ബലൂചിസ്ഥാനിൽ വൻ ഭീകരാക്രമണം; 9 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, പിന്നാലെ 15 ഭീകരരെ വധിച്ച് പാക് സൈന്യം
ആക്രമണത്തെ പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു

By PTI
Published : July 7, 2026 at 4:33 PM IST
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിയാറത്ത് ജില്ലയിലെ മംഗി ഡാം മേഖലയിലെ പൊലീസ് പോസ്റ്റിലാണ് തിങ്കളാഴ്‌ച രാത്രി ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായും ഇവർക്കായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
സിയാറത്ത് ഡെപ്യൂട്ടി കമ്മിഷണർ അബ്‌ദുൽ ഖുദ്ദൂസ് അച്ചക്‌സായ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
മരിച്ചവരിൽ മംഗി, കവാസ് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഭീകരവിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സൈഫുള്ളയും ഉൾപ്പെട്ടതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രിയുടെ വക്താവ് ഷാഹിദ് റിൻഡ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന നടത്തിയ ക്ലിയറൻസ് ഓപ്പറേഷനിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്‌താൻ (ടിടിപി) സംഘടനയുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന 15 ഭീകരരെ വധിച്ചതായി ഷാഹിദ് റിൻഡ് അവകാശപ്പെട്ടു. നിയമ സംവിധാനത്തെ വെല്ലുവിളിച്ച ഭീകരർക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്നും ഭീകരർക്കെതിരായ രഹസ്യാന്വേഷണ അധിഷ്‌ഠിത നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ സംഘടനയായ ടിടിപിയെ ഐക്യരാഷ്ട്രസഭ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. "ക്ലിയറൻസ് ഓപ്പറേഷൻ പൂർത്തിയായി. പ്രവിശ്യയിലെ ക്രമസമാധാനത്തെ വെല്ലുവിളിച്ചതിന് തീവ്രവാദികൾ കനത്ത വില നൽകി," ബലൂച് റെജിമെൻ്റെ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു, തീവ്രവാദികൾക്കെതിരായ ഇൻ്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ തീവ്രതയോടെ തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ആക്രമണത്തെ പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ബലൂചിസ്ഥാനിലെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സമാധാനത്തിൻ്റെ ശത്രുക്കൾക്കെതിരായ പോരാട്ടം അവസാന ഭീകരനും ഇല്ലാതാകുന്നതുവരെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബലൂചിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാസേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇതോടെ പ്രദേശത്തെ സുരക്ഷ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പാകിസ്‌താൻ അധികൃതർ അറിയിച്ചു.

