച് വീട്ടിലേയ്‌ക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം ആളുകളെത്തി ചന്ദ്ര ദാസിനെ ആക്രമിച്ചത്. ആൾക്കൂട്ട ആക്രമണത്തിനിടെ അക്രമികൾ തീ കൊളുത്തുകയായിരുന്നു.

